യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം കരസ്ഥമാക്കിയ വിശാല്‍ 2002ല്‍ തൊഴില്‍പരമായ ചില വെല്ലുവിളികള്‍ നേരിട്ടിരുന്നു.

അബുദാബി: ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അബുദാബി ബാപ്സ് ഹിന്ദു മന്ദിറിന്‍റെ സന്നദ്ധപ്രവര്‍ത്തകനായി യുവാവ്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കറായ വിശാല്‍ പട്ടേലാണ് ജോലി ഉപേക്ഷിച്ച് ക്ഷേത്രത്തിന്‍റെ സന്നദ്ധപ്രവര്‍ത്തകനായത്. 

ദുബൈ ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍ററിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലിയാണ് 43കാരനായ വിശാല്‍ ഉപേക്ഷിച്ചത്. യുകെയില്‍ ജനിച്ച് വളര്‍ന്ന വിശാല്‍ ചെറുപ്പം മുതല്‍ തന്നെ ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ലണ്ടനിലെ ബാപ്സ് സ്വാമിനാരായണ്‍ മന്ദിര്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ദുബൈയിലേക്ക് താമസം മാറ്റാന്‍ വിശാല്‍ തീരുമാനിച്ച സമയത്താണ് അബുദാബിയില്‍ സന്‍സ്ത ക്ഷേത്ര നിര്‍മ്മാണ പദ്ധതി ആരംഭിക്കുന്നതും.

'2016 മുതല്‍ താനും കുടുംബവും യുഎഇയില്‍ താമസിച്ച് വരികയാണ്. ഇതിന് മുമ്പ് ഞാന്‍ എന്‍റെ കരിയറില്‍ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. പ്രമുഖ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകളിലും ഹെഡ്ജ് ഫണ്ടുകളിലും മികച്ച സ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നു. എന്നിരുന്നാലും യുഎഇയില്‍ മന്ദിറിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് സമൂഹത്തില്‍ അര്‍ത്ഥവത്തായ സ്വാധീനം ചെലുത്താനും കൂടുതല്‍ നല്ലതിന് വേണ്ടി പ്രവര്‍ത്തിക്കാനും സഹായിച്ചു'- വിശാല്‍ പറയുന്നു. 

Read Also -  ആരും കൊതിക്കും ഗ്ലോബൽ എക്സലൻസ് അവാർഡ് ഇനി തലസ്ഥാനത്തിരിക്കും! തിരുവനന്തപുരം ലുലു മാളിന് അഭിമാനിക്കാം

യുഎഇയില്‍ സ്ഥിരതാമസമാക്കിയത് മുതല്‍ മന്ദിറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി പങ്കെടുത്തിരുന്ന വിശാല്‍ നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക, ബില്‍ഡിങ് സൈറ്റില്‍ പ്രവര്‍ത്തിക്കുക, സംരക്ഷണ വേലികള്‍ സ്ഥാപിക്കുക എന്നിവ മുതല്‍ അതിഥികള്‍ക്കും സന്ദര്‍ശകര്‍ക്കും ഭക്ഷണം വിളമ്പുന്ന ജോലികളും അദ്ദേഹം ചെയ്തിരുന്നു. ഇപ്പോള്‍ മന്ദിറിന്‍റെ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറാണ്. മീഡിയ റിലേഷന്‍സ്, സ്ട്രാറ്റകിസ് കമ്മ്യൂണിക്കേഷന്‍സ് എന്നിങ്ങനെയുള്ള ചുമതലകളും അദ്ദേഹം ഏറ്റെടുത്ത് നിര്‍വ്വഹിച്ചിരുന്നു. 

ലണ്ടനില്‍ മന്ദിറിന്‍റെ ജിമ്മില്‍ ഫുട്ബോളും ക്രിക്കറ്റും കളിക്കുമായിരുന്നെന്നും മന്ദിറുമായുള്ള ബന്ധം തുടങ്ങുന്നത് അവിടെ നിന്നാണെന്നും വിശാല്‍ ഓര്‍ത്തെടുക്കുന്നു. പിന്നീട് സന്നദ്ധ പ്രവര്‍ത്തകനുമായി. ഗുജറാത്തില്‍ നിന്നുള്ള വിശാല്‍ വളര്‍ന്നത് ലണ്ടനിലാണ്. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം കരസ്ഥമാക്കിയ വിശാല്‍ 2002ല്‍ തൊഴില്‍പരമായ ചില വെല്ലുവിളികള്‍ നേരിട്ടിരുന്നു. മന്ദിറില്‍ സന്നദ്ധപ്രവര്‍ത്തകനായതിന്‍റെ കൂടി ഫലമായാണ് തനിക്ക് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ് വ്യവസായത്തില്‍ അവസരം ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. തുടര്‍ന്ന് വിശാലും സുഹൃത്തുക്കളും ലണ്ടനിലെ ക്ഷേത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഒരു കരിയര്‍ ഫെയര്‍ സംഘടിപ്പിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...