
ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നൽകിയ വായ്പ പലിശ സഹിതം തിരികെ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയ മധ്യപ്രദേശിലെ കുടുംബത്തിന് യുകെയിൽ നിന്നും മറപുടി ലഭിച്ചു. 1917 -ൽ ഒന്നാം ലോക മഹായുദ്ധ കാലത്ത് നൽകിയ 35,000 രൂപയുടെ വായ്പ ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്ന് അവകാശപ്പെട്ട് മധ്യപ്രദേശിലെ സീഹോറിലെ റുഥിയ കുടുംബം ബ്രീട്ടീഷ് സർക്കാറിന് പരാതി നൽകിയിരുന്നു. വായ്പ തിരികെ ആവശ്യപ്പെട്ട് കൊണ്ടുള്ള റുഥിയ കുടുംബത്തിന്‍റെ ആവശ്യത്തോട് യുകെയുടെ ഡെബ്റ്റ് മാനേജ്മെന്‍റ് ഓഫീസാണ് പ്രതികരിച്ചെന്ന് റിപ്പോർട്ടുകൾ.
സീഹോറിലെ പ്രമുഖ വ്യാപാരിയായിരുന്ന സേത്ത് ജുമ്മാ ലാൽ റുഥിയയാണ് 1917 -ൽ ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് പണം നൽകിയത്. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ, സാമ്പത്തിക ബാധ്യത വന്നതിന് പിന്നാലെ ബ്രിട്ടീഷ് ഭരണകൂടം സാമ്പത്തിക സഹായം തേടിയിരുന്ന കാലമായിരുന്നു അത്. ‘ഇന്ത്യൻ വാർ ലോൺ’ (Indian War Loan) പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സേത്ത് ജുമ്മാ ലാൽ റുഥിയ, ബ്രിട്ടീഷ് സർക്കാറിന് പണം കൈമാറിയതെന്നാണ് കുടുംബത്തിന്‍റെ കൈവശം ഇപ്പോഴുള്ള രേഖ തെളിയിക്കുന്നത്. 1917 ജൂൺ 4 -ന് എഴുതപ്പെട്ട രേഖയിൽ 35,000 രൂപ നൽകിയതിന്‍റെ തെളിവുണ്ടെന്നും കുടുംബം അവകാശപ്പെട്ടിരുന്നു. അന്നത്തെ ഭോപ്പാൽ പൊളിറ്റിക്കൽ ഏജന്‍റ് ഡബ്ല്യു.എസ്. ഡേവിസിന്‍റെ ഒപ്പുള്ള രേഖകളും കുടുംബം പുറത്ത് വിട്ടിരുന്നു.
In 1917, Nagar Seth Jumma Lal Ruthia of Sehore lent ₹35,000 to the British Empire's Political Agent W.S. Davis for WWI efforts. 109 years later, his descendants are planning to file a case in a UK court to recover the amount now worth crores with interest!#History #ColonialDebt pic.twitter.com/Po7wUZhfMI
— ಸನಾತನ (सनातन) (@sanatan_kannada) February 26, 2026
വർഷങ്ങൾക്ക് ശേഷം കുടുംബത്തിന്‍റെ കൈവശമുള്ള പഴയ രേഖകളും കുടുംബത്തിലെ വിൽപ്പത്രവും പരിശോധിച്ചപ്പോഴാണ് ബ്രിട്ടീഷ് സർക്കാറിന് നൽകിയ വായ്പയുടെ വിവരങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെട്ടതെന്ന് ജുമ്മാ ലാലിന്‍റെ കൊച്ചുമകൻ വിവേക് റുഥിയ പറയുന്നു. 1937 -ൽ ജുമ്മാ ലാൽ മരിച്ചതിന് ശേഷവും തുക തിരിച്ചടച്ചതിന്‍റെ രേഖ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നും കുടുംബം അവകാശപ്പെട്ടു. വായ്പയുടെ നിലവിലെ മൂല്യം സംബന്ധിച്ചും കുടുംബം ചർച്ച ഉയർത്തി. പലിശയും മറ്റ് കണക്കുകൂട്ടലുകളും പരിഗണിച്ചാൽ തുക കോടികളായി ഉയർന്നേക്കാമെന്നാണ് കുടുംബത്തിന്‍റെ വാദം.
ഇതിനിടെ, 1917 -ലെ വായ്പയുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ ഹാജരാക്കണമെന്ന് യുകെ ഡെബ്റ്റ് മാനേജ്മെന്‍റ് ഓഫീസ് കുടുംബത്തോട് ആവശ്യപ്പെട്ടെന്ന് കുടുംബം അവകാശപ്പെടുന്നു. ഇതോടെ 109 വർഷം പഴക്കമുള്ള അവകാശവാദത്തിന്‍റെ രേഖാപരമായ പരിശോധനയ്ക്ക് വഴിതുറന്നു. റുഥിയ കുടുംബത്തിന് ഇത് പണത്തിന്‍റെ മാത്രം പ്രശ്നമല്ലെന്നും ചരിത്രപരമായ ഉത്തരവാദിത്വത്തിന്‍റെയും നീതിയുടെയും വിഷയമാണെന്നും വിവേക് റുഥിയ വ്യക്തമാക്കി.