
ദില്ലിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള വാർത്തകൾ ആശങ്കാജനകമാണ്. ഇപ്പോഴിതാ ആ ചർച്ചകൾക്ക് തിരികൊളുത്തി ഒരു സോഷ്യൽ മീഡിയാ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ദീപാവലിക്ക് ശേഷം മൂന്ന് മാസത്തോളം നീണ്ടുനിന്ന തന്റെ ചുമ തായ്‌ലൻഡിലെത്തിയപ്പോൾ നിമിഷനേരം കൊണ്ട് മാറിയെന്നാണ് ഫിറ്റ്നസ് കോച്ചായ സുമിത് വസ്വാനി എന്ന യുവാവ് കുറിക്കുന്നത്. ഇന്ത്യയിലെ ഈ അവസ്ഥയെ സുമിത് യുദ്ധം എന്നാണ് വിശേഷിപ്പിക്കുന്നത്. തന്നോട് തന്നെ തനിക്ക് നൽകാനുള്ള ഉപദേശമായി സുമിത് പറയുന്നത് കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കുക, എന്നിട്ട് ഇവിടം വിടുക എന്നാണ്.
ദീപാവലിക്ക് ശേഷം നിർത്താതെയുള്ള ചുമ കാരണം താൻ ഒരുപാട് ബുദ്ധിമുട്ടി. നിരവധി ഡോക്ടർമാരെ കണ്ടു, മരുന്നുകൾ കഴിച്ചു, പക്ഷേ ഒരു ഫലവുമുണ്ടായില്ലെന്നും സുമിത് പറയുന്നു. എന്നാൽ, തായ്‌ലൻഡിൽ അവധി ആഘോഷിക്കാൻ പോയ 16 ദിവസവും തനിക്ക് ഒരു തവണ പോലും ചുമ വന്നില്ലെന്നാണ് സുമിത് പറയുന്നത്. 'ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ചുമ തുടങ്ങി. വായുനിലവാരമാണ് എന്റെ ആരോഗ്യത്തെ തകർത്തതെന്ന് അപ്പോഴാണ് മനസ്സിലായത്. ഇന്ത്യ 'ഫൈനൽ ബോസ്' ആണ്, ഇവിടെ ഒന്നും മാറാൻ പോകുന്നില്ല' എന്നും സുമിത് എക്സിൽ (ട്വിറ്റർ) കുറിച്ചു.
സമാനമായ അനുഭവം പങ്കുവെച്ച അജിങ്ക്യ പട്‌വർധൻ എന്ന മറ്റൊരു ഫിറ്റ്നസ് കോച്ചിന്റെ പോസ്റ്റിന് മറുപടിയായായിട്ടാണ് സുമിത് തന്റെ അനുഭവം പങ്കുവെച്ചത്. വിയറ്റ്‌നാമിലെ ഫു ക്വോക്കിൽ എത്തിയപ്പോൾ തന്റെ ജലദോഷവും തുമ്മലും അപ്രത്യക്ഷമായെന്നും വായുമലിനീകരണം ഒരു തട്ടിപ്പാണെന്ന് പറയുന്നവർ ഇത് കാണണമെന്നുമായിരുന്നു അജിങ്ക്യ പറഞ്ഞത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ദില്ലിയിലെ വായുമലിനീകരണവും അതുയർത്തുന്ന ആരോഗ്യ പ്രശ്നങ്ങളും മറ്റ് പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് പലരും പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്.