'30 സെക്കന്‍റില്‍ കൊറോണയെ കണ്ടെത്താം' ; ഇന്ത്യയും ഇസ്രയേലും വികസിപ്പിച്ച ടെസ്റ്റിംഗ് രീതി പരീക്ഷണത്തില്‍

By Web TeamFirst Published Jul 31, 2020, 9:38 PM IST
Highlights

ദില്ലിയിലെ ഇത് പരീക്ഷിക്കുന്ന സ്പെഷ്യല്‍ ടെസ്റ്റിംഗ് കേന്ദ്രത്തില്‍ ഇന്ത്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ റോന്‍ മാല്‍ക്ക വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി. 

ദില്ലി: മുപ്പത് സെക്കന്‍റില്‍ കൊറോണ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ സാധിക്കുന്ന പരിശോധന സംവിധാനം പരീക്ഷിച്ച് ഇന്ത്യയും ഇസ്രയേലും. ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിക്കുന്ന ഈ സംവിധാനം ദില്ലിയിലാണ് പരീക്ഷിക്കുന്നത്. രോഗിയുടെ ശ്വാസവും ശബ്ദവും വിലയിരുത്തി കൊവിഡ് സാന്നിധ്യം കണ്ടെത്തുന്നതാണ് ഈ സംവിധാനത്തിന്‍റെ അടിസ്ഥാനം.

ദില്ലിയിലെ ഇത് പരീക്ഷിക്കുന്ന സ്പെഷ്യല്‍ ടെസ്റ്റിംഗ് കേന്ദ്രത്തില്‍ ഇന്ത്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ റോന്‍ മാല്‍ക്ക വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി. ദില്ലിയിലെ ഡോ.റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് ഈ പ്രത്യേക സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അംബാസിഡര്‍ വിലയിരുത്തിയതായി ഇസ്രയേല്‍ എംബസി അറിയിച്ചു. പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രോ. കെ വിജയരാഘവനും ഇസ്രയേല്‍ അംബാസിഡറെ അനുഗമിച്ചിരുന്നു.

ഇന്ത്യയുടെ ഡിആര്‍ഡിഒ, കൌണ്‍സില്‍ ഓഫ് സൈന്‍റിഫിക്ക് ആന്‍റ് ഇന്‍റസ്ട്രീയല്‍ റിസര്‍ച്ച് ആന്‍റ്  പ്രിന്‍സിപ്പള്‍ സൈന്‍റിഫിക്ക് അഡ്വസര്‍, ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്പ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവര്‍ സംയുക്തമായാണ് ഇന്ത്യ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തില്‍ ഈ പരിശോധന സംവിധാനം വികസിപ്പിക്കുന്നത്.

ഇപ്പോഴത്തെ ടെസ്റ്റിംഗ് സംവിധാനത്തില്‍ നാല് വ്യത്യസ്തമായ ടെക്നോളജികള്‍ ഉപയോഗപ്പെടുത്തുന്നുവെന്നും, ഇത് 30 സെക്കന്‍റിനുള്ളില്‍ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിയുമെന്നും ഇസ്രയേല്‍ എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് അവകാശപ്പെടുന്നു. 

ഇപ്പോള്‍ നടക്കുന്ന പരിശോധനകളുടെ ഫലങ്ങള്‍ വിജയകരമായാല്‍ അത് കൊറോണ കണ്ടെത്താനുള്ള ടെസ്റ്റുകളുടെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടം തന്നെ നടത്താന്‍ സാധിക്കുമെന്നാണ് ടെസ്റ്റിംഗ് സെന്‍റര്‍ സന്ദര്‍ശനത്തിന് ശേഷം ഇസ്രയേല്‍ അംബാസിഡര്‍ അറിയിച്ചത്.

ലോകം നേരിടുന്ന കൊവിഡ് ഭീഷണി നേരിടാന്‍ കൊവിഡ് 19 സംബന്ധിച്ച ഗവേഷണത്തിലും, സാങ്കേതിക വികസനത്തിലും ഇന്ത്യയും ഇസ്രയേലും നേരത്തെ സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ വിവിധ തലത്തിലുള്ള സഹകരണത്തിലാണ് പുതിയ ടെസ്റ്റിംഗ് സംവിധാനം ഒരുങ്ങുന്നത്.

അതേ സമയം ഇതേ സഹകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഇസ്രയേലില്‍ നിന്നും കയറ്റുമതി നിരോധിക്കപ്പെട്ട ആരോഗ്യ രക്ഷ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് പ്രത്യേക വിമാനം വഴി എത്തിച്ചിരുന്നു. ഇത് ആരോഗ്യപ്രവര്‍ത്തകരെ വൈറസില്‍ നിന്നും സംരക്ഷിക്കാന്‍ ഉതകുന്ന ഉപകരണങ്ങളാണ്.  

click me!