ജനമൈത്രി പൊലീസിനെ പിണറായി സര്‍ക്കാര്‍ ക്രിമിനല്‍ പൊലീസാക്കിയെന്ന് ടി സിദ്ദിഖ്

By K T NoushadFirst Published Oct 22, 2022, 11:16 PM IST
Highlights

പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ നീതി പോയിട്ട് ജീവന്‍ പോലും കിട്ടാത്ത അവസ്ഥയാണ്. പൊലീസ് ജനവിരുദ്ധമാതിന്റെ ഒടുവിലുത്തെ ഉദാഹരണമാണ് കിളികൊല്ലൂര്‍ സംഭവം. ഒരു സൈനികന് പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന ഗൗരവചോദ്യമാണ് കിളികൊല്ലൂര്‍ സംഭവം ഉയര്‍ത്തുന്നത്.

മനാമ: കേരളത്തെ പൊലീസിനെ ജനവിരുദ്ധമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനാണെന്ന്  കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എല്‍.എ. കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ ആവിഷ്‌കരിച്ച ജനമൈത്രി പൊലീസിനെ പിണറായി വിജയന്‍ ജനവിരുദ്ധ ക്രിമിനല്‍ പൊലീസാക്കി മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. 

ബഹ്‌റൈനില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ നീതി പോയിട്ട് ജീവന്‍ പോലും കിട്ടാത്ത അവസ്ഥയാണ്. പൊലീസ് ജനവിരുദ്ധമാതിന്റെ ഒടുവിലുത്തെ ഉദാഹരണമാണ് കിളികൊല്ലൂര്‍ സംഭവം. ഒരു സൈനികന് പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന ഗൗരവചോദ്യമാണ് കിളികൊല്ലൂര്‍ സംഭവം ഉയര്‍ത്തുന്നത്. പൊലീസം പാര്‍ട്ടിപ്രവര്‍ത്തകരും ഒരു പോലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. കോഴിക്കോട് വിമുക്ത ഭടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  ആക്രമിക്കാന്‍ നേതൃത്വം കൊടുത്തത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ ആക്രമണത്തിന് നേതൃത്വം കൊടുത്തത് പൊലീസാണ്. കേരളത്തിലെ പൊലീസിനെ അപരിഷ്‌കൃത വിഭാഗമായിമാറ്റിയതിനുള്ള പ്രധാന ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. 

Read More -  'ചില പൊലീസുകാർ സർക്കാരിനെ നാണം കെടുത്തുന്നു'; കിളികൊല്ലൂർ സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

നിക്ഷേപകരുടെ ഹബ്ബാക്കി മാറ്റാന്‍ വിദേശയാത്രക്ക് നേതൃത്വം കൊടുക്കുന്ന ഭരണകൂടം സംസ്ഥാനത്തെ ആഗോള ലഹരിയുടെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് സംസ്ഥാനം നേരിടുന്ന വലിയ സാമൂഹിക പ്രശ്‌നം മയക്കുമരുന്നാണ്. 2016ല്‍ എന്‍.ഡി.പി.എസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5600 ആയിരുന്നു. എന്നാല്‍, 2022 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് കേസുകളുടെ എണ്ണം 11900 ആയി ഉയര്‍ന്നു. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കേസുകള്‍ ഇതിലധികമാണ്. സ്‌കൂളുകളിലും കവലകളിലും മാര്‍ക്കറ്റുകളിലും പൊതു ഇടങ്ങളിലും ലഹരിയുടെ ഉപയോഗം വ്യാപകമായി വര്‍ധിച്ചു.

Read More - കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ മർദ്ദനം; സൈന്യം ഇടപെടുന്നു, അന്വേഷണം തുടങ്ങി

പൊലീസിന്റെ  വീഴ്ചയും ക്രിമിനല്‍ മനോഭാവവും ഇതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇതിനെതിരെ രാഷ്ട്രീയത്തിനതീതമായി പോരാടേണ്ട സമയമാണ്. സ്ഥിരം കുറ്റവാളികളെ തുറങ്കലില്‍ അയക്കാന്‍ നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ലഹരിയെ നിയന്ത്രിക്കാനുള്ള പോരാട്ടത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

click me!