
മുംബൈ: നിങ്ങളൊരു വോഡഫോൺ ഐഡിയ (Vi) സിം ഉപയോക്താവാണെങ്കിൽ ഒരു സന്തോഷവാർത്തയുണ്ട്. നിരവധി നഗരങ്ങളിൽ ഇതിനകം തന്നെ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുള്ള വി 5ജി അതിന്‍റെ നെറ്റ്‌വർക്ക് കൂടുതല്‍ ഇടങ്ങളിലേക്ക് വികസിപ്പിക്കുകയാണ്. നെറ്റ്‌വർക്ക് ശേഷി വർധിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ടെലികോം രംഗത്തെ ഭീമന്മാരായ ജിയോയെയും എയർടെല്ലിനെയും വെല്ലുവിളിക്കാൻ കമ്പനി ഒരുങ്ങുന്നു. അടുത്തിടെ വോഡഫോൺ ഐഡിയ മുംബൈയിലും ബിഹാറിന്‍റെ തലസ്ഥാനമായ പട്‌നയിലും 5ജി സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളിലേക്ക് ഈ അതിവേഗ നെറ്റ്‌വർക്ക് സ്ഥിരമായി വ്യാപിപ്പിക്കുകയാണ്.
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വോഡഫോൺ ഐഡിയ 5ജി പരീക്ഷണങ്ങൾ ആരംഭിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അതേസമയം ഇത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിന്‍റെ ഭാഗമാണ്. അതുകൊണ്ട് തിരഞ്ഞെടുത്ത ഒരു കൂട്ടം ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ അതിവേഗ സേവനങ്ങൾ ലഭ്യമാകൂ. പരീക്ഷണങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, രാജ്യത്തെ എല്ലാ ഉപയോക്താക്കൾക്കും 5ജി സേവനങ്ങൾ എത്തിക്കാൻ കമ്പനി പദ്ധതിയിടുന്നു. വോഡഫോൺ ഐഡിയ അവരുടെ നിരവധി പോസ്റ്റ്‌പെയ്‌ഡ്, പ്രീപെയ്‌ഡ് പ്ലാനുകളിൽ 5ജി ഇന്‍റർനെറ്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ, ഈ പ്ലാനുകളിൽ പലതിലും ലിഐ പരിധിയില്ലാത്ത ഡാറ്റയും നൽകുന്നു.
5ജി ട്രയൽ സംബന്ധിച്ച് വോഡാഫോൺ ഐഡിയ ദില്ലിയിലെ വിവിധ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ മെസേജുകളിൽ, 5ജി നെറ്റ്‌വർക്കിന്‍റെ ലോഞ്ച് ഘട്ടം ഘട്ടമായി നടക്കുമെന്ന് കമ്പനി പറയുന്നു. കൂടാതെ, സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി, വി തങ്ങളുടെ ഉപഭോക്താക്കൾക്കായി താങ്ങാനാവുന്ന വിലയിലുള്ള പ്ലാനുകളും അവതരിപ്പിക്കുന്നു. നിരവധി ദീർഘകാല വാലിഡിറ്റി പ്ലാനുകൾ കമ്പനി അവരുടെ ഓഫറുകളിൽ ചേർത്തിട്ടുണ്ട്. അടുത്തിടെ, വി 1999 രൂപ വിലയുള്ള ഒരു ബജറ്റ്-സൗഹൃദ പ്ലാൻ പുറത്തിറക്കിയിരുന്നു. ഇത് 365 ദിവസത്തെ ശ്രദ്ധേയമായ വാലിഡിറ്റിയോടെ വരുന്നു.
അതേസമയം, ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വി തുടങ്ങിയ ഇന്ത്യൻ ടെലികോം കമ്പനികൾ അടിയന്തര ഘട്ടങ്ങളിൽ ആളുകൾ ബന്ധം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾക്ക് (ഇഒസി) ഇത് വളരെ പ്രധാനമാണ്. അന്താരാഷ്ട്ര അതിർത്തിക്കടുത്ത് ആശയവിനിമയ സേവനങ്ങൾ സുഗമമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്‍റെ ഭാഗമായ ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കിയതിനെ തുടർന്നാണ് ഈ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam