
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി സൗദി അറേബ്യയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. ആവശ്യമായ പെർമിറ്റുകളില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ച 3,66,000-ത്തിലധികം പേരെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരിച്ചയച്ചതായി സൗദി പൊതുസുരക്ഷാ ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.
കൂടാതെ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 217-ലധികം വ്യാജ ഹജ്ജ് കാമ്പയിനുകൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. മക്കയിൽ ഹജ്ജ് സുരക്ഷാസേനാ തലവന്മാർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ ഹജ്ജിന്‍റെ സുരക്ഷ, ഗതാഗതം, സംഘടനാപരമായ ഒരുക്കങ്ങൾ എന്നിവ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ നിയന്ത്രണങ്ങളാണ് പുണ്യസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,40,000-ത്തിലധികം വാഹനങ്ങൾ അതിർത്തികളിൽ നിന്ന് തിരിച്ചയച്ചു. ചട്ടങ്ങൾ ലംഘിച്ച 1,162 വാഹനങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്. മക്കയിലേക്ക് അനധികൃതമായി ആളുകളെ കടത്തിയ 9,654 വാഹനങ്ങളും, തൊഴിൽ-അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 7,733 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
നിയമം ലംഘിച്ച് ആളുകളെ മക്കയിലെത്തിച്ച 217 ഡ്രൈവർമാരെയും, മക്കയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത വിസകളുള്ള യാത്രക്കാരെ കൊണ്ടുവന്ന 179 ഡ്രൈവർമാരെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഹജ്ജ് പെർമിറ്റില്ലാതെ ഇഹ്‌റാം വസ്ത്രം ധരിച്ചെത്തിയ 962 പേരെയാണ് പരിശോധനകളിൽ കണ്ടെത്തിയത്. ചട്ടങ്ങൾ ലംഘിച്ച ഓരോ വ്യക്തിക്കും 20,000 സൗദി റിയാൽ വീതം പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ചതിന് മക്കയിൽ നിന്നുമാത്രം ഇതുവരെ 1,15,000 പേരെ പിടികൂടിയതായും പൊതുസുരക്ഷാ മേധാവി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam