
ജനസംഖ്യാ നിയന്ത്രണം എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി വന്ധ്യംകരണ ശസ്ത്രക്രിയ നടപ്പാക്കുന്നത്. എന്നാൽ, ഇന്ന് ഈ ശസ്ത്രക്രിയയെ അത്രകണ്ട് പ്രോത്സാഹിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ജനസംഖ്യാ വർദ്ധനവിലെ ക്രമാനുഗതമായ കുറവ് ഇതിനൊരു കാരണമാണ്. അതേസമയം സ്വന്തം ഇഷ്ടപ്രകാരം വന്ധ്യം കരണ ശസ്ത്രക്രിയ്ക്ക് വിധേയമാകുന്നതിന് തടസങ്ങളൊന്നുമില്ല. എന്നാൽ 2023 -ൽ വന്ധംകരണ ശസ്ത്രക്രിയയ്ക്ക് വിധേയായ യുപിക്കാരി താൻ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകിയെന്നും അതിനാൽ സർക്കാർ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ കുറിച്ച് മറ്റൊരു ആശങ്ക കൂടി ഉയർന്നു.
ശാശ്വതമായി ഗർഭധാരണം തടയുന്നതിന് വേണ്ടിയാണ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയാതെന്ന് അവകാശപ്പെട്ടാണ് യുപിയുടെ കുടുംബം രംഗത്തെത്തിയത്. 27 -കാരിയായ സ്ത്രീ ജില്ലാ മജിസ്ട്രേറ്റിനായിരുന്നു പരാതി നൽകിയത്. കോടതി സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചീഫ് മെഡിക്കൽ ഓഫീസറോട് (സിഎംഒ) ആവശ്യപ്പെട്ടു. രണ്ട് കുട്ടികളുടെ അമ്മയായ യുവതി വന്ധ്യംകരണം കഴിഞ്ഞ്, 18 മാസങ്ങൾക്ക് ശേഷം ആൺകുട്ടിയെ പ്രസവിച്ചു. ആരോഗ്യ വകുപ്പിന്‍റെ അശ്രദ്ധ മൂലമാണ് പ്രസവം നടന്നതെന്നും ഇപ്പോൾ ഒന്നര വയസ്സുള്ള ആൺകുട്ടിയെ വളർത്തേണ്ട ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും യുവതി കോടതിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. രണ്ട് കുട്ടികൾ ജനിച്ചതിന് ശേഷം വന്ധ്യംകരണത്തിന് വിധേയയായതായി 35 വയസ്സുള്ള ഭർത്താവും പറഞ്ഞു. ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൽപ്പണിക്കാരനായ ഭർത്താവ് തങ്ങളുടെ സാമ്പത്തിക സ്ഥിതി സുരക്ഷിതമല്ലെന്നും കൂട്ടുകുടുംബത്തിൽ മൂന്നാമത്തെ കുട്ടിയെ വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അവകാശപ്പെട്ടു. 2024 ഏപ്രിൽ മുതൽ പലതവണ ആരോഗ്യ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ആരും ഞങ്ങളുടെ വാക്ക് കേൾക്കാൻ കൂട്ടാക്കിയില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് ജലൗൺ സിഎംഒ ഡോ. വീരേന്ദ്ര സിംഗ് പറഞ്ഞു. കേസ് ഫയൽ വീണ്ടെടുക്കുകയാണെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ നിയമങ്ങൾ അനുസരിച്ച് അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.