
പാചകവാതക വിലവർദ്ധനവ് സാധാരണക്കാരെ വലയ്ക്കുന്ന ഈ കാലഘട്ടത്തിൽ, സ്വന്തം വീടിന്‍റെ മുറ്റത്തുനിന്ന് ലഭിക്കുന്ന സൗജന്യ വാതകം ഉപയോഗിച്ച് പാചകം ചെയ്യുന്ന ഒരു കുടുംബത്തിന്‍റെ വാർത്ത അസമിലെ ജോർഹട്ടിൽ നിന്ന് പുറത്തുവരുന്നു. എന്നാൽ, ഈ 'ഭാഗ്യം' ഏത് നിമിഷവും വലിയൊരു ദുരന്തമായി മാറിയേക്കാമെന്ന ആശങ്കയിലാണ് വിദഗ്ധർ.
ജോർഹട്ടിലെ നാ - അലി ധേകിയാജുലി കഹാർ ഗ്രാമത്തിലെ താമസക്കാരനായ ജിതു ഗൊഗോയ് എന്ന വ്യക്തിയുടെ വീട്ടിലാണ് ഈ സംഭവം. ഏകദേശം 14 മാസങ്ങൾക്ക് മുമ്പ് തന്‍റെ പുരയിടത്തിൽ കുടിവെള്ളത്തിനായി ഒരു കുഴൽക്കിണർ (Borewell) കുത്താൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ, നിശ്ചിത ആഴം വരെ കുഴിച്ചിട്ടും വെള്ളം ലഭിച്ചില്ല. പകരം പൈപ്പിലൂടെ ശക്തമായ വായുപ്രവാഹമാണ് പുറത്തേക്ക് വന്നത്. അത് പരിശോധിച്ചപ്പോൾ വേഗത്തിൽ തീപിടിക്കുന്ന പ്രകൃതിദത്ത വാതകമാണെന്ന് (Natural Gas) തിരിച്ചറിഞ്ഞു.
ആദ്യഘട്ടത്തിലെ അമ്പരപ്പ് മാറിയതോടെ, ജിതുവും കുടുംബവും ഈ വാതകം ദൈനംദിന പാചകത്തിനായി ഉപയോഗിക്കാൻ തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവർ എൽപിജി സിലിണ്ടറുകൾ വാങ്ങാറില്ല. യാതൊരുവിധ റെഗുലേറ്ററുകളോ സുരക്ഷാ വാൽവുകളോ ഇല്ലാതെ, കുഴൽക്കിണറിൽ നിന്നുള്ള പൈപ്പ് തന്നെയാണ് അടുപ്പിലേക്ക് ഉപയോഗിക്കുന്നത്. ഒരു തീപ്പെട്ടി ഉരച്ച് കാണിച്ചാൽ ഉടൻ വാതകം ജ്വലിച്ചു തുടങ്ങും. പാചകം കഴിഞ്ഞാൽ തീ സ്വയം അണയ്ക്കും. വാതകം പുറത്തേക്ക് വരാതിരിക്കാൻ പൈപ്പിന്‍റെ വായ, കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു വെക്കുകയാണ് ഇവർ ചെയ്യുന്നത്. വീട്ടിലെ പാചകത്തിന് പുറമെ കന്നുകാലികൾക്കുള്ള തീറ്റ തയ്യാറാക്കുന്നതും ഈ വാതകം ഉപയോഗിച്ചാണ്.
സൗജന്യമായി ഇന്ധനം ലഭിക്കുന്നുവെന്നത് വലിയൊരു ആശ്വാസമായി തോന്നാമെങ്കിലും ഇതിന് പിന്നിൽ ഭയാനകമായ അപകടസാധ്യതകളുണ്ട്. മർദ്ദം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഭൂമിക്കടിയിലെ വായുവിന്‍റെ സമ്മർദ്ദത്തിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനം പോലും വൻ സ്ഫോടനത്തിന് കാരണമാകാം. ശുദ്ധീകരിക്കാത്ത വാതകത്തിലെ വിഷാംശങ്ങൾ ശ്വസിക്കുന്നത് ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്കും വഴിവെക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗ്യാസ് ചോർച്ചയെക്കുറിച്ച് കൃത്യമായ അറിവില്ലാത്തത് ഈ കുടുംബത്തെ മാത്രമല്ല, ആ പ്രദേശം മുഴുവൻ അപകടത്തിലാക്കാൻ സാധ്യതയുള്ളതാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.