
ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചോടെ ഇന്ധന ക്ഷാമം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. പിന്നാലെ കമ്പനികൾ കൊവിഡ് കാലത്തേത് പോലെ വർക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെയായും ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയെ തുടർന്നുള്ള വർക്ക് ഫ്രം ഹോം ജോലികൾ വ്യാപകമായി പുനരാരംഭിക്കാൻ കോർപ്പറേറ്റ് കമ്പനികൾ തയ്യാറായിട്ടില്ല. അതേസമയം ദീർഘദൂര യാത്രകൾ, ദൈനംദിന കാബ് നിരക്കുകൾ, ഓഫീസ് സംബന്ധമായ ചെലവുകൾ എന്നിവ ഉന്നയിച്ച് കൊണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ വർക്ക് ഫ്രം ഹോം തിരികെ കൊണ്ട് വരണമെന്ന ആവശ്യം ഉന്നയിക്കുന്നു. ഇതിനിടെ 10.5 ലക്ഷം വാർഷിക വരുമാനമുള്ള ജോലി ഉപേക്ഷിച്ച് താരതമ്യേന ശമ്പളം കുറഞ്ഞ വർക്ക് ഫ്രം ഹോം ജോലി തെരഞ്ഞെടുത്തുവെന്ന ഒരു യുവതിയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ഉയർന്ന ശമ്പളമുള്ള ഓഫീസ് ജോലിക്ക് പകരം കുറഞ്ഞ ശമ്പളമുള്ള റിമോട്ട് ജോലിയാണ് തെരഞ്ഞെടുത്തതെന്ന ബെംഗളൂരുവിലെ ഒരു പ്രൊഫഷണലിന്‍റെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ശമ്പളമാണോ അതോ ശമ്പളം കുറഞ്ഞ അതേസമയം വീട്ടിലിരുന്നുള്ള ജോലിയാണോ ആവശ്യമെന്ന കാര്യത്തിൽ സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടെയിൽ വലിയൊരു ചർച്ച തന്നെ നടന്നു. പാട്ന സ്വദേശിനിയായ ശിഖ പ്രിയദർശിനിയാണ് ഇത്തരത്തിൽ ശമ്പളം കുറഞ്ഞ ജോലി തെരഞ്ഞെടുത്തത്. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി അഞ്ച് ദിവസത്തെ വർക്ക് ഫ്രം ഓഫീസ് നയം അനുവദിച്ചതിന് പിന്നാലെയാണ് ശിഖയുടെ തീരുമാനം. ഓഫീസിലാണെങ്കിൽ വർഷം 10.5 ലക്ഷം രൂപ ശമ്പളം ലഭിക്കും. എന്നാൽ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെങ്കിൽ അത് 8.5 ലക്ഷമായി കുറയും. അഞ്ച് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്തപ്പോഴാണ് തനിക്ക് അധികമായി ലഭിക്കുന്ന വെറും രണ്ട് ലക്ഷം രൂപയ്ക്ക് വേണ്ടി താൻ നഷ്ടപ്പെടുത്തുന്നതെന്തെക്കെയാണെന്ന് ശിഖ തിരിച്ചറിഞ്ഞത്.
Bengaluru woman leaves ₹10.5 LPA office job for ₹ 8.5 LPA WFH role !
Shikha priyadarshini 24, from Patna, quit her office job after tha company enforced 5day WFO.
The daily 30 km in Bengaluru traffic cost her ₹12-15k/ month on cab fares + extra on food. Plus hours of… pic.twitter.com/uUEIbOJ9v5— Ayaan ایان (@ImAyaan786) June 12, 2026
ഓഫീസിലിരുന്ന് ജോലി ചെയ്യുമ്പോൾ മാസം 15,000 -ത്തോളം രൂപയാണ് അധികമായി ലഭിക്കുന്നത്. പക്ഷേ. അതിന് പകരമായി ദിവസേന 30 കിലോമീറ്റർ ദൂരെയുള്ള കമ്പനി ഓഫീസിലേക്കുള്ള യാത്രയിൽ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കണം. അതും ബെംഗളൂരുവിലെ ട്രാഫിക്കിൽ! മാത്രമല്ല. കാബിനുള്ള പണം, ഭക്ഷണം, മറ്റ് അധിക ചെലവുകൾ എല്ലാം കൂടിയാകുമ്പോൾ മാസം 15,000 -ത്തിന് മുകളിൽ ചെലവാണ്. ഒപ്പം മണിക്കൂറുകളുടെ ഊർജ്ജ നഷ്ടവും സമ്മർദ്ദവും മാത്രം. കണക്കുകളിൽ ഓഫീസിലിക്കുന്നതിനെക്കാൾ ലാഭകരം വീട്ടിൽ ഇരിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ 24 -കാരിയായ ശിഖ പിന്നൊന്നും നോക്കിയില്ല. ഓഫീസ് ജോലിക്ക് പകരം വീട്ടിലിരുന്നുള്ള റിമോട്ട് ഇംപ്ലിമെന്‍റേഷൻ അഡ്വൈസറുടെ റോൾ ഏറ്റെടുത്തു. ഇപ്പോൾ ഒരോ ദിവസവും മണിക്കൂറുകൾ ലാഭം. സമ്മർദ്ദം വളരെ കുറവ്. ധന നഷ്ടവും. അങ്ങനെ ആകെ കൂടി മികച്ച വർക്ക് ലൈഫ് ബാലൻസ്. ശമ്പളം അല്പം കുറഞ്ഞാലും കുടുംബവും കൂട്ടുകാരും ഒത്ത് കൂടുതൽ സമയം ലഭിക്കുന്നു. ഇതിനെ ശിഖ ഒരു സമവാക്യത്തിലാക്കി. കുറഞ്ഞ ശമ്പളം = കൂടുതൽ സ്വാതന്ത്ര്യം ! ശിഖയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേർ ശിഖയുടെ തീരുമാനം ശരിയായിരുന്നെന്ന് കുറിച്ചു. പലരും കൂടുതൽ ശമ്പളം മാത്രം നോക്കി ഓഫീസിലിരുന്ന് ജോലി ചെയ്യാൻ തീരുമാനിക്കും. പക്ഷേ. അവർക്ക് കുടുംബത്തോടൊപ്പമുള്ള നല്ല നിമിഷങ്ങൾ നഷ്ടപ്പെടുകയും കടുതൽ സമ്മർദ്ദത്തിൽ ജീവിക്കേണ്ടിവരികയും ചെയ്യുമെന്നും നിരവധി പേർ ചൂണ്ടിക്കാണിച്ചു.