പൊട്ടിത്തെറിക്ക് ശേഷം പ്രശ്നത്തോട് പ്രശ്നം; സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണം സ്പേസ് എക്സ് വീണ്ടും മാറ്റി

Published : Mar 04, 2025, 02:56 PM ISTUpdated : Mar 04, 2025, 03:00 PM IST
പൊട്ടിത്തെറിക്ക് ശേഷം പ്രശ്നത്തോട് പ്രശ്നം; സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണം സ്പേസ് എക്സ് വീണ്ടും മാറ്റി

Synopsis

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും ഭാരമേറിയതും ഭാരം ബഹിരാകാശത്തേക്ക് വഹിക്കുന്നതുമായ റോക്കറ്റാണ് സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് 

ടെക്സസ്: ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് 'സ്റ്റാര്‍ഷിപ്പ്' ഗ്രഹാന്തര റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം വീണ്ടും അവസാന നിമിഷം മാറ്റി. ദക്ഷിണ ടെക്സസിലെ സ്റ്റാര്‍ബേസില്‍ വിക്ഷേപണത്തിനായി കൗണ്ട്‌ഡൗണ്‍ തുടങ്ങിയ ശേഷമാണ് സ്റ്റാര്‍ഷിപ്പിന്‍റെ പരീക്ഷണ പറക്കല്‍ നീട്ടിവെക്കുന്നതായി അറിയിപ്പ് വന്നത്. റോക്കറ്റിന്‍റെ സൂപ്പര്‍ ഹെവി ബൂസ്റ്ററില്‍ സാങ്കേതികപ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണ പറക്കല്‍ വലിയ പൊട്ടിത്തെറിയില്‍ അവസാനിച്ച ശേഷം വീണ്ടുമൊരു വിക്ഷേപണം സ്പേസ് എക്സിന് വലിയ കടമ്പയാവുകയാണ്. നേരത്തെ ഒരുവട്ടം നീട്ടിവച്ച സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം സാങ്കേതിക കാരണങ്ങളാല്‍ സ്പേസ് എക്‌സ് വീണ്ടും മാറ്റിവച്ചു. കമ്പനി കാരണം വ്യക്തമായിട്ടില്ലെങ്കിലും റോക്കറ്റിന്‍റെ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഭാഗത്ത് പ്രശ്നങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ മറ്റ് ചില തകരാറുകളും കമ്പ്യൂട്ടറുകള്‍ കണ്ടെത്തിയതോടെ വിക്ഷേപണം മാറ്റിവെക്കാന്‍ സ്പേസ് എക്സ് നിര്‍ബന്ധിതരാവുകയായിരുന്നു. സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണത്തിനായി അടുത്ത തിയതി സ്പേസ് എക്സ് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ വിക്ഷേപണത്തിന് റോക്കറ്റ് തയ്യാറായിരിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. 

എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ റോക്കറ്റാണ് സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആകെ ഉയരം. താഴെയുള്ള സൂപ്പർ ഹെവി ബൂസ്റ്റര്‍, മുകളിലെ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങള്‍ ഈ വിക്ഷേപണ വാഹനത്തിനുണ്ട്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്‍റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. ബൂസ്റ്റര്‍, ഷിപ്പ് ഭാഗങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാന്‍ ലക്ഷ്യമിടുന്ന ബഹിരാകാശ വിക്ഷേപണ വാഹനമായ സ്റ്റാര്‍ഷിപ്പ് ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള യാത്രകള്‍ മനസില്‍ കണ്ടാണ് സ്പേസ് എക്സ് തയ്യാറാക്കുന്നത്. 

വിക്ഷേപണത്തിന് ശേഷം സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഭൂമിയിലെ യന്ത്രക്കൈയില്‍ (മെക്കാസില്ല) വായുവില്‍ വച്ച് വിജയകരമായി പിടികൂടാന്‍ ഇതിനകം സ്പേസ് എക്സിനായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏഴാം പരീക്ഷണ വിക്ഷേപണത്തില്‍ മുകളിലെ ഷിപ്പ് ഭാഗം ബഹിരാകാശത്ത് വച്ച് ഛിന്നഭിന്നമായി. പേടകവും ഭൂമിയിലെ കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പൊട്ടിത്തെറി സംഭവിച്ചത്. സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണത്തിലും ഹെവി ബൂസ്റ്റര്‍ ഭാഗം മെക്കാസില്ലയില്‍ ലാന്‍ഡ് ചെയ്യിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഷിപ്പ് ഭാഗം ഉപയോഗിച്ച് ഡമ്മി സാറ്റ്‌ലൈറ്റുകള്‍ ബഹിരാകാശത്ത് വിജയകരമായി വിന്യസിക്കുക എന്ന വെല്ലുവിളിയും സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണത്തില്‍ സ്പേസ് എക്സിനെ കാത്തിരിക്കുന്നു.

Read more: അവസാന നിമിഷ ട്വിസ്റ്റ്; സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