ചരിത്രദൗത്യം 'ശുഭം'; പസഫിക് സമുദ്രത്തില്‍ ഇറങ്ങിയ ആക്സിയം 4 ദൗത്യസംഘം ഹൂസ്റ്റണിലെത്തി, ഇനിയെന്ത്?

Published : Jul 16, 2025, 09:28 AM ISTUpdated : Jul 16, 2025, 09:46 AM IST
Shubhanshu Shukla

Synopsis

ശുഭാംശു ശുക്ല അടക്കമുള്ള നാല് ആക്സിയം 4 യാത്രികരെ വഹിച്ചുകൊണ്ടുള്ള ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം വീണ്ടെടുത്തത് സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ റിക്കവറി കപ്പല്‍

കാലിഫോര്‍ണിയ: വിക്ഷേപണം മുതല്‍ സ്‌പ്ലാഷ്‌ഡൗണ്‍ വരെ എല്ലാം ശുഭം, ഒടുവില്‍ കടലില്‍ നിന്ന് കരയിലേക്കുള്ള യാത്രയും പിന്നിട്ട് ആക്സിയം 4 ദൗത്യസംഘം ഭൂമിയുടെ സ്‌നേഹവായ്‌പുകളിലേക്കും വിശ്രമത്തിലേക്കും. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള നാല് ആക്സിയം 4 യാത്രികരെ വഹിച്ചുകൊണ്ടുള്ള ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം ഇന്നലെ ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം 3:01-നാണ് പസഫിക് സമുദ്രത്തില്‍ കാലിഫോര്‍ണിയ തീരത്ത് ഇറങ്ങിയത്. അവിടെ നിന്ന് എംവി ഷാനോൺ റിക്കവറി കപ്പല്‍, ഡ്രാഗണ്‍ ഗ്രേസ് പേടകം വീണ്ടെടുത്തു. അതിന് ശേഷം നാല് യാത്രികരും പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനായി ഹെലികോപ്റ്ററില്‍ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിലെത്തി. 

ജൂണ്‍ 25ന് ആരംഭിച്ച ദൗത്യം

പലതവണ മാറ്റിവച്ച വിക്ഷേപണത്തിന് ശേഷം ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ദൗത്യത്തിലുണ്ടായിരുന്നത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ഈ യാത്രയില്‍ ശുഭാംശു സ്വന്തമാക്കി. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകളടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവന്നു.

ഇനി ഏഴ് ദിവസം പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍

ഭൂമിയില്‍ തിരിച്ചെത്തിയ ആക്സിയം 4 ദൗത്യ സംഘത്തിന് ഇനി ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനാണ്. അത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാല്‍ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികര്‍ക്ക് ഈ വിശ്രമം. നാസയുടെ ഹ്യൂമൻ ഹെൽത്ത് ആൻഡ് പെർഫോമൻസ് ടീം ആക്സിയം 4 യാത്രികരുടെ ശാരീരിക ക്ഷമത, സന്തുലിതാവസ്ഥ, റിഫ്ലെക്‌സുകൾ, ഹൃദയ സംബന്ധമായ പ്രവർത്തനം, രോഗപ്രതിരോധ പ്രതികരണം എന്നിവ ഉൾപ്പെടുന്ന നിരവധി മെഡിക്കൽ, മാനസിക വിലയിരുത്തലുകൾ നടത്തും. ജോൺസൺ സ്‌പേസ് സെന്‍ററില്‍ ഐഎസ്ആർഒയുടെ മെഡിക്കൽ വിദഗ്‌ധരും ശുഭാംശുവിന്‍റെ ആരോഗ്യനില നിരീക്ഷിക്കാനുണ്ടാകും.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും