ചന്ദ്രയാൻ 3: ഇന്ത്യക്ക് ആശംസകളുമായി വിവിധ ബഹിരാകാശ ഏജൻസികള്‍; ചരിത്രനേട്ടത്തിലേക്ക് കണ്ണുംനട്ട് രാജ്യം

By Web TeamFirst Published Aug 23, 2023, 4:55 PM IST
Highlights

വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികൾ ചന്ദ്രയാൻ ദൗത്യത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്നു.

ദില്ലി: ചരിത്രനേട്ടത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് ഇന്ത്യ. ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടേയിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികൾ ചന്ദ്രയാൻ ദൗത്യത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്നു. വൈകിട്ട് 5.45ന് തുടങ്ങുന്ന ലാൻഡിംഗ് പ്രക്രിയ 19 മിനുട്ട് കൊണ്ട് പൂർത്തിയാകുമെന്നാണ് അറിയിപ്പ്. ലാൻഡിങ്ങിന് മുന്നോടിയായി പേടകത്തിലെ സംവിധാനങ്ങൾ ഓരോന്നായി ഐഎസ് ആർഒ പരിശോധിച്ചു. ബെംഗളൂരു ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിൽ നിന്നാണ് നിയന്ത്രണം മുഴുവൻ. ഐഎസ്ആർഒയുടെ കൂറ്റൻ ആന്റിനകൾക്കൊപ്പം അമേരിക്കയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഡീപ്പ് സ്പേസ് നെറ്റ്വർക്കുകൾ ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കായി കാതോർത്തിരിക്കുന്നത്. 

ലാൻഡിങ്ങിന് മുന്നോടിയായി പേടകമെടുത്ത കൂടുതൽ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ലാൻഡറിലെ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ ചന്ദ്രോപരിതലത്തിൽ നിന്ന് എഴുപത് കിലോമീറ്റർ ഉയരത്തിൽ വച്ചെടുത്ത ചിത്രങ്ങളും ഇതിൽപ്പെടും. സോഫ്റ്റ് ലാൻഡിങ്ങിൽ നിർണായകമായ ഉപകരണമാണിത്. ലാൻഡിങ്ങിനിടെ ഈ ക്യാമറ എടുക്കുന്ന ചിത്രങ്ങൾ പേടകത്തിൽ നേരത്തെ സൂക്ഷിച്ച ചിത്രങ്ങളുമായി ഒത്തു നോക്കിയാണ് സോഫ്റ്റ്‍വെയർ ലാൻഡിങ്ങ് സ്ഥാനം തിരിച്ചറിയുക. ലാൻഡറിലെ മറ്റൊരു ക്യാമറയെടുത്ത വീഡിയോ ദൃശ്യവും ഇസ്രൊ പുറത്തുവിട്ടിരുന്നു. 

മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

ജനകോടികള്‍ പട്ടിണി കിടക്കുമ്പോള്‍ ചന്ദ്രനില്‍ ഇടിച്ചിറക്കാന്‍ പേടകങ്ങള്‍ അയക്കുന്നത് എന്തിനാണ്?

ഇനി മണിക്കൂറുകൾ മാത്രം! ചന്ദ്രോപരിതലത്തിലേക്ക് ചന്ദ്രയാൻ 3; വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

 


 

click me!