
ഹോങ്കോങ്: മനുഷ്യരെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന റോബോട്ടുകളെ സൃഷ്‍ടിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് ശാസ്ത്രലോകം. ഏറെ റോബോട്ടോകളെ ഇതുവരെ സൃഷ്‌ടിക്കാനായെങ്കിലും മനുഷ്യരും റോബോട്ടുകളും തമ്മിൽ ഇതുവരെയുള്ള ഒരു പ്രധാന വ്യത്യാസം റോബോട്ടുകൾക്ക് മനുഷ്യരെപ്പോലെ സംവേദന ശേഷി ഇല്ല എന്നതായിരുന്നു. അതായത് അവയ്ക്ക് ചൂടോ തണുപ്പോ സ്‌പര്‍ശനമോ അനുഭവപ്പെടില്ല. പരിക്കേൽക്കുമ്പോൾ വേദനയും അനുഭവപ്പെടില്ല. എന്നാൽ ഇപ്പോൾ റോബോട്ടുകള്‍ക്ക് വേദന ഉൾപ്പെടെയുള്ള സംവേദന ശേഷികൾ അനുഭവിക്കാൻ സഹായിക്കുന്ന ഒരു ഇലക്‌ട്രോണിക് ചർമ്മം വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ എന്ന് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോങ്കോങ് സിറ്റി യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയർ യുയു ഗാവോയും സംഘവും ആണ് മനുഷ്യ നാഡീവ്യവസ്ഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഈ സാങ്കേതികവിദ്യ സൃഷ്‌ടിച്ചിരിക്കുന്നത്. മനുഷ്യരിലെ നാഡീവ്യവസ്ഥയെപ്പോലെ തന്നെ പ്രവർത്തിക്കുന്ന ഒരു ന്യൂറോമോർഫിക് റോബോട്ടിക് ചർമ്മമാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത് എന്നാണ് അവകാശവാദം. സ്‍പർശന ശേഷി നൽകാൻ ഈ സാങ്കേതികവിദ്യ റോബോട്ടിനെ സഹായിക്കുന്നു. സാധാരണ റോബോട്ടിക് ചർമ്മം പലപ്പോഴും സമ്മർദ്ദം മാത്രമേ അളക്കുന്നുള്ളൂ. എന്നാൽ ഈ പുതിയ ചർമ്മം ശാരീരിക സമ്പർക്കത്തെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നു. മനുഷ്യ ശരീരത്തിലെ നാഡികളിലൂടെ കടന്നുപോകുന്ന സ്‍പന്ദനങ്ങൾക്ക് സമാനമായിരിക്കും ഈ വൈദ്യുത സിഗ്നലുകൾ.
ഈ റോബോട്ടിക് ചർമ്മത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത റിഫ്ലെക്‌സ് സിസ്റ്റമാണ്. അതായത് വേദന അനുഭവപ്പെട്ടയുടനെ പ്രതികരിക്കാൻ അതിന് കഴിയും. ഈ ചർമ്മം നാല് വ്യത്യസ്‍ത പാളികളാൽ നിർമ്മിതമാണ്. അവ മനുഷ്യന്‍റെ നാഡികളെപ്പോലെ പ്രവർത്തിക്കുന്നു. മർദ്ദം സാധാരണമാണെങ്കിൽ, വിവരങ്ങൾ റോബോട്ടിന്‍റെ സെൻട്രൽ പ്രോസസറിലേക്ക് പോകും. അവിടെ അത് സാധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ മർദ്ദം നിശ്ചിത പരിധി കവിയുമ്പോൾ, സിസ്റ്റം നേരിട്ട് റോബോട്ടിന്‍റെ മോട്ടോറുകളിലേക്ക് ഒരു ഉയർന്ന വോൾട്ടേജ് സിഗ്നൽ അയയ്ക്കും. ഇതോടെ ചൂടുള്ളതോ മൂർച്ചയുള്ളതോ ആയ ഒരു വസ്‌തുവിൽ സ്‌പർശിച്ചതിന് ശേഷം മനുഷ്യർ കൈകൾ പിൻവലിക്കുന്നതുപോലെ റോബോട്ടും ഉടനടി പ്രതികരിക്കും.
ഉടനടിയുള്ള ഈ പ്രതികരണം നാശനഷ്‌ടങ്ങൾ കുറയ്ക്കും. ഈ നേരിട്ടുള്ള സിഗ്നൽ സംവിധാനം പ്രതികരണ സമയം ഗണ്യമായി കുറയ്ക്കുന്നതായി ഗവേഷകർ പറയുന്നു. ഇത് റോബോട്ടിനെ അപകടത്തിൽ നിന്ന് സ്വയം സംരക്ഷിക്കാൻ അനുവദിക്കുക മാത്രമല്ല, സമീപത്തുള്ള ആളുകളുടെയും വസ്‌തുക്കളുടെയും സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വേദനയോട് പ്രതികരിക്കാൻ റോബോട്ടിന് ഒരു കേന്ദ്ര കമ്പ്യൂട്ടറിനെ ആശ്രയിക്കേണ്ടതില്ല എന്നും ഈ ചർമ്മത്തിന് ഓട്ടോമാറ്റിക്കായി അപകടം തിരിച്ചറിയാനും നടപടിയെടുക്കാനും കഴിയും എന്നും ശ്രദ്ധേയമാണ്.
ഈ ചർമ്മത്തിന് ഒരു സ്വയം നിരീക്ഷണ സംവിധാനവുമുണ്ട്. ഓരോ സെൻസറും തുടർച്ചയായി ഒരു പ്രകാശ സിഗ്നൽ അയയ്ക്കുന്നു. ഇത് ഈ സംവിധാനം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ചർമ്മത്തിന്‍റെ ഏതെങ്കിലും ഭാഗം മുറിയുകയോ കീറുകയോ ചെയ്‌താൽ, ആ ഭാഗത്ത് നിന്നുള്ള സിഗ്നൽ നിലയ്ക്കും. ഇത് റോബോട്ടിന് എവിടെയാണ് കേടുപാടുകൾ സംഭവിച്ചതെന്ന് ഉടനടി തിരിച്ചറിയാൻ സഹായിക്കുന്നു. ഈ ചർമ്മത്തിന് സ്വയം സുഖപ്പെടുത്താൻ കഴിയില്ല. പക്ഷേ അതിന്‍റെ അറ്റകുറ്റപ്പണികൾ വളരെ എളുപ്പമാണെന്നും ഗവേഷകർ പറയുന്നു. ഈ റോബോട്ടിക് ചർമ്മം ചെറിയ കാന്തിക മൊഡ്യൂളുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അവ ബിൽഡിംഗ് ബ്ലോക്കുകൾ പോലെ ബന്ധിപ്പിച്ചിരിക്കുന്നു. ഏതെങ്കിലും ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചാൽ, അത് നിമിഷങ്ങൾക്കുള്ളിൽ നീക്കം ചെയ്യാനും റോബോട്ടിനെ മുഴുവനും പൊളിക്കാതെ തന്നെ ഒരു പുതിയ മൊഡ്യൂൾ ഇൻസ്റ്റാൾ ചെയ്യാനും കഴിയും എന്നും ഗവേഷകർ പറയുന്നു.