
ഇളയ സഹോദരൻ ഉന്നത വിദ്യാഭ്യാസത്തിനായി സ്വപ്നം കണ്ട കോളേജിലെ ഏകദേശം 20 ലക്ഷം രൂപ ചെലവുള്ള ബിടെക് അഡ്മിഷൻ താൻ നിഷേധിച്ചെന്ന ജ്യേഷ്ഠന്‍റെ അനുഭവക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി. സഹോദരന്‍റെ ഭാവി മാത്രമല്ല, കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷയും ദീർഘകാല ജീവിതനിലവാരവും പരിഗണിച്ചാണ് തനിക്ക് ഇത്തരമൊരു കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്ന് യുവാവ് തന്‍റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
സമൂഹ മാധ്യമ പോസ്റ്റിൽ, ഇളയ സഹോദരന് ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് പഠിക്കാൻ അവസരം ലഭിച്ചിരുന്നുവെന്നും, എന്നാൽ അതിന് ഏകദേശം 20 ലക്ഷം രൂപ ചെലവാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മധ്യവർഗ കുടുംബത്തിന് അത്രയും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് വിവേകപൂർവമായ തീരുമാനമല്ലെന്നായിരുന്നു തന്‍റെ വിലയിരുത്തിൽ അതിനാൽ അവിടെ അഡ്മിഷൻ എടുക്കുന്നത് ഒഴിവാക്കാൻ നിർദേശിച്ചതെന്നും അദ്ദേഹം തന്‍റെ കുറിപ്പിൽ വ്യക്തമാക്കി.
"എന്‍റെ ഇളയ സഹോദരനെ ബെംഗളൂരുവിൽ ബിടെക് കമ്പ്യൂട്ടർ സയൻസിന് പോകുന്നത് ഞാൻ തടഞ്ഞു. അത് 20 ലക്ഷം രൂപയുടെ സീറ്റായിരുന്നു, അവന്‍റെ സ്വപ്ന കോളേജായിരുന്നു. ഞാൻ ആ സ്വപ്നത്തെ കൊന്നു. എന്നെ ചീത്ത ആൾ എന്ന് വിളിക്കൂ. വീട്ടിലുള്ള എല്ലാവരും ഇതിനകം തന്നെ അത് ചെയ്യുന്നു. എന്നാൽ 2026 -ൽ ബിടെക് സിഎസ്ഇ സീറ്റിൽ 5 ലക്ഷത്തിൽ കൂടുതൽ ചെലവഴിച്ചാലും വിദ്യാഭ്യാസം വാങ്ങാനാവില്ല. നിങ്ങൾക്ക് അത് ആവശ്യമില്ലെന്ന് മനസ്സിലാക്കുന്നതിൽ നാല് വർഷത്തെ കാലതാമസം വരുത്തുന്നു, ഒപ്പം നിങ്ങൾ ശരിയായ കാര്യം ചെയ്യുന്നുണ്ടെന്ന തോന്നലും. കഴിവുകൾ ഓൺലൈനിൽ സൗജന്യമായി ലഭ്യമാണ്. പകുതി വ്യവസായ സ്ഥാപനങ്ങളും ബിരുദം ചോദിക്കുന്നത് നിർത്തി. ഒരു ദിവസം അവൻ എന്നോട് നന്ദി പറയും. ഇന്ന് അവൻ എന്നെ വെറുക്കുന്നു, എനിക്ക് അതിൽ കുഴപ്പമില്ല." യുവാവ് തന്‍റെ എക്സ് ഹാന്‍റിലിൽ എഴുതി.
i stopped my younger brother from going to bangalore for BTech CS.
20 lakh seat. his dream college. and i killed it.
call me the bad guy. everyone at home already does.
but more than 5 lakh on a BTech CSE seat in 2026 doesn't buy an education.
it buys a 4-year delay on…— Amaan (@amaan8429) July 3, 2026
ഈ തീരുമാനത്തിലൂടെ സഹോദരന്‍റെ സ്വപ്നം ജ്യേഷ്ഠൻ തകർത്തുവെന്ന് പലരും വിമർശിച്ചെങ്കിലും, വിദ്യാഭ്യാസത്തിനായി അമിത വായ്പയെടുക്കുന്നത് ഭാവിയിൽ കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാമെന്ന ആശങ്കയാണ് തന്‍റെ നിലപാടിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കോളേജിന്‍റെ ബ്രാൻഡിനേക്കാൾ വിദ്യാർഥിയുടെ കഴിവും തുടർച്ചയായ പരിശ്രമവുമാണ് കരിയർ വിജയത്തിൽ നിർണായകമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോസ്റ്റ് വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നത്. ചിലർ യുവാവിന്‍റെ തീരുമാനം ഉത്തരവാദിത്വമുള്ളതും യാഥാർഥ്യബോധമുള്ളതുമാണെന്ന് വിലയിരുത്തിയപ്പോൾ, മറ്റുചിലർ മികച്ച അവസരങ്ങൾ സാമ്പത്തിക കാരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കരുതെന്ന അഭിപ്രായവും പങ്കുവച്ചു. ഉയർന്ന വിദ്യാഭ്യാസത്തിന്‍റെ വർധിച്ചുവരുന്ന ചെലവും വിദ്യാഭ്യാസ വായ്പകളുടെ ബാധ്യതയും സംബന്ധിച്ച വലിയ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിരിക്കുകയാണ്. "കോളേജ് എന്നത് ഒരു ബിരുദം മാത്രമല്ല. നിങ്ങൾ പുതിയ ആളുകളെ കണ്ടുമുട്ടുകയും ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് കണ്ടെത്തുകയും ചെയ്യുന്നു," എന്നായിരുന്നു ഒരു കുറിപ്പ്. "അത് ഐഐടി ബെംഗളൂരു ആയിരുന്നോ? നല്ല കോളേജ് ആണെന്ന് ഞാൻ കരുതുന്നു. അതെ, 20 ലക്ഷം രൂപ വളരെ കൂടുതലാണ്, പക്ഷേ നിങ്ങൾക്ക് അപ്പോഴും അത് പരിഗണിക്കാമായിരുന്നു." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്.