ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം; 95 രാജ്യങ്ങളില്‍ നിന്ന് 2,213 പ്രസാദകര്‍

By Jojy JamesFirst Published Nov 5, 2022, 1:52 PM IST
Highlights

വിവിധ ഭാഷകളിലായി പതിനഞ്ച് ലക്ഷത്തിലധികം കൃതികളാണ് വായനക്കാരെ കാത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് 112 പ്രസാധകരാണ് ഷാര്‍ജ പുസ്തകോൽസവത്തിൻറെ ഭാഗമാകുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണെന്ന പ്രത്യേകതയുമുണ്ട്.

ഷാര്‍ജ: യുഎഇയുടെ അക്ഷരമുറ്റമായ ഷാര്‍ജയിൽ നാല്‍പത്തിയൊന്നാമത് രാജ്യാന്തര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു. ലോകമെങ്ങും നിന്നുള്ള എഴുത്തുകാര്‍ ഇനിയുള്ള ദിവസങ്ങളില്‍ ഷാര്‍ജയിലെ സാഹിത്യാസ്വാദകര്‍ക്കൊപ്പമുണ്ടാകും. ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയും ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം സ്വന്തമാക്കി കഴിഞ്ഞു. പതിനഞ്ച് ലക്ഷത്തോളം കൃതികളാണ് ഇത്തവണ ഷാര്‍ജ പുസ്തകോൽസവത്തിലുള്ളത്.

ഷാര്‍ജയിൽ ഇത് അക്ഷരങ്ങളുടെ വസന്തകാലമാണ്. യുഎഇയുടെ അക്ഷരനഗരയിൽ വായനയുടെ പൂക്കാലം. സാഹിത്യാസ്വാദകര്‍ക്കിത് കാവ്യസംഗമഭൂമി. നാൽപത്തിയൊന്നാമത് ഷാര്‍ജ പുസ്തകോൽസവത്തിന് തിരിതെളിയുമ്പോൾ കോവിഡിൻറെ കെട്ട ഓര്‍മകളിൽ നിന്നുള്ള തിരിച്ചു വരവിന് കൂടിയാണ് അരങ്ങുണര്‍ന്നത്. അക്ഷരങ്ങൾ പരക്കട്ടെ എന്നതാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോൽസവത്തിൻറെ പ്രമേയം.  രാജ്യാതിര്‍ത്തികൾക്കപ്പുറം വായനയുടെ ഏകലോകത്തേക്ക് ആസ്വാദകനെ ചേര്‍ത്ത് നിര്‍ത്തുകയാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം.
 
നാല്‍പ്പത്തിയൊന്നാം പതിപ്പിലേക്കെത്തി നിൽക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ പുസ്തകോൽസവങ്ങളിലൊന്നായി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം വളര്‍ന്നു കഴിഞ്ഞു. അറിവിനും അക്ഷരങ്ങൾക്കും എന്നും ഒന്നാം സ്ഥാനം കല്‍പ്പിക്കുന്ന ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീര്‍ഘദര്‍ശിത്വമാണ് ഷാര്‍ജ പുസ്തകോൽസവത്തിൻറെ ഇന്നത്തെ പേരും പെരുമയും. 95 രാജ്യങ്ങളാണ് ഇക്കുറി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൻറെ ഭാഗമാകുന്നത്. 2213 പ്രസാകരാണ് ഈ വര്‍ഷം അവരുടെ പുസ്തകങ്ങളുമായി ഷാര്‍ജയിലേക്കെത്തിയിരിക്കുന്നത്.

Read More -  15 ലക്ഷം പുസ്തകങ്ങളുമായി 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം

വിവിധ ഭാഷകളിലായി പതിനഞ്ച് ലക്ഷത്തിലധികം കൃതികളാണ് വായനക്കാരെ കാത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് 112 പ്രസാധകരാണ് ഷാര്‍ജ പുസ്തകോൽസവത്തിൻറെ ഭാഗമാകുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. മുന്നൂറിലേറെ മലയാളം പുസ്തകങ്ങളുടെ പ്രകാശനവും ഈ പുസ്തകോൽസവത്തിൽ നടക്കും

സുനിൽ പി.ഇളയിടം, ജി.ആര്‍.ഇന്ദുഗോപൻ, സി.വി.ബാലകൃഷ്ണൻ തുടങ്ങി വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒട്ടേറെ എഴുത്തുകാരും ഇത്തവണ പ്രവാസലോകത്തെ ഈ കാവ്യോൽസവത്തിലേക്കെത്തുന്നുണ്ട്. വായനക്കാര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ പുസ്തകങ്ങളുടെ പ്രകാശനത്തിനും ഷാര്‍ജ പുസ്തകോൽസവം സാക്ഷ്യം വഹിക്കും. 

Read More -  ദുബൈയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയത് ഒരു കോടി ടൂറിസ്റ്റുകള്‍; മുന്നില്‍ ഇന്ത്യക്കാര്‍

പുസ്തകോൽസവത്തിനിടെ ഒരു ചിത്രപ്രദര്‍ശനമെന്ന കൗതുകവും ഇത്തവണ ഷാര്‍ജ പുസ്തകോൽസവത്തിലുണ്ട്. സിനിമ നടൻ കോട്ടയം നസീറിൻറെ ചിത്രങ്ങൾ വാങ്ങാനും ആസ്വദിക്കാനും പുസ്തകോൽസവത്തിൽ അവസരമുണ്ടാകും. ഇതിനു പുറമേ നസീറിൻറെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകവും ലഭ്യമാണ്. സംവിധായകൻ നാദിര്‍ഷയാണ് കോട്ടയം നസീറിൻറെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. പുസ്തകങ്ങൾ വാങ്ങിക്കുക എന്നതിനപ്പുറം സാഹിത്യ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദി കൂടിയാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം. പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദിക്കാനും അവരുടെ സാഹിത്യവിശേഷങ്ങൾ നേരിട്ടറിയാനും വായനക്കാര്‍ക്ക് അവസരമുണ്ട്. വായനയുടെ ലോകത്തേക്ക് കുട്ടികളെ വരവേല്‍ക്കാൻ ലക്ഷ്യമിട്ട് ഒട്ടേറെ വ്യത്യസ്തമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

click me!