മുംബൈ വിമാനത്താവളത്തിലെ ഫോം ഫില്ലിംഗ് കൗണ്ടറിൽ ചരടിൽ കെട്ടിയിട്ട പേനയുടെ റീഫില്ലിന് "ഇസഡ് പ്ലസ് സെക്യൂരിറ്റി" എന്ന് പരിഹസിച്ച ട്രാവൽ വ്ലോഗറുടെ വീഡിയോ വൈറലായി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ, വിമാനത്താവള അധികൃതർ ആ റീഫിൽ നീക്കം ചെയ്യുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫോം ഫില്ലിംഗ് കൗണ്ടറിൽ ഒരു ചരടിൽ കെട്ടിയിട്ട പേനയുടെ റീഫില്ലിന് "ഇസഡ് പ്ലസ് സെക്യൂരിറ്റി" എന്ന ട്രാവൽ വ്ളോഗറുടെ വീഡിയോ കൊള്ളേണ്ടിടത് കൊണ്ടു. ഇത്രയും ദാരിദ്രമോയെന്ന ചിന്തയിൽ സ്വന്തം പേന അദ്ദേഹം അവിടെ ഉപേക്ഷിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ മറുപടിയുമായി ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ രംഗത്തെത്തി.

'ഒരു റീഫില്ലറിന് പോലും അതീവ സുരക്ഷ!'

മുംബൈ വിമാനത്താവളത്തിലെ കൗണ്ടറിൽ സുരക്ഷിതമാക്കി ചരടിൽ കെട്ടിവച്ചിരിക്കുന്ന പേനയുടെ റീഫില്ലിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ട് ദീപക് സമൽ ഇങ്ങനെ പറഞ്ഞു, “ഇത് മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളമാണ്, നിങ്ങൾ ഇന്ത്യയിലേക്ക് വരുകയാണെങ്കിൽ ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. എന്നാൽ, ഏറ്റവും രസകരമായ കാര്യം, ഇതിനായി ഇവിടെ വലിയ സുരക്ഷയുണ്ട് എന്നതാണ്,” അദ്ദേഹം പരിഹാസത്തോടെ പറയുന്നു. "ഇതിനായി അവർ ഇത്രയും സുരക്ഷ ഒരുക്കിയിട്ടുണ്ട്. സങ്കൽപ്പിക്കുക, ഇതൊരു വലിയ വിമാനത്താവളമാണ്, അവർക്ക് പേനയില്ല. എന്തായാലും, അവരുടെ അന്തസ്സ് സംരക്ഷിക്കാൻ, ഞാൻ ഈ പേന ഇവിടെ ഉപേക്ഷിക്കുന്നു, അതിനാൽ ഒരു അന്താരാഷ്ട്ര യാത്രക്കാരൻ ഒരു ഫോം പൂരിപ്പിക്കാൻ ഇവിടെ വന്നാൽ, അവർക്ക് അത് ഉപയോഗിക്കാൻ കഴിയും," അദ്ദേഹം സ്വന്തം പേന കൗണ്ടറിൽ വച്ച് കൊണ്ട് പറഞ്ഞു. 

View post on Instagram

ഒപ്പം "ഈ പേനയ്ക്ക് Z പ്ലസ് സുരക്ഷ, അന്താരാഷ്ട്ര മുംബൈ വിമാനത്താവളം" എന്ന കുറിപ്പും ചേർത്ത് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. "ഇത് വെറുമൊരു പേനയല്ല - ഇത് ഇന്ത്യയുടെ പ്രതിച്ഛായയാണ്. ഓരോ അന്താരാഷ്ട്ര യാത്രക്കാരനും ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. വിമാനത്താവളങ്ങൾ പലപ്പോഴും ഒരു രാജ്യത്തെക്കുറിച്ചുള്ള ഒരു സന്ദർശകന്‍റെ ആദ്യ മതിപ്പാണ്, കൂടാതെ ചെറിയ വിശദാംശങ്ങൾ നമ്മുടെ നിലവാരം, ആതിഥ്യം, സേവനത്തോടുള്ള ശ്രദ്ധ എന്നിവ പ്രതിഫലിപ്പിക്കുന്നു. ലോകോത്തര അടിസ്ഥാനകാര്യങ്ങളിലാണ് ഒരു ലോകോത്തര രാഷ്ട്രം നിർമ്മിച്ചിരിക്കുന്നത്." എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പായി അദ്ദേഹം എഴുതി.

'നന്ദി, ആ സേവനം മാറ്റി'

ഇന്ത്യൻ എയർപോർട്ടിലെ അതീവ സുരക്ഷയുള്ള റീഫില്ലറിന്‍റെ വീഡിയോ വളരെ വേഗം വിവിധ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ പരിഹാസവുമായി നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളുമെത്തി. ഒപ്പം മുംബൈ എയർപോർട്ട് അധിതരും. "പ്രിയപ്പെട്ട അതിഥി, ഇത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. ആ ഇനം നീക്കം ചെയ്‌തു, അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉചിതമായ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സേവനത്തിന്‍റെയും അവതരണത്തിന്‍റെയും ഉയർന്ന നിലവാരം നിലനിർത്താൻ ഇത് ഞങ്ങളെ സഹായിക്കുന്നതിനാൽ നിങ്ങളുടെ ഫീഡ്‌ബാക്കിന് ഞങ്ങൾ നന്ദി പറയുന്നു." അതേസമയം മറ്റ് ചിലർ റീഫില്ലറിന്‍റെ അതീവ സുരക്ഷയെ ന്യായീകരിച്ച് കൊണ്ട് രംഗത്തെത്തി. "മറ്റു രാജ്യങ്ങളിലും പേനകൾ ഇതുപോലെ കെട്ടിവയ്ക്കാറുണ്ട്. പ്രധാന ലക്ഷ്യം അത് ഇവിടെയും അവിടെയും വീഴുകയോ ആരെങ്കിലും അബദ്ധത്തിൽ അത് കൊണ്ടുപോകുകയോ ചെയ്യരുത് എന്നതാണ്. ചില രാജ്യങ്ങളിൽ ഈ സൗകര്യം പോലുമില്ല. എല്ലാം കള്ളന്മാരിൽ നിന്ന് സംരക്ഷിക്കുക എന്നതല്ല. ചിലതിന് അക്ഷരാർത്ഥത്തിൽ ഒരു ലക്ഷ്യമുണ്ട്.", "സത്യം പറഞ്ഞാൽ, ഫോം പൂരിപ്പിക്കാൻ റീഫിൽ സൂക്ഷിക്കുന്നത് തന്നെ ധാരാളം. മിക്ക രാജ്യങ്ങളിലും സമാനമായ കൗണ്ടറുകളിൽ ഞാൻ ഒരു പേന പോലും കണ്ടിട്ടില്ല. നിങ്ങളുടെ കൈവശം ഒരു പേന ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പേന കൊണ്ടുപോകാത്തതിന് ഒരു ഒഴികഴിവുമില്ല," എന്നിങ്ങനെയായിരുന്നു മറ്റ് കുറിപ്പുകൾ.