കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ, വിവാഹേതര ബന്ധം നിയമവിരുദ്ധമല്ല; യുഎഇയില്‍ നിയമ പരിഷ്കാരം

By Web TeamFirst Published Nov 29, 2021, 12:40 PM IST
Highlights

ബലാത്സംഗത്തിനും സമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധത്തിനും ജീവപര്യന്തം ശിക്ഷ നല്‍കും. എന്നാല്‍ ഇതിന് ഇരയാക്കപ്പെടുന്നത് 18 വയസ്സില്‍ താഴെയുള്ളയാളോ, ഭിന്നശേഷിക്കാരോ, പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തയാളോ ആണെങ്കില്‍ വധശിക്ഷ വരെ ലഭിക്കും.

അബുദാബി: യുഎഇയില്‍(UAE) ചരിത്രപരമായ നിയമ പരിഷ്‌കാരം(legislative reform). സാമ്പത്തിക, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരത, സുരക്ഷ എന്നിവ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമ പരിഷ്‌കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍(Sheikh Khalifa bin Zayed Al Nahyan) അംഗീകാരം നല്‍കി. യുഎഇയുടെ 50-ാം വാര്‍ഷികത്തില്‍ നാല്‍പ്പതിലധികം നിയമങ്ങളാണ് ഭേദഗതി ചെയ്തത്. ക്രിമിനല്‍ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടുത്ത വര്‍ഷം ജനുവരി രണ്ടോടെ പൂര്‍ണമായും നടപ്പിലാക്കും.

നിയമത്തിലെ പ്രധാന ഭേദഗതിയിലൊന്നാണ് കുറ്റകൃത്യ-ശിക്ഷാ നിയമത്തിലെ മാറ്റങ്ങള്‍. പുതിയ നിയമ പരിഷ്‌കാരം അനുസരിച്ച് സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മികച്ച സംരക്ഷണം ഉറപ്പാക്കും. ബലാത്സംഗത്തിനും സമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധത്തിനും ജീവപര്യന്തം ശിക്ഷ നല്‍കും. എന്നാല്‍ ഇതിന് ഇരയാക്കപ്പെടുന്നത് 18 വയസ്സില്‍ താഴെയുള്ളയാളോ, ഭിന്നശേഷിക്കാരോ, പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തയാളോ ആണെങ്കില്‍ വധശിക്ഷ വരെ ലഭിക്കും. അപമര്യാദയായി പെരുമാറുന്നവര്‍ക്ക് തടവുശിക്ഷയോ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ ശിക്ഷയായി ലഭിക്കും. കുട്ടികളോ ഭിന്നശേഷിക്കാരോ ആണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ 10 വര്‍ഷം മുതല്‍ 25 വര്‍ഷം വരെയാണ് തടവുശിക്ഷ ലഭിക്കുക.

വിവാഹേതര ബന്ധങ്ങളില്‍ ഭര്‍ത്താവിന്റെയോ രക്ഷിതാവിന്റെയോ പരാതിയുണ്ടെങ്കില്‍ ക്രിമിനല്‍ കേസെടുക്കും. ആറുമാസത്തില്‍ കുറയാത്ത ശിക്ഷയാണ് ലഭിക്കുക. പരാതി പിന്‍വലിച്ചാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും. വിവാഹേതര ബന്ധങ്ങള്‍ നിയമവിരുദ്ധമായി കണക്കാക്കില്ല. വിവാഹേതര ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ അംഗീകരിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണം. 

യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി

അബുദാബി: യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ച ഒരു കൂട്ടം നിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ചു. ശനിയാഴ്‍ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പൊതു സ്ഥലങ്ങളിലും ലൈസന്‍സില്ലാത്തെ സ്ഥലങ്ങളിലും മദ്യം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതടക്കമുള്ള ഭേദഗതികളാണ് കൊണ്ടുവരുന്നത്.

21 വയസില്‍ താഴെയുള്ള വ്യക്തിക്ക് മദ്യം വില്‍പന നടത്തുന്നതും മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. യുഎഇയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് കൊണ്ടുവരുന്ന നിയമ ഭേദഗതികളുടെ ഭാഗമായാണ് മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളിലും മാറ്റം വരുന്നത്. ഭാവിയിലേക്ക് രാജ്യത്തെ സജ്ജമാക്കുന്നതിനുള്ള പരിഷ്‍കാരങ്ങളാണ് 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് യുഎഇ നടപ്പാക്കുന്നത്. 

നാല്‍പതോളം നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇപ്പോള്‍ കൊണ്ടുവരുന്ന ഈ മാറ്റങ്ങള്‍ അര നൂറ്റാണ്ട് കാലത്തെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‍കാരമാണ്. പ്രാദേശിക തലത്തിലും ഫെഡറല്‍ തലത്തിലുമുള്ള സഹകരണത്തോടെ നിയമ പരിഷ്‍കാരങ്ങള്‍ നടപ്പാക്കുകയാണ് രാജ്യം.  ഫെഡറല്‍, പ്രാദേശിക തലങ്ങളിലെ 50 ഭരണ സംവിധാനങ്ങളില്‍ നിന്നുള്ള 540 വിദഗ്ധര്‍ കഴിഞ്ഞ അഞ്ച് മാസം നീണ്ട പരിശ്രമങ്ങളിലൂടെയാണ് നിയമ ഭേദഗതികള്‍ തയ്യാറാക്കിയത്. നൂറിലധികം സ്വകാര്യ സ്ഥാപനങ്ങളുമായും ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

click me!