അമിത വേഗക്കാരെ 'പൂട്ടാന്‍' കുവൈത്ത്; രണ്ടാഴ്ചക്കിടെ ക്യാമറയില്‍ കുടുങ്ങിയത് 22,000ത്തിലേറെ വാഹനങ്ങള്‍

By Web TeamFirst Published Dec 15, 2022, 8:40 PM IST
Highlights

നവംബർ 27 മുതൽ ഡിസംബർ 13 ചൊവ്വാഴ്ച വരെ 22,049 അമിതവേഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടാഴ്ചക്കിടെ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് സ്പീഡ് ക്യാമറയില്‍ കുടുങ്ങിയത് 22,000ത്തിലേറെ വാഹനങ്ങള്‍. വഫ്ര- മിന അബ്ദുള്ള റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് 306ലെ സ്പീഡ് ക്യാമറകളിലാണ് രണ്ടാഴ്ചക്കിടെ ഇത്രയേറെ വേഗപരിധി ലംഘനങ്ങള്‍ കണ്ടെത്തിയത്.

നവംബർ 27 മുതൽ ഡിസംബർ 13 ചൊവ്വാഴ്ച വരെ 22,049 അമിതവേഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വാഹനമോടിക്കുന്നവർ സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ ജീവിതത്തിനും വേണ്ടി നിശ്ചിത വേഗത പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. ശരാശരിയേക്കാൾ ഉയർന്ന വേഗത ഗുരുതരമായ പരിക്കുകളോ മരണത്തിലേക്ക് നയിക്കുന്നതോ ആയ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Read More -  തൊഴിൽ തട്ടിപ്പിന് ഇരയായി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളിയെ നാട്ടിൽ തിരിച്ചെത്തിച്ചു

അതേസമയം കുവൈത്തില്‍ തൊഴില്‍ - താമസ നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്കായി പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം അഹ്‍മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലെ വിവിധ പ്രദേശങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സംഘമെത്തി റെയ്ഡ് നടത്തിയിരുന്നു. 17 പ്രവാസികളെ ഇവിടെ നിന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്‍തിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ചവരുമാണിവര്‍. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 

കുവൈത്തില്‍ സുരക്ഷാ ഏജന്‍സികളും ബന്ധപ്പെട്ട അധികൃതകരും സഹകരിച്ച് നടത്തിയ പരിശോധനകളില്‍ സ്ത്രീ വേഷം ധരിച്ച് ജോലി ചെയ്തിരുന്ന  3,000 പ്രവാസികളെ പിടികൂടി നാടുകടത്തിയതായി റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്. ഈ വര്‍ഷം ആദ്യം തുടക്കമിട്ട വ്യാപക പരിശോധനകളിലാണ് ഇത്രയധികം പേര്‍ പിടിയിലായത്. 

Read More -  കുവൈത്തില്‍ 20 ലക്ഷം ഡീസല്‍ കള്ളക്കടത്തിനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് വ്യാപക പരിശോധനകള്‍ നടത്തുന്നത്. സ്ത്രീവേഷം ധരിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ നടത്തി. പുരുഷന്‍മാര്‍ക്കായുള്ള ചില മസാജ് പാര്‍ലറുകളില്‍ ഇന്‍വെസ്റ്റിഗേഷന്‍, റെസിഡന്‍സി അഫയേഴ്‌സ്, മാന്‍പവര്‍ അഫയേഴ്‌സ് വിഭാഗങ്ങള്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇത്തരം ചില മസാജ് പാര്‍ലറുകളില്‍ നിയമവിരുദ്ധമായ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. 

click me!