
ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. നദികൾ പലതും ഒറ്റ രാത്രി കൊണ്ട് തന്നെ അപകടകരമായ രീതിൽ കരകവിഞ്ഞൊഴുകി. കുത്തിയൊഴുകുന്ന നദിയിലേക്ക് ആവേശത്തോടെ എടുത്ത് ചാടുന്ന കുട്ടികളുടെ വീഡിയോകളും പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ അപകട മുന്നറിയിപ്പുമായി പോലീസും രംഗത്തെത്തി. മഴക്കാലത്ത് ഇത്തരം സാഹസിക പ്രകടനങ്ങൾ ജീവന് ഗുരുതര ഭീഷണിയാകാമെന്നും അനാവശ്യ അപകടങ്ങൾ ഒഴിവാക്കണമെന്നും ഉത്തരാഖണ്ഡ് പൊലീസ് നിർദേശിച്ചു.
സമൂഹ മാധ്യമത്തിൽ വൈറലായ വീഡിയോയിൽ നിരവധി യുവാക്കൾ കലങ്ങി കുത്തിമറിഞ്ഞ് ഒഴുകുന്ന നദിയുടെ തീരത്ത് നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടുന്നതും പിന്നീട് ശക്തമായ ഒഴുക്കിനെ മറികടന്ന് മറുകരയിലേക്ക് നീന്താൻ ശ്രമിക്കുന്നതും കാണാം. വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ലെങ്കിലും മഴക്കാലത്തെ അപകടകരമായ സ്റ്റണ്ടുകൾക്ക് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. വീഡിയോ വൈറലായതിന് പിന്നാലെ തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പ്രതികരിച്ച ഉത്തരാഖണ്ഡ് പൊലീസ്, മഴക്കാലത്ത് നദികളും തോടുകളും പെട്ടെന്ന് അപകടകരമായ നിലയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് ഓർമ്മപ്പെടുത്തി. വെള്ളത്തിന്‍റെ ആഴവും ഒഴുക്കിന്‍റെ ശക്തിയും പലപ്പോഴും കൃത്യമായി വിലയിരുത്താൻ കഴിയാത്തതിനാൽ ഇത്തരം സാഹസിക ശ്രമങ്ങൾ ദുരന്തത്തിൽ കലാശിക്കാമെന്നും പോലീസ് മുന്നറിയിപ്പിൽ പറയുന്നു.
उफनती नदियों से दूरी ही सुरक्षा है।
नदी का तेज बहाव पलभर में जानलेवा हो सकता है। जोखिम न लें, सतर्क रहें। किसी को खतरनाक गतिविधि करते देखें तो तुरंत 112 पर सूचना दें।
🎥 Video Courtesy: Social Media#UttarakhandPolice #RiverSafety #MonsoonSafety #Dial112 #StaySafe pic.twitter.com/915lyQJv0a— Uttarakhand Police (@uttarakhandcops) July 22, 2026
പ്രകൃതി സൗന്ദര്യമാസ്വദിക്കാനോ വീഡിയോ ചിത്രീകരിക്കാനോ വേണ്ടി ജീവൻ അപകടത്തിലാക്കരുതെന്നും, സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ അപകടകരമായ പ്രവൃത്തികൾ അനുകരിക്കരുതെന്നും പൊലീസ് പൊതുജനങ്ങളോടും വിദ്യാർത്ഥികളോടും അഭ്യർഥിച്ചു. പ്രത്യേകിച്ച് മഴക്കാലത്ത് നദീതീരങ്ങളിലും വെള്ളച്ചാട്ടങ്ങൾക്ക് സമീപവും അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് അറിയിച്ചു. വീഡിയോ വൈറലായതോടെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളും ഇത്തരം അപകടകരമായ പ്രവൃത്തികളെ വിമർശിച്ച് രംഗത്തെത്തി. മഴക്കാലത്ത് നദികളിലെ ഒഴുക്ക് നിമിഷങ്ങൾക്കകം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാമെന്ന് പലരും അഭിപ്രായപ്പെട്ടു. ജീവൻ സുരക്ഷിതമാക്കുന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും വൈറൽ പ്രശസ്തിക്കായി ജീവിതം അപകടത്തിലാക്കരുതെന്നും നിരവധി പേർ കുറിച്ചു.