
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (AI) അതിവേഗ വളർച്ച മനുഷ്യരാശിക്ക് തന്നെ ഗുരുതര ഭീഷണിയാകാമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ ഡീപ്‌മൈൻഡിലെ മുൻ സുരക്ഷാ ഗവേഷകൻ ബിലാൽ ചുഗ്തായി രംഗത്ത്. എഐയുടെ നിലവിലെ വികസനകുതിപ്പ് തുടർന്നാൽ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ അപകടമുണ്ടാകാമെന്നും ഇത്തരം ദുരന്തം ഒഴിവാക്കാനുള്ള സമയം നമ്മുക്ക് മുന്നിൽ കുറഞ്ഞുവരികയാണെന്നും അദ്ദേഹം തന്‍റെ സമൂഹ മാധ്യമ പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു.
ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ് (Artificial General Intelligence) സുരക്ഷയും ‘അലൈൻമെന്‍റ്’ ഗവേഷണവും കൈകാര്യം ചെയ്തിരുന്ന ചുഗ്തായി അടുത്തിടെ ഗൂഗിൾ ഡീപ്‌മൈൻഡിൽ നിന്ന് രാജിവച്ചിരുന്നു. ഗൂഗിളിൽ എഐ വികസനം നേരിട്ട് നിരീക്ഷിച്ച അനുഭവമാണ് തന്‍റെ ആശങ്ക വർധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ എഐ പുരോഗതിയുടെ വേഗത താൻ പ്രതീക്ഷിച്ചതിനേക്കാൾ അതിശയകരമായ വേഗത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐയുടെ കഴിവുകൾ അതിവേഗം വളരുമ്പോൾ, അതിനെ സുരക്ഷിതമായി നിയന്ത്രിക്കാനും മനുഷ്യരുടെ താൽപര്യങ്ങളുമായി പൊരുത്തപ്പെടുത്താനും ആവശ്യമായ സംവിധാനങ്ങൾ അതേ വേഗത്തിൽ വികസിക്കുന്നില്ലെന്നതാണ് ഗവേഷകരുടെ പ്രധാന ആശങ്ക. ചുഗ്തായിയുടെ രാജി ഈ ചർച്ചയ്ക്ക് വീണ്ടും ശക്തി നൽകിയിരിക്കുകയാണ്.
I recently resigned from Google DeepMind, where I worked on AGI safety and alignment research. At Google, I witnessed AI development first hand. I too am extremely concerned by the default trajectory of this technology. I earnestly believe that AI has the potential to kill us…
— bilal 🔶 (@bilalchughtai_) September 14, 2026
ഇതിനിടെ ഗൂഗിൾ ഡീപ്‌മൈൻഡിന്‍റെ എജിഐ സുരക്ഷാ ടീമിൽ പ്രവർത്തിച്ചിരുന്ന ജോഷ് എംഗൽസും രാജിവച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എഐ സംവിധാനങ്ങൾ വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന്ത്രോപിക് ഗവേഷകൻ ജേക്കബ് കോക്സണും സമാനമായ ആശങ്കകൾ ഉന്നയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. എഐ വികസനത്തിന്‍റെ വേഗത കുറയ്ക്കണമെന്ന ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയിയുടെ ആഹ്വാനത്തിന് ഇലോൺ മസ്കും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും പിന്തുണ അറിയിച്ചതോടെ എഐ സുരക്ഷയെക്കുറിച്ചുള്ള ആഗോള ചർച്ച കൂടുതൽ ശക്തമായി. അതേസമയം എഐ മനുഷ്യരാശിക്ക് ഭീഷണിയാകുമെന്നത് വിദഗ്ധർക്കിടയിലെ ഒരു മുന്നറിയിപ്പും സാധ്യതാ ചർച്ചയുമാണ്. ഇതിനെ മനുഷ്യവംശനാശം ഉറപ്പിക്കാൻ പറ്റുന്ന ഒന്നായി കണാനാകില്ല. അതേസമയം നിലവിലെ സുരക്ഷാ സംവിധാനങ്ങളെ എഐയ്ക്ക് സ്വയം മറികടക്കാൻ സാധിക്കുമെന്നത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.