
റിയാദ്: സന്ദർശകരുടെ ആധിക്യം മൂലം യാമ്പു പുഷ്മമേള ഏപ്രിൽ 30 വരെ നീട്ടി. സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ചെങ്കൽ തീര പട്ടണമായ യാമ്പുവിൽ ഫെബ്രുവരി 15ന് ആരംഭിച്ച പുഷ്പോത്സവം കൺനിറയെ കണ്ടാസ്വദിക്കാൻ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മാർച്ച് ഒമ്പതിന് സമാപിക്കേണ്ടിയിരുന്ന മേളയാണ് 52 ദിവസത്തേക്ക് കൂടി നീട്ടിയതെന്ന് റോയൽ കമ്മീഷൻ ‘എക്‌സ്’ അകൗണ്ടിൽ അറിയിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് മലയാളികളും വൻതോതിലെത്തി. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം യാമ്പു പുഷ്പമേള കാണാനെത്തിയതായി സംഘാടകർ അറിയിച്ചു.
മൂന്ന് ലോക റെക്കോർഡുകൾ നേടിയ മേള ലോകശ്രദ്ധ ഇതിനകം നേടിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്, ഏറ്റവും വലിയ റോക്കറ്റിെൻറ മാതൃക എന്നിവയാണ് ആഗോള അംഗീകാരം നേടിയത്. വിശാലമായ പൂപരവതാനിക്ക് മുമ്പ് രണ്ടു തവണ ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടിയിരുന്നു. യാമ്പു- ജിദ്ദ ഹൈവേ റോഡിനോട് ചേർന്നുള്ള അൽ മുനാസബാത്ത് പാർക്കിലാണ് പുഷ്പമേള നടക്കുന്നത്.
Read Also - പ്രവാസികൾക്ക് വൻ തിരിച്ചടി, തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഈ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം
പൂക്കളുടെ വർണാഭമായ കാഴ്ചകൾ തൊട്ടടുത്ത് നിന്ന് ആസ്വദിക്കാൻ കഴിയുംവിധമാണ് ഇത്തവണ സന്ദർശകർക്കുള്ള നടപ്പാതകൾ ഒരുക്കിയിരിക്കുന്നത്. സ്വദേശി യുവതീയുവാക്കളുടെ വർധിച്ച സാന്നിധ്യവും സജീവതയും മുമ്പത്തേക്കാൾ ഈ വർഷം പുഷ്പ മേളയിലെങ്ങും പ്രകടമാണ്. സ്വദേശത്തും വിദേശങ്ങളിലും പ്രശസ്തമായ കമ്പനികളുടെ വൈവിധ്യമാർന്ന പവലിയനുകളുണ്ട്. അവിടങ്ങളിലും സന്ദർശകരുടെ നല്ല തിരക്കാണ്. രുചിഭേദങ്ങളുടെ ഫുഡ് കോർട്ടിലും വൈകുന്നേരങ്ങളിൽ സൗദി സാംസ്കാരിക വകുപ്പ് ഒരുക്കുന്ന കലാപരിപാടികളും ആളുകൾ ആസ്വദിക്കുന്നുണ്ട്.
റീ സൈക്കിൾ ഗാർഡൻ, ടെക്നോളജി ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോർണർ, ചിൽഡ്രൻസ് പാർക്ക്, ട്രാഫിക് സേഫ്റ്റി വില്ലേജ്, ഉല്ലാസകേന്ദ്രങ്ങൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, പൂക്കൾ കൊണ്ട് നിർമിച്ച കുന്നുകൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മുതൽ പുലർച്ചെ 2.30 വരെ മേള സന്ദർശിക്കാം. 11.50 റിയാലിെൻറ ഒറ്റടിക്കറ്റ് കൊണ്ട് എല്ലാ ദിവസവും മേളയിൽ പ്രവേശിക്കാം. https://yanbuflowerfestival.com.sa/en എന്ന ലിങ്കിൽനിന്ന് ടിക്കറ്റെടുക്കാം. രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