കടൽത്തീരത്ത് ദുരൂഹ ലോഹഗോളങ്ങൾ, ഒരുകാരണവശാലും തൊടരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ്, റോക്കറ്റിന്‍റെ അവശിഷ്ങ്ങൾ ആകാമെന്ന് ഓസ്ട്രേലിയൻ സ്പേസ് ഏജൻസി

Published : Jul 07, 2026, 08:41 AM IST
Mysterious metal spheres found on Australian beach , Rocket,  Australia

Synopsis

ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് തീരത്ത് ദുരൂഹമായ ലോഹഗോളങ്ങൾ കണ്ടെത്തി. ഇവ ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങളാകാമെന്ന് ഓസ്ട്രേലിയൻ സ്പേസ് ഏജൻസി സംശയിക്കുന്നു. അപകടസാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ഇവയിൽ സ്പർശിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്ട്രേലിയയിലെ കടൽത്തീരത്ത് കണ്ടെത്തിയ ദുരൂഹ ലോഹഗോളങ്ങൾ റോക്കറ്റിന്റെ അവശിഷ്ടങ്ങളാകാമെന്ന നിഗമനവുമായി ഓസ്ട്രേലിയൻ സ്പേസ് ഏജൻസി. ക്വീൻസ്ലാൻഡ് സംസ്ഥാനത്തെ ഫോറസ്റ്റ് ബീച്ചിൽ കണ്ടെത്തിയ ഗോളാകൃതിയിലുള്ള ലോഹവസ്തുക്കളാണ് അധികൃതരെ ആശങ്കയിലാഴ്ത്തിയത്. ഇവ ബഹിരാകാശ വിക്ഷേപണ വാഹനത്തിലെ ഭാഗങ്ങൾ ആകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം, അവ ഏത് രാജ്യത്തിന്റെ റോക്കറ്റിൽ നിന്നുള്ളതാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തെ തുടർന്ന് ഓസ്ട്രേലിയൻ സ്പേസ് ഏജൻസി, ക്വീൻസ്ലാൻഡ് അധികൃതരും ദേശീയ ദുരന്തനിവാരണ ഏജൻസിയും ചേർന്ന് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയ ഒരു വിദേശ റോക്കറ്റിന്റെ ഭാഗങ്ങളുമായി കണ്ടെത്തിയ വസ്തുക്കളുടെ രൂപവും സവിശേഷതകളും പൊരുത്തപ്പെടുന്നതായി സ്പേസ് ഏജൻസി അറിയിച്ചു. കൂടുതൽ സ്ഥിരീകരണത്തിനായി അന്താരാഷ്ട്ര ഏജൻസികളുമായും ബന്ധപ്പെട്ട രാജ്യങ്ങളുമായും ആശയവിനിമയം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഇത്തരം ലോഹഗോളങ്ങൾക്കുള്ളിൽ ഉയർന്ന മർദ്ദത്തിൽ ഹീലിയം, നൈട്രജൻ തുടങ്ങിയ വാതകങ്ങൾ സംഭരിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ ഇവ അപകടകാരികളാകാമെന്നും പൊതുജനങ്ങൾ ഒരു കാരണവശാലും തൊടരുതെന്നും സ്പേസ് ഏജൻസി മുന്നറിയിപ്പ് നൽകി. സമാന വസ്തുക്കൾ കണ്ടെത്തിയാൽ ഉടൻ തന്നെ പോലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ വിവരം അറിയിക്കണം എന്നുമാണ് നിർദേശം.

സംഭവത്തിന് പിന്നാലെ വിവിധ ഊഹാപോഹങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എങ്കിലും ഈ അവശിഷ്‍ടങ്ങൾ ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ റോക്കറ്റിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും നിലവിൽ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. സമീപ ദിവസങ്ങളിൽ നടന്ന ബഹിരാകാശ വിക്ഷേപണങ്ങളുടെ വിവരങ്ങളും ഭ്രമണപഥ രേഖകളും പരിശോധിച്ച ശേഷമേ അന്തിമ നിഗമനത്തിൽ എത്താൻ സാധിക്കൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അന്വേഷണം പൂർത്തിയാകുന്നതുവരെ ഊഹാപോഹങ്ങളും അനുമാനങ്ങളും പ്രചരിപ്പിക്കാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് ഓസ്ട്രേലിയൻ സ്പേസ് ഏജൻസി അഭ്യർഥിച്ചു.

PREV
Read more Articles on
click me!

Recommended Stories

അരിമണിയേക്കാൾ ചെറിയ പ്രതിമകൾ ബഹിരാകാശത്തേക്ക്; 'വിക്രം-1' ചരിത്ര ദൗത്യത്തിന് ഒരുങ്ങുന്നു, ജൂലൈ 12നും ആഗസ്റ്റ് നാലിനുമിടയിൽ വിക്ഷേപണം
ചൊവ്വയിൽ ഇനി മനുഷ്യൻ വഴികാട്ടേണ്ട! സ്വയം തീരുമാനമെടുത്ത് സഞ്ചരിക്കുന്ന റോവർ അവതരിപ്പിച്ച് നാസ