സെപ്റ്റംബർ 23ന് ആഘോഷിക്കുന്ന സൗദി ദേശീയ ദിനത്തിൻ്റെ ഔദ്യോഗിക ലോഗോയും സ്ലോഗനും പുറത്തിറക്കി. 'നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്' എന്ന മുദ്രാവാക്യത്തിൽ ഊന്നിയുള്ള ഈ ഡിസൈൻ, സൗദിയുടെ തനതായ മൂല്യങ്ങളിൽ നിന്നും പരമ്പരാഗത കലകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്.
റിയാദ്: ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന ഔദ്യോഗിക സ്ലോഗനുമായി ഇത്തവണത്തെ സൗദി ദേശീയ ദിനത്തിന്‍റെ വിഷ്വൽ ഐഡൻറിറ്റിയും ലോഗോയും പുറത്തിറക്കി. സെപ്റ്റംബർ 23-ന് ആഘോഷിക്കുന്ന ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഐഡൻറിറ്റി, സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ആണ് പ്രഖ്യാപിച്ചത്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനും അവയ്ക്ക് ഏകീകൃത രൂപം നൽകുന്നതിനുമായി സമഗ്രമായ വിഷ്വൽ ഗൈഡും പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തോടുള്ള അഭിമാനവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഇതിെൻറ രൂപകൽപ്പന. ധൈര്യം, ദീർഘവീക്ഷണം, തനിമ, നിശ്ചയദാർഢ്യം, ഔദാര്യം, ആതിഥ്യമര്യാദ എന്നിവയുൾപ്പെടെ സൗദി സമൂഹത്തെ വേറിട്ടുനിർത്തുന്ന സവിശേഷമായ മൂല്യങ്ങളിൽനിന്നും സ്വഭാവഗുണങ്ങളിൽനിന്നുമാണ് ഇതിെൻറ പ്രധാന ആശയം ഉൾക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ആഘോഷങ്ങളിൽ ശ്രദ്ധേയമായിരുന്ന ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന പ്രധാന മുദ്രാവാക്യം തന്നെയാണ് ഈ വർഷവും തുടർന്നുപോരുന്നത്.
സൗദി സമൂഹത്തിെൻറ പാരമ്പര്യവും മഹിമയും വ്യക്തമാക്കുന്ന ഈ പ്രധാന സന്ദേശത്തിന് കീഴിൽ നമ്മുടെ അഭിമാനം നമ്മുടെ ധൈര്യത്തിലും ദീർഘവീക്ഷണത്തിലും തനിമയിലും നിശ്ചയദാർഢ്യത്തിലും ഔദാര്യത്തിലും ആതിഥ്യമര്യാദയിലുമാണെന്ന ഉപ-സന്ദേശങ്ങളും അണിനിരക്കുന്നുണ്ട്. ഈ ഓരോ വാക്യവും സൗദി പൗരന്മാരുടെ തനതായ ഓരോ സ്വഭാവഗുണത്തെയാണ് പ്രതിനിധീകരിക്കുന്നത്. സൗദിയുടെ പരമ്പരാഗത നെയ്ത്തുകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജ്യാമിതീയ വരകളെയും അലങ്കാര രൂപങ്ങളെയും സംയോജിപ്പിച്ചാണ് ഇതിെൻറ വിഷ്വൽ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.
ഡിസൈനിെൻറ വിവിധ ഭാഗങ്ങളിൽ ‘സൗദി ഫോണ്ട്’ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് രാജ്യത്തിൻറെ സാംസ്കാരിക തനിമയെയും ഐക്യത്തെയും ദേശീയ ഐഡൻറിറ്റിയോടുള്ള ആദരവിനെയും എടുത്തുകാണിക്കുന്നു. സൗദി ദേശീയ ദിനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും സംരംഭങ്ങളിലും മാധ്യമ പ്രചാരണ സാമഗ്രികളിലും ഈ ഔദ്യോഗിക ഐഡൻറിറ്റി തന്നെ ഉപയോഗിക്കാനും അംഗീകൃത ഗൈഡ്‌ലൈൻ പൂർണമായും പാലിക്കാനും സർക്കാർ, സ്വകാര്യ, ലാഭരഹിത സ്ഥാപനങ്ങളോട് ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി അഭ്യർഥിച്ചു.


