
ദോഹ: ഖത്തറില്‍ (Qatar) 547 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 982 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,43,536 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 60 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 658 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,51,949 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവില്‍ 7,755 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 22,381 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,346,462 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് അഞ്ചുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 55 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.
അബുദാബി: യുഎഇയില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid restrictions) ഇന്ന് മുതല്‍ ഇളവുകള്‍ (Relaxations) പ്രാബല്യത്തില്‍ വരും. വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും (Maximum Capacity) സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകളിലുമാണ് (Social Distancing rules) മാറ്റം വരുന്നത്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തില്‍ 3000 വരെ ഉയര്‍ന്ന പ്രതിദിന രോഗബാധ (Daily cases) ഇപ്പോള്‍ 1200ലേക്ക് താഴ്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് കണക്കിലെടുത്താണ് ഇളവുകള്‍ അനുവദിക്കുന്നത്.
ഞായറാഴ്‍ച 1191 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ ഇരട്ടിയിലധികം പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്‍ച കാണിക്കാതെ സമൂഹത്തിലെ ഓരോരുത്തരും ശ്രദ്ധിച്ചത് കൊണ്ടാണ് രോഗബാധിതരുടെ എണ്ണം താഴേക്ക് കൊണ്ടുവാരാന്‍ സാധിച്ചതെന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു. ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ഇതേ തുടര്‍ന്ന് ഫെബ്രുവരി ഒന്‍പതിനാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പോലുള്ള സാമൂഹിക ചടങ്ങുകളില്‍ പരമാവധി ആളുകള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഓരോ എമിറേറ്റിനും സ്വന്തമായി നിബന്ധനകള്‍ പ്രഖ്യാപിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമാ തീയറ്ററുകള്‍ പരമാവധി ശേഷിയില്‍ ഫെബ്രുവരി 15 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കായിക മത്സരങ്ങള്‍ നടക്കുന്ന വേദികളിലും ഫുട്‍ബോള്‍ സ്റ്റേഡിയങ്ങളിലും 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം. ഇവിടങ്ങളില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിലവിലുണ്ടാകും. സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസോ അല്ലെങ്കില്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമോ ഹാജരാക്കണം.
പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ തമ്മില്‍ പാലിക്കേണ്ട സാമൂഹിക അകലം ഒരു മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ അവസ്ഥ ഫെബ്രുവരി മാസത്തിലുടനീളം നിരീക്ഷിക്കുമെന്നും പിന്നീട് ആവശ്യമെങ്കില്‍ മറ്റ് നിബന്ധനകള്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ സാമൂഹിക അകലം സംബന്ധിച്ച നിബന്ധന എടുത്തുകളയുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
നിബന്ധനകളില്‍ ഇളവ് വരുത്തുന്നുണ്ടെങ്കിലും വ്യക്തിഗത കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‍ക് ധരിക്കല്‍, സാമൂഹിക അകലം, സാനിറ്റൈസേഷന്‍ എന്നിവ ജനങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. വിവിധ സ്ഥലങ്ങളില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam