
സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള ഗ്രഹങ്ങളിലൊന്നായ നെപ്ട്യൂണിന്റെ മൂന്ന് ഉപഗ്രഹങ്ങൾ പുരാതന കാലത്ത് തകർന്നുപോയ മഞ്ഞുലോകങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് രൂപപ്പെട്ടതാകാമെന്ന് പുതിയ പഠനം. നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റൺ സൃഷ്‍ടിച്ച വൻ കൂട്ടിയിടിയുടെ ഫലമായിരിക്കാം ഈ ഉപഗ്രഹങ്ങളുടെ ജനനം എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ കണ്ടെത്തൽ മഞ്ഞുപാളികൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന മഞ്ഞുലോകങ്ങളുടെ ആന്തരിക ഘടന പഠിക്കാൻ അപൂർവ അവസരം നൽകുമെന്നാണ് ഗവേഷകർ പറയുന്നത്.
കാലിഫോർണിയ സർവകലാശാലയിലെ ഗ്രഹശാസ്ത്രജ്ഞയായ റൈലി ഡേവിസിന്‍റെ നേതൃത്വത്തിൽ നടന്ന ഈ പുതിയ ഗവേഷണ ഫലങ്ങൾ ജൂലൈ 29ന് സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചു. വലിയ മഞ്ഞുലോകങ്ങളുടെ ഉള്ളറകൾ സാധാരണയായി കട്ടിയുള്ള ജലമഞ്ഞ് പാളികൾക്ക് താഴെ മറഞ്ഞിരിക്കുന്നതിനാൽ നേരിട്ട് പഠിക്കാൻ കഴിയാറില്ലെന്നാണ് റൈലി ഡേവിസ് പറയുന്നത്. “ഒരു വലിയ കൂട്ടിയിടി ആ പുരാതന ലോകങ്ങളെ അകത്തുള്ള വസ്‍തുക്കൾ പുറത്തേക്ക് വരുന്നതുപോലെ മാറ്റിമറിച്ചിരിക്കാം. അതിനാൽ നെപ്ട്യൂണിന്റെ ആന്തരിക ഉപഗ്രഹങ്ങൾ സൗരയൂഥത്തിൽ അത്തരം വസ്‍തുക്കൾ നേരിട്ട് കാണാനുള്ള അപൂർവ അവസരമായേക്കാം,” ഡേവിസ് പറഞ്ഞു.
നെപ്ട്യൂണിന് അറിയപ്പെടുന്ന 16 ഉപഗ്രഹങ്ങളാണ് ഉള്ളത്. ഇതിൽ ഏറ്റവും വലുതാണ് ട്രൈറ്റൺ. നെപ്ട്യൂണിന്റെ എല്ലാ ഉപഗ്രഹങ്ങളുടെയും ആകെ പിണ്ഡത്തിന്റെ 99 ശതമാനത്തിലധികവും ട്രൈറ്റണിൽ കേന്ദ്രീകരിച്ചിരിക്കുന്നതായി ഗവേഷകർ പറയുന്നു. സൗരയൂഥത്തിലെ മറ്റ് വലിയ ഗ്രഹങ്ങളുടെ പ്രധാന ഉപഗ്രഹങ്ങൾ അവയുടെ ഗ്രഹത്തിന്റെ ഭ്രമണദിശയിലായാണ് സഞ്ചരിക്കുന്നത്. എന്നാൽ ട്രൈറ്റൺ നെപ്ട്യൂണിനെ എതിർദിശയിലാണ് ചുറ്റുന്നത്. ഈ അസാധാരണ ഭ്രമണപഥം ട്രൈറ്റൺ നെപ്ട്യൂണിനൊപ്പം രൂപപ്പെട്ടതല്ലെന്നും, പുറം സൗരയൂഥത്തിൽ നിന്ന് നെപ്ട്യൂൺ ഗുരുത്വാകർഷണത്തിലൂടെ പിടിച്ചെടുത്തതാകാമെന്നും ശാസ്ത്രജ്ഞർ കരുതുന്നു.
നെപ്ട്യൂൺ ട്രൈറ്റണിനെ പിടിച്ചെടുത്ത സമയത്ത്, അതിന്റെ ശക്തമായ ഗുരുത്വാകർഷണം ഗ്രഹത്തിന് ചുറ്റുമുണ്ടായിരുന്ന പഴയ ഉപഗ്രഹങ്ങളെ തകർത്തിരിക്കാമെന്നാണ് പഠനം പറയുന്നത്. ഈ തകർന്ന അവശിഷ്‍ടങ്ങൾ പിന്നീട് വീണ്ടും ഒന്നിച്ചുചേർന്ന് നെപ്ട്യൂണിന്റെ ആന്തരിക ഉപഗ്രഹങ്ങളായ ലാരിസ, ഗലാറ്റിയ, പ്രോട്ടിയസ് എന്നിവ രൂപപ്പെടുത്തിയിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.
