
ഭൂമിയുടെ ഇരട്ടഗ്രഹമെന്ന് അറിയപ്പെടുന്ന ശുക്രന് എന്തുകൊണ്ടാണ് സ്വന്തമായി ഒരു ചന്ദ്രനില്ലാത്തത്? വർഷങ്ങളായി ശാസ്ത്രലോകത്തെ കുഴക്കുന്ന ഈ ചോദ്യത്തിന് പുതിയൊരു ഉത്തരം ലഭിച്ചേക്കുകയാണ്. ശുക്രന് ഒരുകാലത്ത് ഒരു സ്വാഭാവിക ഉപഗ്രഹം ഉണ്ടായിരുന്നിരിക്കാമെന്നും പിന്നീട് അത് ഗ്രഹത്തിന്റെ ഗുരുത്വാകർഷണത്തിൽ അകപ്പെട്ട് നശിച്ചിരിക്കാമെന്നുമാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
വലുപ്പം, പിണ്ഡം, പാറകളാൽ നിർമ്മിതമായ ഘടന, സൂര്യനിൽ നിന്നുള്ള ദൂരം തുടങ്ങിയ കാര്യങ്ങളിൽ ശുക്രന് ഭൂമിയുമായി വലിയ സാമ്യമുണ്ട്. എന്നാൽ ഉപരിതലത്തിലെ അതിശക്തമായ ചൂട്, ഉയർന്ന മർദം, മണിക്കൂറിൽ വലിയ വേഗത്തിൽ വീശുന്ന കാറ്റ്, സൾഫ്യൂറിക് ആസിഡ് അടങ്ങിയ മേഘങ്ങൾ തുടങ്ങിയവ ശുക്രനെ ഭൂമിയിൽ നിന്ന് തികച്ചും വ്യത്യസ്‍തമാക്കുന്നു.
ഭൂമിക്ക് വലിയൊരു ചന്ദ്രൻ സ്ഥിരം കൂട്ടായുണ്ടെങ്കിലും വീനസിന് ഒരു ഉപഗ്രഹം പോലുമില്ല. സൗരയൂഥത്തിൽ സ്വാഭാവിക ഉപഗ്രഹങ്ങളില്ലാത്ത രണ്ട് ഗ്രഹങ്ങളാണ് ശുക്രനും ബുധനും. ശുക്രന് ആദ്യം മുതലേ ഉപഗ്രഹം ഇല്ലായിരുന്നോ, അതോ ഒരുകാലത്ത് ചന്ദ്രനുണ്ടായിരുന്നെങ്കിലും പിന്നീട് നഷ്‍ടപ്പെട്ടതാണോ എന്ന ചോദ്യത്തിനാണ് ഗവേഷകർ ഉത്തരം തേടിയത്.
കാലിഫോർണിയ സർവകലാശാലയിലെ റിവർസൈഡ് ക്യാമ്പസിലെ ഗവേഷകനായ സ്റ്റീഫൻ ആർ കെയ്ൻ നേതൃത്വം നൽകിയ സംഘമാണ് വീനസിന്റെ സാങ്കൽപ്പിക ഉപഗ്രഹത്തിന് എന്ത് സംഭവിച്ചിരിക്കാമെന്ന് കണ്ടെത്താൻ കമ്പ്യൂട്ടർ മാതൃക തയ്യാറാക്കിയത്. വീനസ്, സാങ്കൽപ്പിക ചന്ദ്രൻ, സൂര്യൻ എന്നിവയ്ക്കിടയിലെ ഗുരുത്വാകർഷണ ബന്ധമാണ് ഗവേഷകർ പരിശോധിച്ചത്. കോടിക്കണക്കിന് വർഷങ്ങളിലേക്കുള്ള ഈ ചലനം കണക്കാക്കിയപ്പോഴാണ് നിർണായകമായ വിവരങ്ങൾ ലഭിച്ചത്. ഭൂമിയിലെ ചന്ദ്രനെപ്പോലെ വീനസിന്റെ ചന്ദ്രൻ സുരക്ഷിതമായി പുറത്തേക്ക് അകന്നുപോകണമെന്നില്ലെന്നാണ് സിമുലേഷൻ വ്യക്തമാക്കിയത്. പകരം, പല സാഹചര്യങ്ങളിലും ഉപഗ്രഹം പിന്നീട് ദിശമാറ്റി വീനസിലേക്ക് തന്നെ അടുക്കും.
വീനസിലേക്ക് അടുക്കുന്ന ഉപഗ്രഹം ഒടുവിൽ ഗ്രഹത്തിന്റെ ശക്തമായ ഗുരുത്വാകർഷണത്തിൽ പിളർന്നുപോകും. അതായത്, ഒരുകാലത്ത് വീനസിന് ചന്ദ്രനുണ്ടായിരുന്നെങ്കിൽ അത് ഗ്രഹത്തിൽ നിന്ന് അകന്നുപോകുന്നതിന് പകരം വീനസിലേക്ക് തന്നെ തിരിച്ചെത്തി നശിച്ചിരിക്കാമെന്നാണ് പഠനത്തിലെ പ്രധാന നിഗമനം. ചന്ദ്രന് വലിയ പിണ്ഡമുണ്ടായിരുന്നാലും അതിന് രക്ഷപ്പെടാൻ കഴിയണമെന്നില്ല. വലിയ ഉപഗ്രഹം വീനസിന്റെ ഭ്രമണത്തിൽ നിന്ന് ഊർജം കൂടുതൽ കാര്യക്ഷമമായി വലിച്ചെടുക്കുന്നതിനാൽ അതിന്റെ നാശം കൂടുതൽ വേഗത്തിലാകാമെന്നും ഗവേഷകർ കണ്ടെത്തി.
