
ഭൂമിയോട് അടുത്തെത്തുന്ന അപകടകാരികളായ ഛിന്നഗ്രഹങ്ങളെ നേരത്തെ കണ്ടെത്തുന്നതിനായി പുതിയ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കാൻ ചൈന ഒരുങ്ങുന്നു. ഇതിനായി ബഹിരാകാശവും ഭൂമിയിലെ നിരീക്ഷണ കേന്ദ്രങ്ങളും ഉൾപ്പെടുത്തിയ ഛിന്നഗ്രഹ മുന്നറിയിപ്പ് ശൃംഖല നിർമിക്കാനാണ് ചൈനയുടെ പദ്ധതി എന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനമായ ജൂൺ 30ന് ചൈന നാഷണൽ സ്‌പേസ് അഡ്‍മിനിസ്‌ട്രേഷൻ (സി.എൻ.എസ്.എ) ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനും അവയുടെ കൂട്ടിയിടി സാധ്യത വിലയിരുത്തുന്നതിനുമായി ഏകോപിതമായ ഭൗമ-ബഹിരാകാശ നിരീക്ഷണ സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ചൈന നാഷണൽ സ്‌പേസ് അഡ്‍മിനിസ്‌ട്രേഷന്‍റെ (സി.എൻ.എസ്.എ) ഛിന്നഗ്രഹ നിരീക്ഷണ, മുന്നറിയിപ്പ് ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ശാസ്ത്രജ്ഞനായ ലി മിങ്‌ടാവോയുടെ അഭിപ്രായത്തിൽ, ഇത്തരം അപകട സാധ്യതകൾ അവഗണിക്കാനാകില്ല. ഭാവിയിൽ ഭൂമിയെ ഇടിച്ചുതകർക്കുമെന്ന് ഉറപ്പുള്ള ഒരു ഛിന്നഗ്രഹം നിലവിൽ കണ്ടെത്തിയിട്ടില്ലെങ്കിലും പക്ഷേ ഭൂമിക്ക് സമീപമുള്ള നിരവധി ഛിന്നഗ്രഹങ്ങൾ ഇപ്പോഴും കണ്ടെത്തപ്പെടാതെ തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ ഭാഗമായി ആകാശ നിരീക്ഷണത്തിനായി വിവിധ സ്ഥലങ്ങളിൽ വലിയ അപ്പർച്ചർ ശേഷിയുള്ള ഒപ്റ്റിക്കൽ ടെലസ്‌കോപ്പുകൾ സ്ഥാപിക്കാനാണ് ചൈന ആലോചിക്കുന്നത്. ഇതിനൊപ്പം അന്തരീക്ഷ തടസങ്ങളും പകലും രാത്രിയും ഉണ്ടാക്കുന്ന പരിമിതികളും ഒഴിവാക്കാൻ ബഹിരാകാശ അധിഷ്‍ഠിത നിരീക്ഷണ ഉപഗ്രഹ ശൃംഖലയും സ്ഥാപിക്കും. പ്രത്യേകിച്ച് സൂര്യന്‍റെ ദിശയിൽ നിന്ന് എത്തുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനായിരിക്കും കൂടുതൽ ശ്രദ്ധ നൽകുക. ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ സൂര്യപ്രകാശത്തിന്റെ തിളക്കം കാരണം ഇത്തരം വസ്‍തുക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. 2013ൽ റഷ്യയിലെ ചെല്യാബിൻസ്‍കിന് മുകളിൽ പൊട്ടിത്തെറിച്ച ഉൽക്ക സൂര്യന്റെ ദിശയിൽ നിന്നാണ് എത്തിയതെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ 40,000ത്തിലധികം ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു കിലോമീറ്ററിലധികം വലിപ്പമുള്ളതും ആഗോളതലത്തിൽ വലിയ നാശം വിതയ്ക്കാൻ കഴിയുന്നതുമായ ഛിന്നഗ്രഹങ്ങളിൽ 95 ശതമാനത്തിലധികവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഏകദേശം 140 മീറ്റർ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളിൽ 45 ശതമാനം മാത്രമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞത്. ഇത്തരം വസ്‍തുക്കൾ ഒരു ചെറിയ രാജ്യത്തിന് സമാനമായ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളവയാണ്.
ചൈനയുടെ പുതിയ പദ്ധതിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പരിമിതമാണ്. എങ്കിലും സമീപകാല ഗവേഷണ പ്രബന്ധങ്ങളും ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ സമാധാനപരമായ ഉപയോഗങ്ങൾക്കായുള്ള സമിതിക്ക് (Peaceful Uses of Outer Space - COPUOS) നൽകിയ അവതരണങ്ങളും പദ്ധതിയുടെ സാധ്യതകൾ വ്യക്തമാക്കുന്നുണ്ട്. സൂര്യ-ഭൂമി എൽ1 ലാഗ്രാഞ്ച് പോയിന്‍റ്, ഭൂമിക്ക് മുന്നിലോ പിന്നിലോ ഉള്ള ഭ്രമണപഥങ്ങൾ, ശുക്രനോട് സമാനമായ സൂര്യകേന്ദ്രിത ഭ്രമണപഥം, ഭൂമിയുടെ അകലെയുള്ള റെട്രോഗ്രേഡ് ഭ്രമണപഥം എന്നിവയാണ് നിരീക്ഷണ ഉപഗ്രഹങ്ങൾക്കായി പരിഗണിക്കുന്ന സാധ്യതകൾ.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും സൂര്യ-ഭൂമി എൽ1 മേഖലയിൽ ഛിന്നഗ്രഹ നിരീക്ഷണ ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. ചൈനയും സമാനമായൊരു ദൗത്യം നടപ്പാക്കിയാൽ ആഗോള നിരീക്ഷണ ശ്രമങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ചൈന ഇതിനകം തന്നെ ചോങ്‌ചിങിന് സമീപം ചൈന കോമ്പൗണ്ട് ഐ (ഫുയാൻ) എന്നറിയപ്പെടുന്ന റഡാർ നിരീക്ഷണ പദ്ധതിയും വികസിപ്പിച്ചിട്ടുണ്ട്. ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാൻ ഇത് ഉപയോഗിക്കാൻ സാധിക്കും. ഭാവിയിലെ ഛിന്നഗ്രഹ നിരീക്ഷണ പദ്ധതിയിൽ ഭൂമിയിലെ റഡാർ സംവിധാനങ്ങളും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഛിന്നഗ്രഹ പ്രതിരോധം ഒരു രാജ്യത്തിന് മാത്രം കൈകാര്യം ചെയ്യാനാകാത്ത മേഖലയാണെന്നും രാജ്യങ്ങൾ തമ്മിലുള്ള വിവര പങ്കിടൽ നിർണായകമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. 2029ൽ ഭൂമിക്ക് സമീപം കടന്നുപോകാനിരിക്കുന്ന അപ്പോഫിസ് എന്ന പ്രശസ്‍ത ഛിന്നഗ്രഹത്തിന്‍റെ യാത്രയോടെ അന്താരാഷ്ട്ര ഗ്രഹ പ്രതിരോധ വർഷത്തിനും തുടക്കമാകും. ഭൂമിയെ സംരക്ഷിക്കുന്നതിനായി കൂടുതൽ നിരീക്ഷണ സംവിധാനങ്ങളും അന്താരാഷ്ട്ര സഹകരണവും ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.