
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലും (Barber shops and beauty parlour) ഒറ്റത്തവണ ഉപയോഗിക്കുന്നതിനുള്ള ഷേവിങ് ഉപകരണം (single use razor) രണ്ടാമതും ഉപയോഗിച്ചാല്‍ 2000 റിയാല്‍ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ പിഴത്തുക ഇരട്ടിയാക്കുകയും സ്ഥാപനം ഒരാഴ്‍ചത്തേക്ക് അടച്ചിടുകഴും ചെയ്യും. നിയമലംഘനങ്ങള്‍ക്കുള്ള പുതുക്കിയ ശിക്ഷകള്‍ അടുത്ത ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു.
ലേഡീസ് ബ്യൂട്ടി പാര്‍ലറുകള്‍ക്കുള്ളില്‍ ക്യാമറകള്‍ സഥാപിച്ചാല്‍ 20,000 റിയാല്‍ വരെ പിഴ ലഭിക്കും. ഒപ്പം രണ്ടാഴ്‍ചത്തേക്ക് സ്ഥാപനം അടിച്ചിടുകയും ചെയ്യും. ക്യാമറകള്‍ നീക്കം ചെയ്‍ത ശേഷമല്ലാതെ സ്ഥാപനം പിന്നീട് തുറന്നുപ്രവര്‍ത്തിക്കാനും അനുവദിക്കില്ല. രണ്ടാമതും ഇതേ നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ പിഴയും ഇരട്ടിയാവും.
അംഗീകൃത മാനദണ്ഡങ്ങളും ഗുണമേന്മയും ഇല്ലാത്ത സൗന്ദര്യ വര്‍ദ്ധക വസ്‍തുക്കള്‍ ഉപയോഗിക്കുന്ന ബ്യൂട്ടി പാര്‍ലറുകള്‍ക്ക് 5000 റിയാലാണ് പിഴ. സ്ഥാപനം ഒരാഴ്‍ചത്തേക്ക് അടച്ചിടുകയും ചെയ്യും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുകയും ഇരട്ടിയാവും. ഉപഭോക്താക്കളുടെ ഷേവിങ് സെറ്റുകളും മറ്റ് വസ്‍തുക്കളും അടങ്ങിയ ബാഗുകള്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ സൂക്ഷിക്കുന്നതിനും ശനിയാ്‍ച മുതല്‍ പിഴ ലഭിക്കും. ഓരോ ബാഗിനും 500 റിയാല്‍ വീതമായിരിക്കും പിഴ. ആദ്യഘട്ടത്തില്‍ നിയമലംഘനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട ശേഷം രണ്ടാമതും പിടിക്കപ്പെടുന്നവര്‍ക്കായിരിക്കും ഈ പിഴ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam