പഞ്ചാബി ട്രാവൽ വ്ലോഗറായ അന്മോൽ സന്ധു കാസർകോട് റെയിൽവേ സ്റ്റേഷനെ പ്രശംസിക്കുന്ന വീഡിയോ വൈറലായി. സ്റ്റേഷനിലെ വൃത്തിയും സൗകര്യങ്ങളും കണ്ട് ഇന്ത്യയിലാദ്യമായാണ് ഇങ്ങനെയൊരു സ്റ്റേഷൻ കാണുന്നതെന്നും 'ഇത് ജപ്പാനല്ല, കേരളമാണ്' എന്നും അദ്ദേഹം പറയുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേർ അദ്ദേഹത്തെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു.

കേരളത്തിന്‍റെ വടക്കേയറ്റത്തെ പ്രധാന റെയിൽവേ സ്റ്റേഷനായ കാസർകോട് റെയിൽവേ സ്റ്റേഷന്‍റെ വൃത്തിയും യാത്രക്കാർക്കുള്ള സൗകര്യങ്ങളും കണ്ട് അമ്പരന്ന പഞ്ചാബി സഞ്ചാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ട്രാവൽ കണ്ടന്‍റ് ക്രിയേറ്ററായ അന്മോൽ സന്ധു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് കാസർകോട് റെയിൽവേ സ്റ്റേഷന്‍റെ ശുചിത്വത്തെ അദ്ദേഹം പ്രശംസിച്ചത്. വീഡിയോ ഇതിനോടകം ഏതാണ്ട് 8 ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി പേർ കുറിപ്പുകളുമെഴുതി.

‘ജപ്പാനല്ലിത്, കേരളമാണ്’

‘ഇത് ജപ്പാനല്ല, കേരളമാണ്’ എന്ന തലക്കെട്ടോടെയാണ് ബാക്പാക്കർ അന്മോൽ എന്ന ഇന്‍സ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കേരളത്തെക്കുറിച്ച് ചെറുപ്പം മുതൽ വിദ്യാഭ്യാസമുള്ളവരും പുരോഗമന ചിന്താഗതിയുള്ളവരുമായ ജനങ്ങളുടെ നാടെന്നു കേട്ടിരുന്നുവെന്നും, കേരളത്തിലെത്തിയപ്പോൾ അത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ ഇത്രയും വൃത്തിയും മനോഹാരിതയുമുള്ള ഒരു റെയിൽവേ സ്റ്റേഷൻ ആദ്യമായാണ് കാണുന്നതെന്നും അന്മോൽ വ്യക്തമാക്കി. വീഡിയോയിൽ മാലിന്യങ്ങളും പൊടിയും ഇല്ലാത്ത വൃത്തിയുള്ള പ്ലാറ്റ്‌ഫോമും ട്രാക്കുകളും അന്മോൽ തന്‍റെ വീഡിയോയിൽ കാണിക്കുന്നു. ട്രെയിൻ കാത്തിരിക്കുന്ന യാത്രക്കാരുടെ ശാന്തമായ അന്തരീക്ഷവും അദ്ദേഹത്തെ ഏറെ ആകർഷിച്ചു. സാധാരണ കാത്തിരിപ്പ് സൗകര്യങ്ങൾക്ക് പുറമെ സുഖകരമായ ഇരിപ്പിടങ്ങളും മസാജ് ചെയറുകൾ ഉൾപ്പെടുന്ന പ്രത്യേക ലോഞ്ചും സ്റ്റേഷനിലുണ്ടെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു.

View post on Instagram

സുസ്വാഗതമെന്ന് കാഴ്ചക്കാർ

അതിർത്തി കടന്ന് കേരളത്തിലെത്തിയ ആദ്യ ദിവസം തന്നെ കാസർകോട് തന്‍റെ മനസ്സ് കീഴടക്കുമെന്ന തോന്നലുണ്ടായെന്നും അന്മോൽ പറയുന്നു. വീഡിയോയ്ക്ക് താഴെ കാസർകോട് സ്വദേശികളും മറ്റു സോഷ്യൽ മീഡിയ ഉപയോക്താക്കളും അന്മോലിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. കാസർകോട്ടിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കാനും ബേക്കൽ കോട്ട, റാണിപുരം, അനന്തപുര തടാക ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനും പലരും അദ്ദേഹത്തോട് നിർദേശിച്ചു. സപ്തഭാഷാ സംഗമ ഭൂമിയാണ് കാസർകോടെന്ന് ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചു.