
യുദ്ധകാലം മുൻനിർത്തി സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് 14.90 രൂപയായി ഉയർത്തിയതിന് പിന്നാലെ സ്വിഗ്ഗിയും തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് ഉയർത്തി. 17.58 രൂപയായാണ് സ്വിഗ്ഗി തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയത്. 14.99 രൂപയിൽ നിന്നാണ് സ്വിഗ്ഗി 17.58 രൂപയിലേക്ക് പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ വർദ്ധിച്ചു വരുന്ന ചെലവിനെക്കുറിച്ച് നിരവധി ഉപഭോക്താക്കളാണ് തങ്ങളുടെ ആശങ്കകൾ രേഖപ്പെടുത്തിയത്.
ഇരുവരും തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയതിന് പിന്നാലെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുമായെത്തിയത്. ഇതിൽ മിക്കയാളുകളും അഭിപ്രായപ്പെട്ടത് ഭക്ഷണം ഓർഡർ ചെയ്യുന്നത് നിർത്തി. ഇനി നടന്ന് പോയി വാങ്ങാമെന്നായിരുന്നു. പെട്രോളിന് വില വർദ്ധിക്കാനും ക്ഷാമം നേരിടാനുമുള്ള സാധ്യതയും നടത്തം ആരോഗ്യത്തിന് ഗുണകാരമാണെന്നും ഇതിനായി ആളുകൾ ചൂണ്ടിക്കാണിച്ചു. വിശ്വസ്തരായ ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുത്തതിന് ശേഷം, ഭക്ഷ്യ വിതരണ ഭീമന്മാർ ഇപ്പോൾ ലാഭക്ഷമതയിലേക്ക് നീങ്ങാൻ ശ്രമിക്കുകയാണെന്നായിരുന്നു ചിലരുടെ കുറിപ്പുകൾ. "സബ്സിഡി ഘട്ടം കഴിഞ്ഞു. ലാഭക്ഷമതാ ഘട്ടം ആരംഭിച്ചു," എന്നാണ് എക്സ് ഉപയോക്താവ് റിഷഭ് നഹർ എഴുതിയത്.
ടെക് ഭീമന്മാർ ആത്യന്തിക ലൈഫ് ഹാക്കർമാരാണെന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. അവരൊരിക്കലും ഭക്ഷണം വില്ക്കുന്നില്ലെന്നും പകരം ആസക്തിയെയാണ് വില്ക്കുന്നതെന്നും പ്രാദേശികമായ ഹോട്ടലുകളിലേക്ക് നടന്ന് പോയി ഭക്ഷണം കഴിക്കാനുള്ള ശ്രമകരമായ കാര്യം ഒഴിവാക്കാൻ നിങ്ങൾ പണം മുടക്കാൻ തയ്യാറാണെന്ന് അവർക്ക് നല്ലത് പോലെ അറിയാമെന്നും പൽവീന്ദർ സിംഗ് എന്ന എക്സ് ഉപയോക്താവ് എഴുതി. ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുന്നത് നിർത്തി വീട്ടിൽ പാചകം ചെയ്യുകയോ പുറത്ത് നിന്നും ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതാണ് ഉത്തമമെന്നായിരുന്നു പലരുടെയും അഭിപ്രായം. ആ നല്ല മധുവിധു കാലം ഇനി ഓർമ്മയെന്നായിരുന്നു മറ്റൊരു കുറിപ്പ്.