
അടുത്ത കാലത്താണ് കേന്ദ്രസര്‍ക്കാർ റെയില്‍വേയിലും സ്വകാര്യ പങ്കാളിത്തത്തിന് അവസരങ്ങളൊരുക്കി തുടങ്ങിയത്. എന്നാല്‍, അതിനും മുമ്പ് തന്നെ ഒരു ഇന്ത്യന്‍ ട്രെയിന്‍ സ്വന്തമാക്കിയ ഒരു കര്‍ഷകനുണ്ട്. അങ്ങ് ഹരിയാനയിലാണ് അദ്ദേഹം. ലുധിയാനയിലെ കടാന ഗ്രാമത്തിൽ നിന്നുള്ള കർഷകനായ സമ്പൂർണ സിംഗ്. മറ്റുള്ളവര്‍ക്ക് അസാധ്യമെന്ന് തോന്നുന്ന ആ നേട്ടം അദ്ദേഹം സ്വന്തമാക്കിയത് 2017 -ലാണ്. പക്ഷേ, അദ്ദേഹത്തിന് വെറും അഞ്ച് മിനിറ്റ് മാത്രമേ ഡൽഹി - അമൃത്സർ സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞൊള്ളൂ. പിന്നാലെ ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേയുള്ള കൈകളില്ലെത്തി. ആ അപൂര്‍വ്വ കഥ ഇങ്ങനെ.
2007 -ലാണ് ഇന്ത്യന്‍ റെയില്‍വേ പുതിയൊരു റെയിലിനായി ലുധിയാനയിലെ കടാന ഗ്രാമത്തിൽ നിന്നുള്ള കർഷകരുടെ കൈയില്‍ നിന്നും ഭൂമി വാങ്ങിയത്. ഏക്കറിന് 25 ലക്ഷം രൂപ നിരക്കിൽ സമ്പൂർണ സിംഗ് ഉൾപ്പെടെയുള്ള വരില്‍ നിന്നും റെയില്‍വേ ഭൂമി വാങ്ങി. എന്നാല്‍, റെയില്‍വേ തൊട്ടടുത്ത ഗ്രാമത്തിലെ കര്‍ഷകരില്‍ നിന്നും ഭൂമി വാങ്ങിയത് ഏക്കറിന് 71 ലക്ഷം രൂപ നല്‍കിയായിരുന്നു. റെയില്‍വേ തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് തിരിച്ചറിഞ്ഞ സമ്പൂര്‍ണ് സിംഗ് കോടതിയില്‍ പോയി. നിരന്തരം കോടതി കയറി ഇറങ്ങിയ അദ്ദേഹം നഷ്ടപരിഹാരം 50 ലക്ഷമായും പിന്നെ 1.47 കോടിയായും ഉയര്‍ത്തി കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിച്ചു.
2012 -ൽ സമ്പൂർണ സിംഗ് സമർപ്പിച്ച ഹർജിയിൽ 2015 നകം പണം തീർപ്പാക്കാൻ റെയിൽവേയോട് കോടതി ഉത്തരവിട്ടു. എന്നാല്‍ വെറും 42 ലക്ഷം മാത്രമാണ് റെയിൽവെ സമ്പൂര്‍ണ സിംഗിന് നല്‍കിയത്. ഇതോടെ റെയില്‍വേ കോടതി ഉത്തരവ് പോലും അനുസരിക്കുന്നില്ലെന്ന പരാതിയുമായി അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചു. ഇതോടെ 2017 -ൽ ജില്ലാ സെഷൻസ് ജഡ്ജി ജസ്പാൽ വർമ സമ്പൂർണ സിംഗിന് നല്‍കാനുള്ള നഷ്ടപരിഹാരമായി ഡൽഹി-അമൃത്സർ സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് കണ്ടുകെട്ടാൻ ഉത്തരവിട്ടു. പിന്നാലെ അഭിഭാഷകര്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ സമ്പൂർണ സിംഗ് കോടതി ഉത്തരവിനെ തുടര്‍ന്ന് ട്രെയിനിന്‍റെ ഔദ്യോഗിക ഉടമയായി മാറി.
അങ്ങനെ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ട്രെയിന്‍ സ്വകാര്യവ്യക്തിയുടേതായി മാറി. പക്ഷേ, ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ച് ഇതൊരു പ്രതിസന്ധിയായിരുന്നു. യാത്രക്കാരുടെ അസൗകര്യം ചൂണ്ടിക്കാട്ടി സെക്ഷൻ എഞ്ചിനീയർ വെറും അഞ്ച് മിനിറ്റിനുള്ളില്‍ സ്റ്റേഷനിലെത്തിയ കോടതി ഉദ്യോഗസ്ഥൻ വഴി ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് തന്നെ വിട്ടുകൊടുത്തുകൊണ്ടുള്ള ഉത്തരവ് സമ്പാദിച്ചു. പക്ഷേ. സമ്പൂര്‍ണ സിംഗ് തന്‍റെ നഷ്ടപരിഹാരം തേടി കേസ് ഇപ്പോഴും നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ഈ ട്രെയിനില്‍ നിന്നുള്ള വരുമാനത്തില്‍ ഒരു പങ്ക് ഇപ്പോഴും ആ അഞ്ച് മിനിറ്റ് ഉടമയ്ക്ക് നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.