ഗവേഷകർ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് നെപ്ട്യൂണിന്റെ വളയങ്ങളും ഈ മൂന്ന് ഉപഗ്രഹങ്ങളിൽ നിന്നുള്ള സമീപ ഇൻഫ്രാറെഡ് പ്രകാശവും പരിശോധിച്ചു. 1989-ൽ വോയേജർ 2 ദൗത്യത്തിലൂടെയാണ് ഈ ചെറിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. നെപ്ട്യൂണിനോട് വളരെ അടുത്തായി സഞ്ചരിക്കുന്നതിനാൽ ഭൂമിയിൽ നിന്ന് ഇവയെ വിശദമായി പഠിക്കുക ബുദ്ധിമുട്ടായിരുന്നു. പുതിയ നിരീക്ഷണത്തിലൂടെ ആദ്യമായി ഇവയുടെ രാസഘടനയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചു.
നെപ്ട്യൂണിന്റെ വളയങ്ങളിലും ലാരിസ, ഗലാറ്റിയ എന്നീ ഉപഗ്രഹങ്ങളിലും മുമ്പ് പുറം സൗരയൂഥത്തിൽ കാണാത്ത കളിമൺ ധാതുക്കൾ കണ്ടെത്തി. പ്രധാനമായും മഗ്നീഷ്യം സമ്പുഷ്‍ടമായ ഫൈലോസിലിക്കേറ്റുകൾ ആണ് കണ്ടെത്തിയത്. ഭൂമിയിലെ പ്രധാന ഛിന്നഗ്രഹമേഖലയിലും കാർബണേഷ്യസ് കോൺഡ്രൈറ്റ് ഉൽക്കകളിലും ഇത്തരം ധാതുക്കൾ കാണപ്പെടുന്നു. കളിമൺ ധാതുക്കൾ കണ്ടെത്തിയതാണ് ഏറ്റവും വലിയ അത്ഭുതം. ഇത് ഞങ്ങൾ പ്രതീക്ഷിച്ച കണ്ടെത്തലായിരുന്നില്ല എന്നും ഡേവിസ് പറഞ്ഞു.
ഇത്തരം ധാതുക്കൾ രൂപപ്പെടാൻ ദീർഘകാലം ശക്തമായ ചൂട് ആവശ്യമാണ്. വലിയ മഞ്ഞുപ്രപഞ്ചങ്ങളുടെ ആന്തരിക ഭാഗങ്ങളിൽ റേഡിയോ ആക്ടീവ് വസ്‍തുക്കളിൽ നിന്നുള്ള ചൂടുമൂലം ദ്രവജലം രൂപപ്പെടാനും ഇത്തരം ധാതുക്കൾ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ പഠിച്ച മൂന്ന് ഉപഗ്രഹങ്ങളിലും ജലമഞ്ഞ് കണ്ടെത്താനായില്ല.
“സൗരയൂഥത്തിന്റെ ഈ ഭാഗത്തെ എല്ലാം മഞ്ഞുകൊണ്ടുള്ളതാണ്. അതിനാൽ ചൂട് സൃഷ്ടിക്കാൻ കഴിയുന്ന വലിയൊരു വസ്തുവിന്റെ ആന്തരിക ഭാഗങ്ങളിൽ നിന്നാണ് ഈ ധാതുക്കൾ വന്നതെന്ന് കരുതുന്നു,” ഡേവിസ് വ്യക്തമാക്കി.
പഠനത്തിൽ ഉൾപ്പെടുത്തിയ മൂന്ന് ഉപഗ്രഹങ്ങളിൽ ഏറ്റവും വലുതായ പ്രോട്ടിയസിൽ ഈ കളിമൺ ധാതുക്കൾ കണ്ടെത്തിയില്ല. കളിമൺ ധാതുക്കൾ കുറഞ്ഞ അവശിഷ്‍ടഭാഗങ്ങളിൽ നിന്നായിരിക്കാം ഇത് രൂപപ്പെട്ടതെന്നും, പിന്നീട് ഉണ്ടായ ചൂട് ഈ ധാതുക്കളെ നശിപ്പിച്ചിരിക്കാമെന്നും ഗവേഷകർ കരുതുന്നു. അതേസമയം, മൂന്ന് ഉപഗ്രഹങ്ങളിലും നെപ്ട്യൂണിന്റെ വളയങ്ങളിലും തിരിച്ചറിയാൻ കഴിയാത്ത ഒരു ജലസമ്പുഷ്ട ധാതുവും കണ്ടെത്തി. ഇതിന്റെ സ്വഭാവം മനസിലാക്കാൻ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.
നെപ്ട്യൂണിനെക്കുറിച്ച് കൂടുതൽ അറിയാൻ പ്രത്യേക ബഹിരാകാശ ദൗത്യം അനിവാര്യമാണെന്ന് ഡേവിസ് പറഞ്ഞു. 1989-ൽ വോയേജർ 2 നടത്തിയ ഒരേയൊരു സന്ദർശനമാണ് ഇതുവരെ നെപ്ട്യൂണിലേക്ക് നടന്നത്. പുതിയ കണ്ടെത്തലുകൾ ഈ ഗ്രഹത്തെക്കുറിച്ച് ഇനിയും നിരവധി രഹസ്യങ്ങൾ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.