എന്നാൽ എല്ലാ സാഹചര്യങ്ങളിലും വീനസിന്റെ ചന്ദ്രൻ നശിക്കണമെന്നില്ല. ചന്ദ്രൻ രൂപപ്പെട്ട സമയത്ത് വീനസ് വളരെ വേഗത്തിൽ കറങ്ങുന്ന ഗ്രഹമായിരിക്കണം. അന്ന് വീനസിലെ ഒരു ദിവസം 12 മണിക്കൂറിൽ താഴെ ആയിരിക്കണമെന്നാണ് ഗവേഷകരുടെ കണക്ക്. അതോടൊപ്പം ഉപഗ്രഹത്തിന്റെ പിണ്ഡം നമ്മുടെ ചന്ദ്രന്റേതിനേക്കാൾ വളരെ കൂടുതലായിരിക്കാനും പാടില്ല. ഈ പ്രത്യേക സാഹചര്യങ്ങളിൽ ഉപഗ്രഹം വീനസിൽ നിന്ന് പുറത്തേക്ക് നീങ്ങി സ്ഥിരതയുള്ള ഭ്രമണപഥത്തിൽ തുടരാൻ കഴിയുമായിരുന്നു. എന്നാൽ ആദ്യകാല വീനസിനെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളുമായി ഈ സാഹചര്യങ്ങൾ പൂർണമായി പൊരുത്തപ്പെടുന്നില്ല.
വീനസ് ശരിക്കും സ്വന്തം ചന്ദ്രനെ വിഴുങ്ങിയെന്നതിന് നേരിട്ടുള്ള തെളിവ് കണ്ടെത്തുക എളുപ്പമല്ല. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉപഗ്രഹം നശിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വ്യക്തമായ അവശിഷ്‍ടങ്ങൾ ഇന്ന് കണ്ടെത്താൻ കഴിയണമെന്നില്ല. എന്നാൽ ഉപഗ്രഹം തകർന്നതിനെ തുടർന്ന് അതിന്റെ അവശിഷ്‍ടങ്ങൾ ശുക്രന്റെ ഉപരിതലത്തിലോ അന്തരീക്ഷത്തിലോ പതിച്ചിട്ടുണ്ടെങ്കിൽ അവിടെ ചില രാസ അടയാളങ്ങൾ അവശേഷിച്ചിരിക്കാം. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത്തരം സൂചനകൾ കണ്ടെത്താനായേക്കും.
നാസയുടെ ഡാവിഞ്ചി ദൗത്യം ശുക്രന്റെ അന്തരീക്ഷത്തെ കൂടുതൽ വിശദമായി പഠിക്കാനാണ് ലക്ഷ്യമിടുന്നത്. അന്തരീക്ഷത്തിലെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ വീനസിന്റെ ആന്തരിക ഘടനയെക്കുറിച്ചും ശാസ്ത്രജ്ഞർക്ക് കൂടുതൽ വ്യക്തത ലഭിക്കും. ഇത് വീനസിന്റെ ചന്ദ്രൻ എങ്ങനെ നശിച്ചിരിക്കാമെന്നതിനെക്കുറിച്ചുള്ള കമ്പ്യൂട്ടർ മാതൃകകൾ കൂടുതൽ കൃത്യമാക്കാനും സഹായിക്കും.
ഈ കണ്ടെത്തലിന് സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളുടെ പഠനത്തിലും പ്രാധാന്യമുണ്ട്. സാവധാനത്തിൽ കറങ്ങുന്ന വീനസിനെപ്പോലുള്ള ഗ്രഹങ്ങൾക്ക് വലിയ ചന്ദ്രന്മാർ സാധാരണയായി ഉണ്ടാകില്ലെന്ന പ്രവചനമാണ് ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത്. ഭാവിയിൽ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളിലെ ചന്ദ്രന്മാരെ കണ്ടെത്താൻ കഴിയുമ്പോൾ ഈ സിദ്ധാന്തം യഥാർഥ വിവരങ്ങളുമായി താരതമ്യം ചെയ്യാനും സാധിക്കും. വീനസിന് മാത്രമല്ല, ബുധനും ചൊവ്വയും ഉൾപ്പെടെയുള്ള ഗ്രഹങ്ങളിൽ സമാനമായ ചന്ദ്രൻ-നാശ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും പഠിക്കാനാണ് ഗവേഷകരുടെ അടുത്ത നീക്കം. പഠനത്തിന്റെ പ്രീ-പിയർ-റിവ്യൂ പതിപ്പ് ആർകൈവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.