
മുംബൈയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോയിൽ, ഏതോ ആക്രമണത്തിന് ശേഷം തലയിൽ തറച്ച വെട്ടുകത്തിയുമായി ഒരാൾ ആശുപത്രിയ്ക്ക് മുന്നിൽ ഡോക്ടറെ കാത്ത് നിൽക്കുന്നത് കാണാം. വീഡിയോയിലുള്ള ആൾ അസ്വസ്ഥനല്ല. അമിതമായ വേദന അയാളെ അലട്ടുന്നതായും തോന്നില്ല. പക്ഷേ, വെട്ടുകത്തി അയാളുടെ തലയിൽ തറച്ച് നിൽക്കുന്നതും ഷർട്ടിൽ ചോരപ്പാടുകളും കാണാം. അയാളുടെ ഷർട്ട് പിന്നിൽ നിന്നും കീറിയിരിക്കുന്നതും കാണാം. വീഡിയോയിൽ മറ്റുള്ളവരോട് അവിടെ നിന്നും മാറാൻ നിർദ്ദേശിക്കുന്ന അർദ്ധ സൈനികന്‍റെ വേഷം ധരിച്ച ഒരു ഉദ്യോഗസ്ഥനെയും കാണാം. അതേസമയം വീഡിയോയിലുള്ളവരെ ആ കാഴ്ച അസ്വസ്ഥതയുണ്ടാക്കുന്നില്ലെന്നും വ്യക്തം.
അസാധാരണമായ ഈ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടിയിൽ വലിയ സംശയമാണ് ഉയർത്തിയത്. പലരും എഐ വീഡിയോ ആണെന്ന സംശയം ഉന്നയിച്ചു. അതേസമയം അതൊരു യഥാർത്ഥ വീഡിയോയായിരുന്നു. ആരെയോ കാത്ത് നിൽക്കുന്നതായി തോന്നിച്ച അയാൾ തലയിൽ തറച്ച വെട്ടുകത്തിയുമായി ഫോണിൽ നോക്കുന്നതും മാറി നിൽക്കുന്ന തന്‍റെ സുഹൃത്തുക്കൾക്ക് അടുത്തേക്ക് നടക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം അത്യന്തം ഗുരുതരമായ പരിക്കുകൾക്കിടെയിലും അയാൾ ശാന്തനായിട്ടായിരുന്നു ആശുപത്രിക്ക് മുന്നിൽ നിന്നിരുന്നത്. അജ്ഞാതനായ ഒരാൾ വെട്ടുകത്തി കൊണ്ട് അക്രമിച്ചെന്നാണ് അയാൾ ആശുപത്രിയിൽ പറഞ്ഞതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം എന്തിന് വേണ്ടി അക്രമിച്ചെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അക്രമിക്കാനുള്ള കാരണം എന്താണെന്നും വ്യക്തമല്ല. സിസിടിവി പരിശോധനയിലൂടെ അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
അത്യന്തം ഗുരുതരമായ പരിക്കുകളോടെ ഒരാൾക്ക് ഇത്രയും ശാന്തനായി പെരുമാറാൻ കഴിയുന്നതെങ്ങനെ എന്നതായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളുടെ സംശയം. നിരവധി പേർ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തു. തലയിൽ വെട്ടുകത്തിയുമായി ഒരു മനുഷ്യന് എങ്ങനെ ബോധവാനും ചലനശേഷിയോടെയും ഇരിക്കാൻ കഴിയുമെന്നായിരുന്നു ചോദ്യം. അതേസമയം മുംബൈയിൽ വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളുടെ ചെറിയൊരു ദൃശ്യം മാത്രമാണിതെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം സംഭവത്തെ കുറിച്ച് പോലീസ് ഇതുവരെ വ്യക്തമായൊരു വിവരവും പുറത്ത് വിട്ടിട്ടില്ല. സിസിടിവി പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.