107 ദിവസങ്ങള്‍ക്ക് ശേഷം യുഎഇയിലെ പള്ളികളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം

By Web TeamFirst Published Jul 1, 2020, 3:42 PM IST
Highlights

പള്ളികളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സമയത്ത്, ബാങ്ക് വിളിയില്‍ വിശ്വാസികളെ ക്ഷണിക്കുന്ന വചനത്തിന് പകരം വീടുകളില്‍ തന്നെ നമസ്‍കരിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇന്ന് രാവിലെ മുതല്‍ ഇതിന് മാറ്റം വന്നു. ബാങ്ക് വിളി പഴയപടിയായി. 

ദുബായ്: യുഎഇയില്‍ കഴിഞ്ഞ 107 ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്ന പള്ളികളില്‍ ഇന്നമുതുല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു. കര്‍ശന നിബന്ധനകളോടെയാണ് പള്ളികളില്‍ നമസ്‍കരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ സുബ്‍ഹി നമസ്കാരത്തോടെ പള്ളികളില്‍ നമസ്‍കാരം പുനഃരാരംഭിച്ചു.

പള്ളികളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സമയത്ത്, ബാങ്ക് വിളിയില്‍ വിശ്വാസികളെ ക്ഷണിക്കുന്ന വചനത്തിന് പകരം വീടുകളില്‍ തന്നെ നമസ്‍കരിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇന്ന് രാവിലെ മുതല്‍ ഇതിന് മാറ്റം വന്നു. ബാങ്ക് വിളി പഴയപടിയായി. മാസ്‍കുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് വിശ്വാസികള്‍ പള്ളികളിലെത്തിയത്. അവരവര്‍ക്ക് നമസ്‍കരിക്കാനുള്ള പായകളും വിശ്വാസികള്‍ തന്നെ കൊണ്ടുവന്നു.

പള്ളികളില്‍ ആകെ ശേഷിയുടെ 30 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം. ഒന്നിടവിട്ടുള്ള നിരകള്‍ ഒഴിച്ചിടണം. പരസ്‍പരം മൂന്ന് മീറ്റര്‍ അകലം പാലിച്ചുവേണം നമസ്‍കരിക്കാന്‍. ബാങ്ക് വിളിച്ചതിന് ശേഷം നമസ്‍കാരം തുടങ്ങുന്നിതിടയിലുണ്ടായിരുന്ന ഇടവേള 10 മിനിറ്റായി നിജപ്പെടുത്തി.  നമസ്‍കാരം പൂര്‍ത്തിയായി അഞ്ച് മിനിറ്റിനകം വിശ്വാസികള്‍ പുറത്തിറങ്ങണം. 

ഇന്‍ഡസ്ട്രിയയില്‍ ഏരിയകളിലും റസിഡന്‍ഷ്യല്‍, ലേബര്‍ ഏരിയകളിലുമുള്ള ചില പള്ളികളിലും ഷോപ്പിങ് മാളുകളിലും പബ്ലിക് പാര്‍ക്കുകളിലുമുള്ള നമസ്‍കാര സ്ഥലങ്ങളും തുറന്നിട്ടില്ല. വെള്ളിയാഴ്ചകളിലെ ജുമാ നമസ്കാരങ്ങളും രാജ്യത്ത് തുടങ്ങിയിട്ടില്ല. മാര്‍ച്ച് 16നാണ് യുഎഇയില്‍ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ വിലക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. 

click me!