
ക്ഷീരപഥത്തിന്‍റെ ഹൃദയഭാഗത്ത് ഇതുവരെ അറിയപ്പെടാത്ത ഒരു വസ്‍തുവിൽ നിന്നുള്ള ശക്തമായ സിഗ്നൽ കണ്ടെത്തി ഗവേഷകർ. ഈ കണ്ടെത്തൽ, ഗാലക്‌സിയുടെ മദ്ധ്യത്തിലുള്ള സൂപ്പർമാസീവ് ബ്ലാക്ക് ഹോളായ സാഗിട്ടറിയസ് എ (Sagittarius A*)യുടെ ചുറ്റുമുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള പുതിയ സൂചനകൾ നൽകുന്നു. ഇതൊരു ഡെഡ് സ്റ്റാര്‍, അഥവാ പൾസാർ ആയിരിക്കാം എന്നാണ് സൂചനകൾ. BLPSR എന്ന പേരിട്ടിരിക്കുന്ന ഈ പൾസാർ ഓരോ 8.19 മില്ലിസെക്കൻഡിലും ഭ്രമണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സൂര്യന്‍റെ സമാനമായ ഭാരമുള്ള നക്ഷത്രങ്ങൾ അവരുടെ ന്യൂട്രോണുകൾ തീർന്ന് കാലഹരണപ്പെടുമ്പോൾ രൂപപ്പെടുന്ന നക്ഷത്രങ്ങൾ ആണ് പൾസാറുകൾ. അതായത് പൾസാറുകൾ ഉയർന്ന പിണ്ഡമുള്ള നക്ഷത്രങ്ങളുടെ അവശിഷ്‍ടങ്ങളാണ്. ഇവ ന്യൂട്രോൺ നക്ഷത്രങ്ങൾ എന്നും അറിയപ്പെടുന്നു. ഗ്യാലക്‌സിയുടെ കേന്ദ്രഭാഗം പൾസാറുകൾ ധാരാളമായി കാണാൻ അനുയോജ്യമാണെന്ന് കരുതപ്പെടുന്നു. എങ്കിലും അവയെ കണ്ടെത്തുന്നത് വളരെ പ്രയാസമാണ്. ആ മേഖല അത്യധികം സങ്കീർണ്ണമാണ് എന്നതാണ് ഇതിന് പ്രധാന കാരണം. എങ്കിലും റേഡിയോ തരംഗങ്ങൾ ഈ ബുദ്ധിമുട്ട് മറികടക്കുന്നു.
പൾസാറുകൾ അതിവേഗം ഭ്രമണം ചെയ്യുകയും റേഡിയോ തരംഗങ്ങളുടെ കിരണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഈ തരംഗങ്ങൾ ഭൂമിയിലൂടെ സ്ഥിരമായ ഇടവേളകളിൽ കടന്നുപോകുമ്പോൾ, അവയെ ശാസ്ത്രജ്ഞർ പ്രപഞ്ചത്തിലെ ഏറ്റവും കൃത്യമായ കോസ്മിക് ഘടികാരങ്ങൾ ആയി ഉപയോഗിക്കുന്നു. ചെറിയ സമയ വ്യത്യാസങ്ങൾ പോലും വൻ ബ്ലാക്ക് ഹോളുകളുടെ ഗുരുത്വാകർഷണ സ്വാധീനം വിലയിരുത്താൻ സഹായിക്കുന്നു.
ഈ കണ്ടെത്തൽ സംബന്ധിച്ച പഠനം പ്രശസ്‍ത ശാസ്ത്ര ജേർണലായ ദ ആസ്‍ട്രോഫിസിക്കൽ ജേണലിൽ ആണ് പ്രസിദ്ധീകരിച്ചത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ബ്രേക്ക് ത്രൂ ലിസൺ ഗാലക്‌സി സെന്‍റർ സർവേയുടെ ഭാഗമായി നടത്തിയ നിരീക്ഷണത്തിലാണ് ഈ സിഗ്നൽ കണ്ടെത്തിയത്. ഗാലക്‌സിയുടെ മദ്ധ്യത്തിലുള്ള ബ്ലാക്ക് ഹോളിന്‍റെ ഭാരം സൂര്യന്‍റെ ഭാരത്തേക്കാൾ ഏകദേശം 4.3 ദശലക്ഷം ഇരട്ടിയാണ്. അതിനാൽ അതിന്‍റെ സമീപപ്രദേശങ്ങളിൽ ഗുരുത്വാകർഷണം അതിവിശാലമാണ്.
വിദഗ്‌ധരുടെ അഭിപ്രായത്തിൽ, ഇത്തരത്തിലുള്ള ശക്തമായ ഗുരുത്വാകർഷണം പൾസാറിന്‍റെ പൾസ് സമയത്തിൽ ചെറിയ മാറ്റങ്ങൾ സൃഷ്‍ടിക്കാൻ സാധ്യതയുണ്ട്. ഈ മാറ്റങ്ങൾ കൃത്യമായി അളക്കുന്നതിലൂടെ, അത്യന്തം ഗുരുത്വക്ഷേത്രങ്ങളിലെ പരിതസ്ഥിതികളിൽ ഗുരുത്വാകർഷണം സ്ഥല-സമയത്തെ എങ്ങനെ മാറ്റുന്നുവെന്ന് അളക്കാനും മാതൃകയാക്കാനും ശാസ്ത്രജ്ഞരെ അനുവദിക്കുന്നു. ഇപ്പോൾ ഗവേഷകർ തുടർനിരീക്ഷണങ്ങൾ നടത്തുകയും ശേഖരിച്ച വിവരങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഗവേഷക സംഘങ്ങൾ ഈ സിഗ്നൽ ശരിക്കും ഒരു മില്ലിസെക്കൻഡ് പൾസാറിൽ നിന്നാണോ ഉത്ഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ പ്രവർത്തനം തുടരുകയാണ്.