യുക്രെയ്ൻ-റഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ പൂർണ പിന്തുണയെന്ന് സൗദി അറേബ്യ

By Web TeamFirst Published Feb 29, 2024, 12:30 PM IST
Highlights

യുക്രെയ്ൻ-റഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾക്ക് യുക്രെയ്ൻ പ്രസിഡൻറ് നന്ദിയും പ്രകടിപ്പിച്ചു.

റിയാദ്: യുക്രെയ്ൻ-റഷ്യൻ സംഘർഷം പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പ്രതിസന്ധിയുടെ ഫലമായ മാനുഷികാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ശ്രമങ്ങൾ തുടരുമെന്നും കിരീടാവകാശി സൂചിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് റിയാദിലെത്തിയ യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രതിസന്ധി പരിഹരിക്കുന്നതിലെ സൗദി അറേബ്യയുടെ താൽപ്പര്യവും പിന്തുണയും കിരീടാവകാശി ഉൗന്നിപ്പറഞ്ഞു. യുക്രെയ്ൻ-റഷ്യൻ പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധത്തിെൻറ വിവിധ വശങ്ങൾ ചർച്ചയിൽ അവലോകനം ചെയ്തു. യുക്രെയ്ൻ-റഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾക്ക് യുക്രെയ്ൻ പ്രസിഡൻറ് നന്ദിയും പ്രകടിപ്പിച്ചു. ചർച്ചയിൽ സമാധാനത്തിെൻറ സൂത്രവാക്യം വിശദീകരിച്ചതായും സെലൻസ്‌കി ‘എക്സ്’ അക്കൗണ്ടിൽ കുറിച്ചു.

ആസന്നമായ ആദ്യ സമാധാന ഉച്ചകോടിയിൽ സൗദി അറേബ്യയുടെ പിന്തുണയുണ്ടാവുമെന്ന് യുക്രെയ്ൻ പ്രതീക്ഷിക്കുന്നു. യുദ്ധത്തടവുകാരെ തിരിച്ചയക്കുന്നതിനുള്ള രേഖകൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം, യുക്രെയ്നിെൻറ പുനർനിർമാണത്തിൽ സൗദി അറേബ്യയുടെ പങ്കാളിത്തം എന്നിവയും ചർച്ച ചെയ്തതായി സെലെൻസ്കി പറഞ്ഞു. ചൊവ്വാഴ്ചയാണ് സെലെൻസ്കിയും സംഘവും സൗദിയിലെത്തിയത്. 

Read Also -  അയ്യേ ഇതെന്തോന്ന്, അറപ്പുളവാക്കുന്നു; വിമാനത്തിലെ അസാധാരണ കാഴ്ച പങ്കുവെച്ച് യാത്രക്കാരൻ, പ്രതികരിച്ച് ഇൻഡിഗോ

തീവ്രവാദ പ്രവർത്തനം നടത്തിയ ഏഴ് പേരുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി

റിയാദ്: സൗദിയിൽ തീവ്രവാദ പ്രവർത്തനം നടത്തുകയും അത്തരം സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്ത ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഹമ്മദ് ബിൻ സഊദ് ബിൻ സഗീർ അൽശംമ്മരി, സഇൗദ് ബിൻ അലി ബിൻ സഇൗദ് അൽ വദായി, അബ്ദുൽ അസീസ് ബിൻ ഉബൈദ് ബിൻ അബ്ദല്ല അൽശഹ്‌റാനി, അവദ് ബിൻ മുഷബാബ് ബിൻ സഈദ് അൽഅസ്മരി, അബ്ദുല്ല ബിൻ ഹമദ് ബിൻ മജൂൽ അൽ സഈദി, മുഹമ്മദ് ബിൻ ഹദ്ദാദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ്, അബ്ദുല്ല ബിൻ ഹാജിസ് ബിൻ ഗാസി അൽശംമ്മരി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കൽ, രാജ്യത്തിന്‍റെ സ്ഥിരതയും സുരക്ഷയും അപകടപ്പെടുത്തൽ, രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്ന തീവ്രവാദ സമീപനം സ്വീകരിക്കൽ, തീവ്രവാദ സംഘടനകളും സ്ഥാപനങ്ങളും രൂപവത്കരിക്കുകയും അവയ്ക്ക് ധനസഹായം നൽകുകയും ചെയ്യൽ, സുരക്ഷ തകർക്കുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കൽ, ക്രിമിനൽ പ്രവൃത്തികളിലൂടെ സമൂഹത്തിെൻറ സുസ്ഥിരതയും ദേശീയ ഐക്യവും അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!