Saudization : സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

By Web TeamFirst Published Jan 20, 2022, 9:45 PM IST
Highlights

സര്‍ഗവൈഭവമുള്ള സൗദി യുവതീയുവാക്കള്‍ക്കു മാത്രമേ സൗദി അറേബ്യയുടെ സ്വത്വവും സംസ്‌കാരവും പ്രതിഫലിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. മാര്‍ക്കറ്റിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കും. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍(Saudization) മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ് ആലുഹമാദ് അറിയിച്ചു. ഈ മേഖലയില്‍ ഇതിനകം 5000 സൗദി യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. സൗദി വിപണിയില്‍ കടുത്ത മത്സരമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റിങ് മേഖലാ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്. 

സര്‍ഗവൈഭവമുള്ള സൗദി യുവതീയുവാക്കള്‍ക്കു മാത്രമേ സൗദി അറേബ്യയുടെ സ്വത്വവും സംസ്‌കാരവും പ്രതിഫലിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. മാര്‍ക്കറ്റിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കും. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് മന്ത്രാലയം പരിശീലനങ്ങള്‍ നല്‍കും. മാര്‍ക്കറ്റിംഗ് മേഖലയില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികള്‍ക്കും ഇവരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്കും പിന്തുണയും സഹായവും നല്‍കുന്നുണ്ട്.

സ്വകാര്യ മേഖലക്ക് ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ മന്ത്രാലയം മുന്‍കൈയെടുത്ത് സ്വദേശികള്‍ക്ക് പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദഗ്ധരുടെയും ഈ മേഖലയില്‍ ജോലി തേടുന്നവരുടെയും കണക്കുകള്‍ മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. വിദഗ്ധരും പരിചയ സമ്പന്നരുമായ സ്വദേശികളുടെ കുറവ് മൂലം മാര്‍ക്കറ്റിംഗ് മേഖലയിലെ മുഴുവന്‍ ഉന്നത തസ്തികകളും സൗദിവല്‍ക്കരിക്കുക ദുഷ്‌കരമാണെന്നും സഅദ് ആലുഹമാദ് പറഞ്ഞു.

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) 'പ്രീമിയം ഇഖാമ' (premium iqama)നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് സൗദി പൗരന്മാര്‍ക്ക് തുല്യമായ സേവനങ്ങള്‍ ലഭ്യമാകും വിധം പ്രീമിയം ഇഖാമ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നു.

ഇത് സംബന്ധിച്ച കരട് പദ്ധതി പ്രീമിയം ഇഖാമ സെന്റര്‍ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായത്തിനും നിര്‍ദേശത്തിനുമായി പരസ്യപ്പെടുത്തി. നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്ററിന് കീഴിലെ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമിലാണ് പദ്ധതിയുടെ കരട് രേഖ പരസ്യപ്പെടുത്തിയത്. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിക്കാനും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദഗ്ധരെയും പ്രതിഭകളെയും പ്രഗത്ഭരെയും മറ്റും രാജ്യത്തിന് ആവശ്യമുള്ള കാര്യം കണക്കിലെടുത്താണ് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിക്കാനും ഇഖാമ ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും ആലോചിക്കുന്നത്.

click me!