പത്താമത് സൗദി ചലച്ചിത്രോത്സവം മെയ്​ 2 മുതൽ 9 വരെ

By Web TeamFirst Published Apr 24, 2024, 5:44 PM IST
Highlights

സൗദിയിൽ സിനിമ വ്യവസായം ആരംഭിച്ചതിനുശേഷം ചലച്ചിത്ര കമ്മീഷന്‍റെ അനുമതിയോടെ അരങ്ങേറുന്ന മൂന്നാമത്തെ ചലച്ചിത്രോൽസവമാണിത്​. 

റിയാദ്: സൗദി ചലച്ചിത്രോത്സവത്തിൻറെ പത്താം പതിപ്പ്​ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്ര)യിൽ മെയ്​ രണ്ട് മുതൽ ഒമ്പത് വരെ നടക്കും. സയൻസ് ഫിക്ഷൻ സിനിമകളാണ്​ ഇത്തവണ ഫെസ്റ്റിവലിന്‍റെ പ്രധാന പ്രമേയമാകുന്നത്​. ഒപ്പം ഇന്ത്യൻ സിനിമകൾക്ക് പ്രത്യേക പരിഗണന നൽകും. സൗദി സംസ്കാരിക മന്ത്രാലയത്തിന്​ കീഴിലുള്ള ചലച്ചിത്ര കമ്മീഷന്‍റെ പിന്തുണയോടെയാണ്​ ചലച്ചിത്രോൽസവം അരങ്ങേറുന്നത്​. സൗദിയിൽ സിനിമ വ്യവസായം ആരംഭിച്ചതിനുശേഷം ചലച്ചിത്ര കമ്മീഷന്‍റെ അനുമതിയോടെ അരങ്ങേറുന്ന മൂന്നാമത്തെ ചലച്ചിത്രോൽസവമാണിത്​. 

സൗദിയെ ലോക സിനിമയുടെ കേന്ദ്രമാക്കു​മെന്ന അധികൃതരുടെ പ്രഖ്യാപനത്തെ ചുവടുപിടിച്ച്​ അതിദൂരം സഞ്ചരിച്ച സൗദി സിനിമയുടെ ഗരിമ കൂടി ഇത്തവണത്തെ ചലച്ചിത്രോൽസവത്തിൽ പ്രകടമാകും. ഗൾഫ് സഹകരണ കൗൺസിലിന്റെ പ്രത്യേക സഹകരണം ഇത്തവണ ചലച്ചിത്ര മേളയെ കൂടുതൽ ജനകീയമാക്കുമെന്ന് ഗൾഫ് രാജ്യങ്ങളിൽ സിനിമ അതിവേഗം വളരുകയാണന്നും ഫെസ്റ്റിവൽ ഡയറക്ടർ അഹമ്മദ് അൽ മുല്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദശകത്തിനുള്ളിൽ സൗദി സിനിമ ഒരുപാട് മുന്നോട്ട് പോവുകയും ഓരോ വർഷം കഴിയുന്തോറും സൗദി ഫിലിം ഫെസ്റ്റിവലിൻ്റെ പ്രാധാന്യവും ജനപ്രീതിയും വർദ്ധിച്ചു വരുന്നതായും ഫെസ്റ്റിവൽ വൈസ് പ്രസിഡന്റ്  മൻസൂർ അൽ-ബദ്രാൻ പറഞ്ഞു. 

തന്ത്രപരമായ പങ്കാളിത്തത്തിലൂടെ, സൗദി ഫിലിം ഫെസ്റ്റിവൽ സാംസ്കാരിക വിനിമയത്തിനും ഉണർവ്വിനുമുള്ള ഒരുഇടമായി മാറിയിരിക്കുന്നതിനൊപ്പം രാജ്യത്തിന് സാംസ്കാരിക തുറന്നതിനുള്ള ഒരു വഴി നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പരിപാടികൾക്കും അനുഭവങ്ങൾക്കും വേണ്ടി അതിർത്തിക്കപ്പുറത്ത് ചലച്ചിത്രോൽസവം പാലങ്ങൾ നിർമ്മിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ 'സ്‌പോട്ട്‌ലൈറ്റ് ഓൺ ഇന്ത്യൻ സിനിമ' പ്രോഗ്രാമിൽ ബോളിവുഡിന് പുറത്തുള്ള സ്വതന്ത്ര ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. കുട്ടികൾക്കായുള്ള പരിപാടികൾക്കൊപ്പം പ്രായോഗിക ശിൽപശാലകളും സാംസ്കാരിക സെമിനാറുകളും നടക്കും. സിനിമ, തിരക്കഥ, പ്രൊഡക്ഷൻ മാർക്കറ്റ് പ്രോജക്ടുകൾ തുടങ്ങി  

Read Also -  സൗജന്യ വിസ, താമസവും ലോക്കൽ ട്രാൻസ്പോർട്ടേഷനും കമ്പനി വക; പത്താം ക്ലാസ് പാസായവർക്ക് യുഎഇയിൽ തൊഴിലവസരം

മൂന്ന് വിഭാഗങ്ങളിലായി 37 അവാർഡുകളാണ് ഇത്തവണ ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി നൽകുന്നത്. ചലച്ചിത്ര, തിരക്കഥാ എൻട്രികൾ മേളയുടെ സാങ്കേതിക സമിതി മുഖേന നാമനിർദ്ദേശം ചെയ്യപ്പെടും. പരിസ്ഥിതിയെക്കുറിച്ചുള്ള മികച്ച സൗദി ഡോക്യുമെൻ്ററിയെയും മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനെയും ഇത്തവണ ഗോൾഡൻ പാം അവാർഡുകളിൽ പുതുതായി ഉൽപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ  'ഹജ്ജാൻ' ജനപ്രിയ സിനിമയിൽ അഭിനയിച്ച സൗദി നടൻ അബ്ദുൽ മൊഹ്‌സെൻ അൽ-നെമർ, സിറിയൻ സംവിധായകൻ മുഹമ്മദ് മലാസ് എന്നിവരെ ഈ വർഷം ഫെസ്റ്റിവലിൽ ആദരിക്കും. സിനിമാ അസോസിയേഷൻ്റെ അഡ്‌മിനിസ്‌ട്രേറ്റീവ് ആസ്ഥാനമായി പ്രവർത്തിക്കാൻ "അൽഖോബാർ സിനിമാതേക്" ആരംഭിക്കും, കൂടാതെ ഫെസ്റ്റിവലിൻ്റെ മുഴുവൻ സമയത്തും നഗരത്തിലുടനീളമുള്ള തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഡിന്നർ പാർട്ടികളും ക്യൂറേറ്റഡ് കച്ചേരികളും അവതരിപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!