
ഉത്തർപ്രദേശിലെ റാംപൂരിൽ തന്‍റെ അഞ്ച് മക്കൾക്കും മയക്കുമരുന്ന് നൽകി തന്നെക്കാൾ 10 വയസ് പ്രായം കുറഞ്ഞ കാമുകനോടൊപ്പം യുവതി ഒളിച്ചോടി. ഭർത്താവിന്‍റെ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും 24 മണിക്കൂറിനുള്ളിൽ ഇരുവരെയും പിടികൂടുകയും ചെയ്തു. കുട്ടികളുടെ സുരക്ഷയെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തിയ കേസ് പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
റിപ്പോർട്ടുകൾ പ്രകാരം, അഞ്ച് കുട്ടികളുടെ അമ്മയായ യുവതി മക്കൾക്ക് ഉറക്കഗുളിക നൽകിയ ശേഷം അവരെ ഉറക്കി കിടത്തി. പിന്നീട് കുട്ടികൾ പൂർണ്ണമായും അബോധാവസ്ഥയിലായെന്ന് ഉറപ്പിച്ച ശേഷം വീടിന്‍റെ മുൻവശത്തെ വാതിൽ പുറത്ത് നിന്നും പൂട്ടിയ ശേഷം കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. 33 വയസ്സുള്ള മിതലേഷ് എന്ന യുവതിയാണ് 22 വയസ്സുള്ള കാമുകൻ സുരേന്ദ്ര എന്ന ഖന്നയോടൊപ്പം ഒളിച്ചോടിയത്. കാമുനൊപ്പം പോകുമ്പോൾ ഇവർ വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കൊണ്ട് പോയതായി ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കുടുംബം പോറ്റാനായി ദില്ലിയിൽ തയ്യൽ ജോലി ചെയ്യുകയാണ് യുവതിയുടെ ഭർത്താവായ രൂപ് കിഷോർ. അതേസമയം ഭാര്യ അഞ്ച് കുട്ടികളുമായി ഗ്രാമത്തിൽ കുടുംബത്തോടൊപ്പം തമാസിക്കുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞെത്തിയ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. പിന്നാലെ ഇരുവരെയും കണ്ടെത്തുകയായിരുന്നു. കുട്ടികൾ അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ അപകടത്തിലായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വളരെ പെട്ടെന്ന് തന്നെ വൈറലായി. റാംപൂർ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന യുവതി, വീഡിയോയ്ക്ക് മുന്നിൽ സംസാരിക്കുന്ന ദൃശ്യങ്ങളായിരുന്നു വൈറലായത്. ഒരമ്മയ്ക്ക്, അതും അഞ്ച് കുട്ടികളുള്ള ഒരു അമ്മയ്ക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നുന്നെന്ന് ചിലർ ചോദിച്ചപ്പോൾ, അവർക്ക് സ്വന്തം ഭർത്താവിൽ നിന്നും അത്രയേറെ പീഢനം ഏറ്റുവാങ്ങേണ്ടിവന്നതോ അയാളുടെ അസാന്നിധ്യമോ ആകും കാരണമെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. അതേസമയം മറ്റ് ചിലർ ഇരുവരെയും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി.