
റിയാദ്: ഈ വർഷത്തെ റിയാദ് സീസൺ ആഘോഷം ഇതുവരെ ആസ്വദിച്ചത് 10 ലക്ഷം പേർ. സീസൺ തുടങ്ങി ഒരാഴ്ചക്കിടയിലാണ് ഇത്രയും സന്ദർശകരെത്തിയതെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പറഞ്ഞു. ‘സങ്കൽപത്തിനും അപ്പുറം’ എന്ന തലക്കെട്ടിൽ ആരംഭിച്ച സീസൺ പരിപാടികൾ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി സന്ദർശകരെയാണ് ആകർഷിച്ചത്.
സീസണിലെ മിന്നുന്ന ഷോകളും ആവേശം നിറച്ച വൈവിധ്യമാർന്ന വിനോദ പരിപാടികളും അവർ ആസ്വദിച്ചു. പല രാജ്യങ്ങളുടെയും ജീവിത അന്തരീക്ഷം ഒരിടത്ത് ഒരു സമയത്ത് അനുഭവിക്കാൻ സാധിച്ചു എന്നതാണ് ആസ്വാദകർക്ക് ലഭിച്ച സൗകര്യം. ഗെയിമുകൾ, റസ്റ്റോറൻറുകൾ, കഫേകൾ, പാർട്ടികൾ, നാടകങ്ങൾ, വിനോദത്തിന്റെ വിവിധ മേഖലകളിലെ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങൾ എന്നിവ സീസണിലെ വിനോദ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
സസ്‍പെൻസിന്റെയും ആധുനികതയുടെയും സവിശേഷമായ ചേരുവ പ്രദാനം ചെയ്യുന്നുവെന്നതാണ് റിയാദ് സീസണിന്റെ സവിശേഷത. വിനോദ മേഖല വ്യവസായത്തിന്റെ നിലവാരം ഉയർത്തുന്നതിനും ഏറ്റവും പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായി രാജ്യത്തിന്റെ സ്ഥാനം മാറ്റുന്നതിനും ഇതെല്ലാം സഹായിച്ചതായും പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.
Read More - സൗദി അറേബ്യയില്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ച്ചക്കിടെ 10,034 പ്രവാസികളെ നാടുകടത്തി
അതേസമയം സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഗെയിംസിന് റിയാദിൽ തുടക്കമായി. റിയാദ് ബഗ്ലഫിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം ചെയ്തു. ആറായിരത്തിലധികം കായിക താരങ്ങളും 2,000 സാങ്കേതിക വിദഗ്ധരും അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും ഗെയിംസില്‍ പങ്കെടുക്കുന്നു.
Read More - ഒരേ സമയം 200 വാഹനങ്ങള്‍ക്ക് പരിശീലനം നടത്താവുന്ന സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ നിർമിക്കുന്നു
റിയാദ് നഗരത്തിലെ 22 സ്റ്റേഡിയങ്ങളിലായാണ് ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. അഞ്ച് പാരാലിമ്പിക് ഇനങ്ങളുൾപ്പടെ 45 കായിക ഇനങ്ങളിൽ നടക്കുന്ന 180 മത്സരങ്ങളിൽ 6,000-ലധികം പുരുഷ-വനിതാ അത്‍ലറ്റുകളാണ് പങ്കെടുക്കുന്നത്. ആകെ 20 കോടി റിയാൽ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ ഇനത്തിലെയും സ്വർണ മെഡൽ ജേതാവിന് 10 റിയാലാണ് സമ്മാനം. വെള്ളി മെഡലിന് മൂന്ന് ലക്ഷം റിയാലും വെങ്കലം മെഡലിന് ഒരു ലക്ഷം റിയാലുമാണ് സമ്മാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam