
കാലിഫോർണിയ: കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്‌സ് ബേസിൽ നിന്ന് സ്പേസ്‌എക്‌സ് വീണ്ടും വിജയകരമായി സ്റ്റാർലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഫാൽക്കൺ 9 റോക്കറ്റിന്‍റെ സഹായത്തോടെ 24 പുതിയ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലേക്ക് വിജയകരമായി എത്തിച്ചതോടെ, ഭൂമിക്ക് ചുറ്റുമുള്ള സ്റ്റാർലിങ്ക് ശൃംഖലയുടെ വ്യാപ്‍തി വീണ്ടും വർധിച്ചു. സ്പേസ്‌എക്‌സിന്‍റെ ആഗോള ഇന്‍റർനെറ്റ് സേവന വികസന പദ്ധതിയിലെ നിർണായക ഘട്ടമായാണ് ഈ ദൗത്യത്തെ വിലയിരുത്തുന്നത്.
രാത്രി 10:46-നാണ് ഫാൽക്കൺ 9 റോക്കറ്റ് സ്പേസ് ലോഞ്ച് കോംപ്ലക്‌സ് 4 ഈസ്റ്റിൽ നിന്ന് പറന്നുയർന്നത്. 'ഗ്രൂപ്പ് 17-42' എന്നറിയപ്പെടുന്ന ഈ ഉപഗ്രഹങ്ങൾ വെറും ഒമ്പത് മിനിറ്റിനുള്ളിൽ താൽക്കാലിക ഭ്രമണപഥത്തിൽ എത്തി. തുടർന്ന് ഏകദേശം 50 മിനിറ്റിനകം എല്ലാ ഉപഗ്രഹങ്ങളും വിജയകരമായി വിന്യസിക്കപ്പെട്ടു. ദൗത്യത്തിന്‍റെ കൃത്യതയും വേഗതയും വീണ്ടും സ്പേസ്‌എക്‌സിന്‍റെ സാങ്കേതിക മികവ് തെളിയിക്കുന്നതായിരുന്നു.
ഈ ദൗത്യത്തിൽ ഉപയോഗിച്ച ബൂസ്റ്റർ ബി1103 ഇതിനുമുമ്പ് ഒരു തവണ മാത്രമാണ് വിക്ഷേപണത്തിനായി സ്പേസ്എക്‌സ് ഉപയോഗിച്ചിട്ടുള്ളത്. വിക്ഷേപണത്തിനു ശേഷം ആദ്യ ഘട്ട ബൂസ്റ്റർ ഭൂമിയിലേക്ക് തിരിച്ചെത്തി 'ഓഫ് കോഴ്‌സ് ഐ സ്റ്റിൽ ലവ് യൂ' എന്ന പേരിലുള്ള സ്പേസ്‌എക്‌സിന്‍റെ ഡ്രോൺ കപ്പലിൽ കൃത്യമായി ലാൻഡ് ചെയ്‌തു. റോക്കറ്റുകൾ പുനരുപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് സ്പേസ്‌എക്‌സിന്‍റെ ഏറ്റവും വലിയ ശക്തികളിലൊന്ന്. കോടികൾ ചെലവഴിച്ച് നിർമ്മിക്കുന്ന റോക്കറ്റുകൾ ഓരോ ദൗത്യത്തിനും ശേഷം ഉപേക്ഷിക്കാതെ, വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നത് ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് ഗണ്യമായി കുറയ്ക്കുന്നു.
ഈ പുതിയ വിക്ഷേപണത്തോടെ സ്റ്റാർലിങ്ക് ശൃംഖലയിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളുടെ എണ്ണം ഏകദേശം 10,500-ലേക്ക് എത്തിയതായി ഉപഗ്രഹ നിരീക്ഷകനായ ജോനാഥൻ മക്‌ഡോവൽ വ്യക്തമാക്കി. ഭൂമിയിൽ നിന്ന് 340 കിലോമീറ്റർ മുതൽ 570 കിലോമീറ്റർ വരെയുള്ള താഴ്ന്ന ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. സാധാരണ ജിയോസ്റ്റേഷനറി കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ താഴ്ന്ന ഉയരത്തിലായതിനാൽ, സ്റ്റാർലിങ്ക് സേവനത്തിന് കുറഞ്ഞ ലേറ്റൻസിയോടെയുള്ള അതിവേഗ ഇന്‍റർനെറ്റ് നൽകാൻ കഴിയും.
ഗ്രാമപ്രദേശങ്ങൾ, ദുർഘട മേഖലകൾ, സമുദ്ര മേഖലകൾ എന്നിവിടങ്ങളിൽ ഇന്‍റർനെറ്റ് ലഭ്യത ഉറപ്പാക്കുകയാണ് സ്റ്റാർലിങ്ക് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വീഡിയോ കോൺഫറൻസിംഗ്, ഓൺലൈൻ ഗെയിമിംഗ്, വിദൂരവിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സാങ്കേതികവിദ്യ സഹായകരമാകും എന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.