
സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഉച്ചഭക്ഷണ പദ്ധതി സർക്കാർ ആരംഭിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് കൃത്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഈ പദ്ധതി. എന്നാൽ, കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ നിന്നും പുറത്ത് വന്ന വീഡിയോ കാഴ്ചക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. യുപിയിലെ മഹോബ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ 50 ഓളം വിദ്യാർത്ഥികൾക്ക് പാൽ നൽകിയത് മലിനജലത്തിൽ കലർത്തി. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു
മഹോബ ജില്ലയിലെ കബ്രായ് ബ്ലോക്കിലെ ദിക്വാഹ ഗ്രാമത്തിലെ സ്കൂളിലാണ് ഇത്തരമൊരു സംഭവം നടന്നത്. പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കുള്ള ഭക്ഷണത്തിൽ സർക്കാർ നിർദ്ദേശിച്ച മാദണ്ഡങ്ങൾ പാലിച്ചിരിക്കണം. ഓരോ കുട്ടിക്കും 200 മില്ലി ശുദ്ധമായ പാലും പഴകാത്ത പാകം ചെയ്ത ഭക്ഷണവും നൽകണമെന്നാണ് നിയം. എന്നാൽ, ഇവിടെ അത്തരമൊരു നിയമവും പാലിക്കപ്പെട്ടില്ല.
'യുപി ഉച്ചഭക്ഷണത്തിലേക്ക് സ്വാഗതം' കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ കുട്ടികൾക്ക് കൊടുക്കാനുള്ള രണ്ട് കവർ അമുൽ പാൽ ഒരു സ്റ്റീൽ ബക്കറ്റിലെ വെള്ളത്തിൽ ഒഴിച്ച് നേർപ്പിക്കുന്നു. സ്റ്റീൽ ബക്കറ്റിലെ വെള്ളം മലിനമാണെന്ന് കാഴ്ചയിൽ തന്നെ വ്യക്തം. പാത്രത്തിലെ വെള്ളം കലങ്ങിയിരിക്കുന്നത് കാണാം. ഏതാണ്ട് മുക്കാൽ ബക്കറ്റോളം വെള്ളത്തിലേക്ക് രണ്ട് കവർ പാലാണ് പൊട്ടിച്ച് ഒഴിച്ചത്. ഇത് തിളപ്പിക്കുക പോലും ചെയ്യാതെ അതേ പടി കുട്ടികൾക്ക് കുടിക്കാൻ കൊടുക്കുന്നതും വീഡിയോയിൽ കാണാം. മഹോബയിലെ സ്കൂൾ സ്റ്റാഫ് കുട്ടികളുടെ ജീവന്‍ വച്ച് കളിക്കുകയാണെന്നും ഇത് പാൽ വെള്ളവുമായി കലർത്തുകയല്ല. മറിച്ച് വെള്ളത്തിലേക്ക് പാൽ തളിക്കുകയാണ്. കുട്ടികളെങ്ങനെ ആരോഗ്യമുള്ളവരാകുമെന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോ നിരവധി പേർ പങ്കുവച്ചു. പിന്നാലെ യുപിയിലെ വിദ്യാഭ്യാസ രംഗത്തെ കുറിച്ചും കുട്ടികളുടെ ഭക്ഷണ പദ്ധതികളെ കുറിച്ചും നിരവധി പേർ കുറിപ്പുകളെഴുതാനെത്തി. സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കുമോ എന്നതാണ് പ്രധാനമെന്ന് ഒരു കാഴ്ചക്കാരനെഴുതി. ഇത് അഴിമതിയല്ല, മറിച്ച് രാജ്യത്തിന്‍റെ ഭാവിയുടെ നേർക്കുള്ള നേരിട്ടുള്ള അക്രമണമാണെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. 'എത്ര ഭയാനകമാണിത്? മാതൃരാജ്യത്തിലെ കുട്ടികളോട് എന്തിനാണ് ഇത്രയധികം വെറുപ്പ്? കാരണം മിക്ക കുട്ടികളും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ പെട്ടവരാണ്. ഇന്ത്യയുടെ ഭാവി തലമുറ മാനസികമായും ശാരീരികമായും ദുർബലരാകും.' എന്ന് മറ്റൊരു കാഴ്ചക്കാരൻ അസ്വസ്ഥനായി. വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ സ്കൂളിലെ ടീച്ചർ ഇൻ ചാർജ്ജായ മോണികാ സോണിയെ സസ്പെന്‍റ് ചെയ്തെന്ന് മഹോബ ബേസിക് ശിക്ഷാ അധികാരി രാഹുൽ മിശ്ര അറിയിച്ചു.