
മുംബൈ: വിദ്യാര്‍ഥികളുടെ എഐ ഉപയോഗത്തെ കുറിച്ച് എഡ്യൂ-ടെക് പ്ലാറ്റ്‌ഫോമായ ബ്രൈറ്റ് ചാംപ്‍സ് (BrightCHAMPS) നടത്തിയ സർവ്വേയുടെ റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ, യുഎഇ, യുഎസ് എന്നിവ ഉൾപ്പെടെ 29 രാജ്യങ്ങളിലായി 1,425 വിദ്യാർഥികളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. സര്‍വ്വേയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ എണ്ണം വളരെ കുറവാണെങ്കിലും വിദ്യാഭ്യാസ രംഗത്ത് എഐ ഉപയോഗിക്കുന്നതില്‍ പുതിയ തലമുറയ്ക്കുള്ള താത്പര്യം ഈ പഠനം അടിവരയിടുന്നു. ചില ന്യൂനതകളും വിദ്യാര്‍ഥികളുടെ എഐ ഉപയോഗത്തിനുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ കാണാം.
ബ്രൈറ്റ് ചാംപ്‌സ് സർവ്വേ ഫലങ്ങൾ വിശദമായി
1. ആഗോളതലത്തിൽ 58 ശതമാനം വിദ്യാർഥികളും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി (പ്രത്യേകിച്ച് ഹോം വര്‍ക്കുകള്‍ ചെയ്യാന്‍, അസൈൻമെന്‍റുകള്‍ പൂര്‍ത്തിയാക്കാന്‍, അറിവ് വർധിപ്പിക്കാന്‍) എഐ ഉപയോഗിക്കുന്നു.
2. ഇന്ത്യൻ വിദ്യാർഥികളിൽ 95 ശതമാനം പറയുന്നത് വിദ്യാഭ്യാസ കാര്യത്തില്‍ തട്ടിപ്പ് നടത്താൻ ഒരിക്കല്‍പ്പോലും എഐ ഉപയോഗിച്ചിട്ടില്ല എന്നാണ്. ലോകമെമ്പാടുമുള്ള 86 ശതമാനം വിദ്യാർഥികളും ഇതേ കാര്യം ആവർത്തിക്കുന്നു.
3. ഇന്ത്യൻ വിദ്യാർഥികളിൽ 38 ശതമാനം എഐ കാരണം ജോലികളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. ആഗോളതലത്തിൽ ഇതേ ഭയം 36 ശതമാനം പേരും പങ്കുവയ്ക്കുന്നു.
4. മൂന്നിലൊന്ന് പേർ പതിവായി എഐ ഉപയോഗിക്കുന്നുണ്ടെങ്കിലും, ആഗോളതലത്തിൽ 34 ശതമാനം വിദ്യാർഥികൾക്ക് മാത്രമേ എഐ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയുകയുള്ളൂ.
5. വിദ്യാർഥികളിൽ 56 ശതമാനം പറയുന്നത് എഐ തരംഗത്തില്‍ വഴികാട്ടാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നാണ്.
6. ഒരു ദ്രുത പരിഹാരമായോ കുറുക്കുവഴിയായോ അല്ല, മറിച്ച് ഒരു പഠന സഹായി എന്ന നിലയിലാണ് വിദ്യാർഥികള്‍ എഐയെ പ്രയോജനപ്പെടുത്തുന്നത്.
7. ഹോംവര്‍ക്കുകള്‍ ചെയ്യാനാണ് വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതൽ എഐ ഉപയോഗിക്കുന്നത്
8. ഇന്ത്യയിൽ 63 ശതമാനം വിദ്യാർഥികൾ പതിവായി എഐ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എഐ ടൂള്‍ ചാറ്റ്‍ജിപിടിയാണ്.
9. എഐ ഉപയോഗം വർധിക്കുമ്പോഴും, ലോകമെമ്പാടുമുള്ള 29 ശതമാനം വിദ്യാർഥികൾ എഐ നല്‍കുന്ന ഉത്തരങ്ങൾ ക്രോസ്-ചെക്ക് ചെയ്യുന്നില്ല. 20 ശതമാനം പേർ എഐ ടൂളുകളില്‍ നിന്നുള്ള തെറ്റായ ഉത്തരങ്ങൾ വിശ്വസിക്കുന്നതായി സമ്മതിക്കുന്നു.
10. ഇന്ത്യയിൽ 50 ശതമാനം വിദ്യാർഥികൾ എഐ ജനറേറ്റഡ് ഉള്ളടക്കവും യഥാർഥ വിവരങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ പാടുപെടുന്നു.
വിദ്യാര്‍ഥികള്‍ക്ക് എന്താണ് വേണ്ടത്?
75 ശതമാനം ഇന്ത്യൻ വിദ്യാർഥികളും സ്‍കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉൾപ്പെടുത്തണമെന്ന് വിശ്വസിക്കുന്നു. 10 ശതമാനം പേർക്ക് മാത്രമേ തങ്ങളുടെ എഐ പരിജ്ഞാനത്തിൽ ആത്മവിശ്വാസമുള്ളൂ. വിദ്യാർഥികൾ കൂടുതൽ മെച്ചപ്പെട്ട എഐ ഉപകരണങ്ങൾ മാത്രമല്ല ആവശ്യപ്പെടുന്നതെന്നും, മികച്ച സപ്പോര്‍ട്ട് സിസ്റ്റം അവര്‍ തേടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam