
ദുബൈ: യുഎഇയില്‍ ഞായറാഴ്ച മുതല്‍ ആരംഭിച്ച ചെറിയ മഴയുടെ അന്തരീക്ഷം വ്യാഴം വരെ നീളുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തിങ്കളാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നു.
ഇനി വരുന്ന ദിവസങ്ങളിലും താപനില കുറയാനും ഈര്‍പ്പമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പല ഭാഗങ്ങളിലും പൊടിക്കാറ്റും മൂടല്‍മഞ്ഞും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്ത് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.
ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്റെ ചില പ്രദേശങ്ങള്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ നേരിയ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. എന്നാല്‍ ഹത്തയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള വാദികളിലും താഴ്വരകളിലും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Read Also - ഇത് വിശാൽ, ദുബൈയിലെ സ്വപ്ന ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞു, ഇനി ക്ഷേത്രത്തിൽ കാണാം!
യുഎഇയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ക്ക് പരിക്ക്
അജ്മാന്: യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
അജ്മാനിലെ ജറഫില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിക്കാണ് തീപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ അബുദാബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേര്‍ അജ്മാനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ ഷാര്‍ജയിലെ സായിദ്, കുവൈത്ത്, അല്‍ഖാസിമി ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎഇയിലെ പാകിസ്ഥാന് അംബാസഡര്‍ ഫൈസല്‍ നിയാസ് തിര്‍മിസിയും ദുബൈ പാകിസ്ഥാന് കോണ്‍സല്‍ ജനറല്‍ ഹുസൈന് മുഹമ്മദും വ്യക്തമാക്കി. കോൺസുലേറ്റ് വെൽഫെയർ വിങ് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികൾ സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി സംസാരിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam