
റിയാദ്: സൗദി(Saudi Arabia) പടിഞ്ഞാറന്‍ മേഖലയിലെ റാബിഖില്‍ ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍(road accident) മരിച്ചവരുടെ എണ്ണം രണ്ടായി. മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം ഒട്ടകത്തെയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മലപ്പുറം പുകയൂര്‍ സ്വദേശി അബ്ദുല്‍ റഊഫ് കൊളക്കാടനാണ് (37) മരിച്ചത്. ഇദ്ദേഹം എട്ട് വര്‍ഷത്തോളമായി ശറഫിയയിലെ മൗലവി ജനറല്‍ സര്‍വിസില്‍ ജീവനക്കാരനായിരുന്നു.
പിതാവ്: കുഞ്ഞീതു മുസ്ലിയാര്‍, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ. മൂന്ന് മക്കളുണ്ട്. അപകടത്തില്‍ മലപ്പുറം തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ റിഷാദ് അലി സംഭവം ദിവസം തന്നെ മരിച്ചിരുന്നു. റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന ചേരുംകുഴിയില്‍, വട്ടിപ്പറമ്പത്ത് റംലത്ത് എന്നിവര്‍ പരിക്കുകളോടെ ജിദ്ദ നോര്‍ത്ത് അബ്ഹൂര്‍ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലും മുഹമ്മദ് ബിന്‍സ് റാബിഖ് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. റിഷാദ് അലിയുടെ മൂന്നര വയസ്സായ മകള്‍ അയ്മിന്‍ റോഹ, റിന്‍സില എന്നിവരെ റാബിഖ് ജനറല്‍ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വിട്ടയച്ചിട്ടുണ്ട്. മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഞായറാഴ്ച രാത്രി 7.30 ഓടെ റാബിഖില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.
റിയാദ്: ഞായറാഴ്ച രാത്രിയില്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി. മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം റാബിഖില്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. റാബിഖ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മക്കയിലെത്തിച്ച് മസ്ജിദുല്‍ ഹറാമില്‍ അസര്‍ നമസ്‌കാരശേഷം മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചു. ജന്നത്തുല്‍ മഅല്ല മഖ്ബറയിലാണ് ഖബറടക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam