
ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ ഒരു സ്കൂൾ പ്രിൻസിപ്പൽ 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതായി പരാതി. പിൽഖുവയിലെ വിഐപി ഇന്‍റർ കോളേജിലാണ് സംഭവം നടന്നത്. പ്രിൻസിപ്പൽ 9-ാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് 'നിന്നെ ഞാൻ ക്കൊല്ലും' എന്ന് ഭീഷണിപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിദ്യാർത്ഥിനി ക്ലാസ് മുറിക്ക് പുറത്ത് നിൽക്കുമ്പോഴാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ സുരക്ഷയെ കുറിച്ച് മാതാപിതാക്കൾ പോലീസില്‍ പരാതി നല്‍കി.
പ്രിൻസിപ്പൽ വീണ ശര്‍മ്മ വിദ്യാർത്ഥിനിയോട് ആക്രോശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. വിദ്യാർത്ഥിനി തന്‍റെ സുഹൃത്തിനൊപ്പം ക്ലാസ് മുറിക്ക് പുറത്ത് നിൽക്കുമ്പോൾ പ്രിൻസിപ്പൽ വീണ ശർമ്മ അവരോട് അവിടെ നിന്നും മാറാൻ ആവശ്യപ്പെട്ടു. എന്നാല്‍, പ്രിന്‍സിപ്പൽ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി പ്രതികരിക്കാത്തതിൽ പ്രിൻസിപ്പൽ ദേഷ്യപ്പെട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടിയുടെ കുടുംബം പറയുന്നു. പ്രിന്‍സിപ്പൽ വിദ്യാര്‍ത്ഥിനിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും തല്ലുകയും ചെയ്തതതായി ടിവി 9 റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ രക്ഷിതാക്കൾ സ്കൂളിലെത്തിയപ്പോൾ പ്രിന്‍സിപ്പൽ കുട്ടിയുടെ നേരെ വിരൽചൂണ്ടി ഭീഷണി മുഴക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. പ്രിൻസിപ്പൽ വിദ്യാർത്ഥിനിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം.
കൊച്ചു കുട്ടികളോട് പോലും ഇത്തരത്തില്‍ പെരുമാറുന്ന പ്രിന്‍സിപ്പൽ എങ്ങനെയാണ് ഒരു സ്കൂളിൽ സുരക്ഷിതമായ ഒരന്തരീക്ഷമുണ്ടാക്കുയെന്ന് പ്രദേശവാസികൾ ചോദിക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പ്രിൻസിപ്പലിന്‍റെ പെരുമാറ്റം അസ്വീകാര്യമാണെന്ന് പറഞ്ഞ് നിരവധി രക്ഷിതാക്കൾ സ്കൂളിനെതിരെ രംഗത്തെത്തി. പ്രിന്‍സിപ്പലിന്‍റെ ഭീഷണിക്ക് പിന്നാലെ വിദ്യാര്‍ത്ഥിനിയ്ക്ക് സ്കൂളില്‍ പോകാന്‍ പേടിയാണെന്നും കുട്ടിക്ക് മാനസികാഘാതമേറ്റെന്നും കുടുംബം വീഡിയോ സഹിതം പോലീസില്‍ പരാതി നല്‍കി. വീഡിയോയും സാക്ഷി മൊഴികളും പരിശോധിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു. വീഡിയോ സമൂഹ മാധ്യമങ്ങളിലും രൂക്ഷമായ പ്രതികരണമാണ് സൃഷ്ടിച്ചത്. ഇത്തരം സ്ത്രീകൾ ഉള്ള സ്കൂളില്‍ ഏങ്ങനെയാണ് സമാധാനത്തോടെ കുട്ടികളെ പഠിക്കാന്‍ അയക്കുകയെന്ന് നിരവധി പേരാണ് ചോദിച്ചത്. പ്രിൻസിപ്പലിനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.