നാഗാലാൻഡ് മന്ത്രി ടെംജൻ ഇംന അ ലോങ് പങ്കുവെച്ച ഒരു വീഡിയോ വൈറലായി. കെവൈസി നടപടികൾക്കായി മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കാൻ വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ഒരാൾ പാടുപെടുന്നതാണ് വീഡിയോയിലുള്ളത്. ഈ സംഭവം സാങ്കേതികവിദ്യയുടെ പരിമിതികളെയും എല്ലാവരെയും ഉൾക്കൊള്ളേണ്ടതിൻ്റെ ആവശ്യകതയെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.
വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ഒരാൾ കെവൈസി (KYC) നടപടികൾ പൂർത്തിയാക്കാൻ നേരിട്ട കഷ്ടപ്പാടിന്‍റെ വീഡിയോ പങ്കുവെച്ച് നാഗാലാൻഡ് മന്ത്രി ടെംജൻ ഇംന അ ലോങ്. വീഡിയോ വൈറലായതിന് പിന്നാലെ സാങ്കേതികവിദ്യയുടെ പരിമിതികളെക്കുറിച്ചുള്ള ചർച്ചയും ഉയർന്നു. ഓഗസ്റ്റ് 12 -ന് മന്ത്രി എക്സിൽ പങ്കുവെച്ച വീഡിയോയ്ക്ക് 3.5 ലക്ഷത്തിലേറെ കാഴ്ചകളും 10,000ത്തിലധികം ലൈക്കുകളും ഇതിനകം ലഭിച്ചു.
‘Real Struggle’
‘Struggle is Real’ എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. കെവൈസി പൂർത്തിയാക്കുന്നതിനായി മുഖം തിരിച്ചറിയുന്ന സംവിധാനം ഉപയോഗിച്ച് ചിത്രം എടുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ മുഖം തിരിച്ചറിയൽ സംവിധാനം ചിത്രം ശരിയായി സ്വീകരിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിന് പലതവണ തന്‍റെ ശ്രമം തുടരേണ്ടിവന്നു. ഒടുവിൽ ചുറ്റുമുള്ളവർ അദ്ദേഹത്തിന്‍റെ മുഖം പിടിച്ചുനിർത്തുകയും കൺപോളകൾ വലിച്ചുനീട്ടി ക്യാമറയ്ക്ക് മുന്നിൽ മുഖം, പ്രത്യേകിച്ചും കൃഷ്ണമണി വ്യക്തമായി കാണിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു.
വടക്കുകിഴക്കൻ ഇന്ത്യക്കാരുടെ മുഖസാദൃശ്യം സംബന്ധിച്ച പതിവ് തമാശയ്ക്ക് നർമ്മരൂപം നൽകുന്നതാണ് വീഡിയോയെങ്കിലും, ഇതിന് പിന്നാലെ സാങ്കേതികവിദ്യയുടെ ഉൾക്കൊള്ളൽ സംബന്ധിച്ച ഗൗരവമുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. ചില ഉപയോക്താക്കൾ പറയുന്നത്, വ്യക്തിയുടെ സ്വാഭാവിക ശാരീരിക സവിശേഷതകൾക്ക് അനുസരിച്ച് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാത്തതാണ് യഥാർഥ പ്രശ്നമെന്നായിരുന്നു.
'മറ്റ് തിരിച്ചറിയൽ രീതികൾ കൂടി വേണം'
വടക്കുകിഴക്കൻ ജനവിഭാഗങ്ങളിൽ സാധാരണയായി കാണപ്പെടുന്ന കണ്ണുകളുടെ പ്രത്യേക ആകൃതി, അഥവാ epicanthic fold, ചില മുഖപരിചയ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകാമെന്നും ചിലർ ചൂണ്ടിക്കാണിച്ചു. ഇത്തരക്കാരെ ബുദ്ധിമുട്ടിക്കാതെ കെവൈസി പൂർത്തിയാക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്ന് മറ്റു ചിലരും ആവശ്യമുന്നയിച്ചു. മുഖം തിരിച്ചറിയൽ പരാജയപ്പെടുന്ന സാഹചര്യങ്ങളിൽ വിരലടയാളം ഉപയോഗിച്ചുള്ള പരിശോധന അനുവദിക്കണമെന്നും മറ്റ് ചിലർ നിർദേശിച്ചു. ഐറിസ് സ്കാനിംഗ് പോലുള്ള മറ്റ് ബയോമെട്രിക് മാർഗങ്ങളും പരിഗണിക്കണമെന്ന അഭിപ്രായവും ഇതിനിടെ ഉയർന്നു. സ്വാഭാവികമായ ശാരീരിക സവിശേഷതകൾ കാരണം ഒരാൾക്കും ഡിജിറ്റൽ സേവനങ്ങളിൽ നിന്ന് ബുദ്ധിമുട്ട് നേരിടേണ്ടിവരരുതെന്നായിരുന്നു മറ്റൊരു പ്രധാന പ്രതികരണം.


