
ദുബൈ: ദുബൈയില്‍(Dubai) മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍(road accident) ഒരു സ്ത്രീ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റതായി ദുബൈ പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ബുധനാഴ്ചയാണ് അപകടങ്ങളുണ്ടായത്. അമിതവേഗം, തിരക്കുള്ള റോഡുകള്‍ അശ്രദ്ധമായി മുറിച്ചു കടക്കുന്നത് എന്നിവ ഉള്‍പ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ മൂലമാണ് അപകടങ്ങള്‍ ഉണ്ടായതെന്ന് ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.
ആദ്യത്തെ അപകടമുണ്ടായത് രാവിലെയാണ്. അല്‍ കരാമ ടണലില്‍ ബസ് ഒരു വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ അപകടത്തില്‍ 10 പേര്‍ക്ക് നിസ്സാര പരിക്കേറ്റതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ ഹില്‍സിന് എതിര്‍വശം ഉമ്മുസുഖൈം റോഡില്‍ വെച്ച് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. റോഡിലെ ലേന്‍ തെറ്റിച്ച് വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി വ്യക്തമാക്കി. അല്‍ ഖൈല്‍ റോഡില്‍ അനുവാദമില്ലാത്ത സ്ഥലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ഒരു സ്ത്രീ മരിച്ചത്. അമിത വേഗം, അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നത്, റോഡിലെ പാത പാലിക്കാതെ വാഹനമോടിക്കുന്നത് എന്നിവക്കെതിരെ ദുബൈ ട്രാഫിക് പൊലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.
ദുബൈ: യുഎഇയില്‍ (UAE) പ്രവാസിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ (Injured by stabbing) 35 വയസുകാരനായ ആഫ്രിക്കക്കാരന് ഒരു വര്‍ഷം തടവ്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്തണണെന്നും (Deport) ദുബൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. കുത്തേറ്റ പ്രവാസിക്ക് സ്ഥിര വൈകല്യം (Permenant Disebility) സംഭവിച്ചുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ മേയ് മാസത്തിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. കെട്ടിടങ്ങള്‍ക്കിടയിലുള്ള സ്ഥലത്ത് അനധികൃതമായി മദ്യം വിറ്റിരുന്ന ആളാണ് പ്രതിയായ ആഫ്രിക്കക്കാരന്‍. ഇയാളില്‍ നിന്ന് മദ്യം വാങ്ങി കുടിക്കുന്നതിനിടെ, പ്രതി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അപ്രതീക്ഷിതമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് കേസിലെ സാക്ഷി കോടതിയില്‍ മൊഴി നല്‍കി. ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്‍തു.
ഗുരുതരമായി പരിക്കേറ്റ പ്രവാസിയുടെ മുറിവ് താന്‍ ഒരു തുണി കൊണ്ട് കെട്ടിയ ശേഷം ആംബുലന്‍സ് വിളിച്ചുവെന്നും സാക്ഷി പറയുന്നു. പ്രതിയില്‍ നിന്ന് താന്‍ അഞ്ച് ദിര്‍ഹത്തിന് മദ്യം വാങ്ങിയെന്നും എന്നാല്‍ അതിനിടെ അപ്രതീക്ഷിതമായി അയാള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും കുത്തേറ്റ പ്രവാസിയും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശരീരത്തിന്റെ വലതുവശത്ത് ആഴത്തില്‍ മുറിവേറ്റ ഇയാളെ അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയനാക്കി കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്‍താണ് ജീവന്‍ രക്ഷിച്ചതെന്ന് ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam