Covid Protocol : കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി; 24 മണിക്കൂറില്‍ സൗദിയില്‍ 4,154 നിയമലംഘനങ്ങള്‍

By Web TeamFirst Published Jan 2, 2022, 9:30 PM IST
Highlights

മൂക്കും വായയും മൂടുംവിധം മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതിരിക്കല്‍ നിയമലംഘനമാണെന്നും ആയിരം റിയാല്‍ പിഴയുണ്ടാകുമെന്നും ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

റിയാദ്: രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ (covid protocol)വീണ്ടും നിര്‍ബന്ധമാക്കി 24 മണിക്കൂറിനുള്ളില്‍ 4,154 ലംഘനങ്ങള്‍ കണ്ടെത്തിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ കര്‍ശനമാക്കിയ മാസ്‌ക് ധരിക്കല്‍(wearing mask), സാമൂഹിക അകലം പാലിക്കല്‍(social distancing) തുടങ്ങിയ നിയന്ത്രണങ്ങളാണ് ഒരു ദിവസത്തിനുള്ളില്‍ ഇത്രയും ആളുകള്‍ ലംഘിച്ചത്.

റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് (1404). മറ്റുമേഖലകളിലെ കണക്ക് ഇങ്ങനെയാണ്: മദീന (530), മക്ക (490), കിഴക്കന്‍ പ്രവിശ്യ (473), അല്‍-ഖസിം (238), വടക്കന്‍ അതിര്‍ത്തി പ്രദേശം (208), അസീര്‍ (194), ഹാഇല്‍ (165), അല്‍ബാഹ (133), തബൂക്ക് (110), അല്‍ജൗഫ് (82), നജ്റാന്‍ (77), ജിസാന്‍ (55). ആരോഗ്യ പ്രതിരോധ നടപടികളും ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും രാജ്യത്തെ വിദേശി താമസക്കാരോടും ആവര്‍ത്തിച്ചു വ്യക്തമാക്കി. മൂക്കും വായയും മൂടുംവിധം മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതിരിക്കല്‍ നിയമലംഘനമാണെന്നും ആയിരം റിയാല്‍ പിഴയുണ്ടാകുമെന്നും ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സൗദി അറേബ്യയിൽ റസ്റ്റോറന്റുകളിലും കഫേകളിലും സാമൂഹിക അകലം നിർബന്ധം

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ റസ്റ്റോറന്റ്, കഫേ (Restaurants and cafes) എന്നിവിടങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടത് (Social Distancing) നിർബന്ധമാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (Saudi Public Health Authority) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾക്കകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ട്. 

റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണം. ഈ അകലം പാലിക്കാൻ കഴിയാത്ത റസ്റ്റോന്‍റുകളിൽ ഭക്ഷണവിതരണം പാഴ്സൽ മാത്രമായിരിക്കണമെന്നാണ് നിര്‍ദേശം. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. എന്നാൽ ഒരേ ടേബിളിനു ചുറ്റും പത്തിൽ കൂടുതൽ ആളുകൾ ഒന്നിച്ചിരിക്കരുത്. ഒരിടത്തും ആളുകളുടെ കൂട്ടം കൂടൽ ഉണ്ടാവരുത്. 

ഓർഡറുകൾ സ്വീകരിക്കുന്ന സ്ഥലങ്ങളിലും കാത്തിരിപ്പ് സ്ഥലങ്ങളിലും പാഴ്സൽ വിതരണ സ്ഥലത്തുമെല്ലാം ആളുകൾ തമ്മിൽ ഒന്നര മീറ്റർ അകലം ഉണ്ടാവണം. ഭക്ഷണം കഴിക്കാത്ത സമയത്ത് സന്ദർശകരും ജോലിക്കാരും കൃത്യമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിലും ജീവനക്കാര്‍ അകലം പാലിച്ചിരിക്കണം. 

click me!