
സമൂഹ മാധ്യമങ്ങളിൽ വൈറൽ ഉള്ളടക്കങ്ങൾക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ആഡംബര സ്പോർട്സ് കാറിന് മുകളിൽ ചെറിയ കുട്ടിയെ കിടത്തി യാത്ര ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്. ഗൗർ സിറ്റി 2 -ൽ താമസിക്കുന്ന അങ്കിത് പാൽ എന്ന 25 -കാരനാണ് പോലീസ് പിടിയിലായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
വൈറലായ വീഡിയോയിൽ, ഒരു 'ഡിസി അവന്തി' സ്പോർട്സ് കാറിന് മുകളിൽ ഒരു ചെറിയ കുട്ടി കിടക്കുന്നത് കാണാം. കാർ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലേക്ക് പ്രവേശിക്കുമ്പോൾ മറ്റൊരു യുവാവ് ദൃശ്യങ്ങൾ പകർത്താനായി കാറിന് പിന്നാലെ ഓടുന്നു. സൊസൈറ്റിക്കുള്ളിൽ എത്തിയ ശേഷം കുട്ടി ആവേശത്തോടെ കാറിന് മുകളിൽ നിന്ന് ഇറങ്ങുന്നതും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
റീൽസിന് വേണ്ടി ഒരു കുഞ്ഞിന്‍റെ ജീവൻ പണയപ്പെടുത്തുന്നത് സർഗ്ഗാത്മകതയല്ല, കുറ്റകരമായ അനാസ്ഥയാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു. കുഞ്ഞിന്‍റെ ജീവനേക്കാൾ വില ലൈക്കുകൾക്ക് നൽകുന്ന റീൽസ് സംസ്കാരം ഭയാനകമാണന്നും മറ്റുള്ളവർക്ക് ഇതൊരു പാഠമാകാൻ ഇയാൾക്ക് കഠിനശിക്ഷ നൽകണമെന്നും നിരവധി പേർ എഴുതി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
മറ്റൊരാളുടെ ജീവന് ബോധപൂർവ്വം അപകടമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അങ്കിത് പാലിനെതിരെ കേസെടുത്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോയിഡ സെൻട്രൽ) ശക്തി മോഹൻ അവസ്തി സ്ഥിരീകരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട്, കോടതി ജാമ്യത്തിൽ വിട്ടു. ഇത്തരത്തിലുള്ള അപകടകരമായ പ്രവർത്തികൾ ആവർത്തിച്ചാൽ കൂടുതൽ കർശനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് പോലീസ് ഇയാൾക്ക് കടുത്ത മുന്നറിയിപ്പ് നൽകി. എന്നാൽ, ട്രാഫിക് പോലീസ് ഇതുവരെ വാഹനത്തിന് പിഴ (Challan) ചുമത്തിയിട്ടില്ല. ഇതിനായി സംഭവം നടന്ന കൃത്യമായ സ്ഥലം, സമയം എന്നിവ ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്നാണ് ഔദ്ധ്യോഗിക വിശദീകരണം. വ്യക്തമായ തെളിവുകളില്ലാതെ പിഴ ചുമത്തിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ ട്രാഫിക് നിയമലംഘനത്തിനുള്ള ശിക്ഷാ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.